വാഷിംഗ്ടൺ: ഇസ്രയേലും ഇറാനും സമ്പൂർണ വെടിനിർത്തലിന് ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം 24 മണിക്കൂറിനുള്ളിൽ അവസാനിക്കുമെന്നും ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും ട്രംപ് അറിയിച്ചു.ഇരു രാജ്യങ്ങളും ഇത് അംഗീകരിച്ചെന്നും ട്രംപ് പറയുന്നു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ അവകാശവാദം. ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടായ സംഘർഷത്തെ ’12 ദിവസത്തെ യുദ്ധ’മെന്ന് വിശേഷിപ്പിക്കാമെന്നും യുദ്ധം ഇതോടെ അവസാനിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇറാനും ഇസ്രയേലും വെടിനിർത്തൽ അംഗീകരിച്ചത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇറാനും ഇസ്രയേലും സമ്പൂർണ വെടിനിർത്തൽ അംഗീകരിച്ചിരുക്കുകയാണ്. ഇരു രാജ്യങ്ങളും ഇപ്പോൾ നടത്തിവരുന്ന ദൗത്യങ്ങൾ പൂർത്തിയാക്കിയാൽ ഉടൻ ഈ യുദ്ധം അവസാനിക്കും. ഇറാൻ ആകും ആദ്യം വെടിനിർത്തൽ നിലവിൽ വരുത്തുക. ഇരുപത്തിനാല് മണിക്കൂറുകൾക്ക് പിന്നാലെ ഇസ്രയേലും വെടിനിർത്തൽ പ്രഖ്യാപിക്കും. ഇതോടെ 12 ദിവസത്തെ യുദ്ധം അവസാനിക്കുകയാണ്. ലോകം ഈ തീരുമാനത്തെ സല്യൂട്ട് ചെയ്യും.
എല്ലാം ശരിയായി നടക്കുമെന്ന വിശ്വാസം നിലനിൽക്കെത്തന്നെ, ഇരു രാജ്യങ്ങളെയും ഞാൻ അഭിനന്ദിക്കുകയാണ്. ഇറാനും ഇസ്രയേലും അപാരമായ ധൈര്യം, നിശ്ചയദാർഢ്യം, ബുദ്ധി എന്നിവ പ്രകടിപ്പിച്ചു. ഒരുപാട് കാലം നീണ്ടുനിൽക്കേണ്ട, പശ്ചിമേഷ്യയെ ആകെ വിഴുങ്ങേണ്ട യുദ്ധമായിരുന്നു ഇത്. എന്നാൽ അതുണ്ടായില്ല…’; ട്രംപ് കുറിച്ചു.
അതേസമയം ഇറാനിലെ ഒരു വിഭാഗം ഉദ്യോഗസ്ഥന്‍മാര്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിനെ കുറിച്ചുള്ള ആലോചനകളിലാണെന്ന് റിപ്പോര്‍ട്ട്. ഖമേനിയെ സ്ഥാനഭ്രഷ്ടനാക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്യുകയാണ് എന്നാണ് അവരുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ട ചിലര്‍ തന്നെ വെളിപ്പെടുത്തി എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖമേനിക്കെതിരെ നടക്കുന്ന നിരവധി ഗൂഡാലോചനകളില്‍ ഒന്നാണ് ഇതെന്നാണ് അവര്‍ വിശദീകരിക്കുന്നത്. ഖമേനിയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന് എല്ലാവര്‍ക്കും അറിയാം എന്നാണ് ഒരു ഉദ്യോഗസ്ഥന്‍ അമേരിക്കന്‍ മാധ്യമത്തോട് പറഞ്ഞത്.
ഖമേനി പദവയില്‍ തുടര്‍ന്നാലും അദ്ദേഹത്തിന് യഥാര്‍ത്ഥ അധികാരം ഉണ്ടാകില്ല എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 86 കാരനായ പരമോന്നത നേതാവിന്റെ പ്രായാധിക്യവും മോശമായ ആരോഗ്യ സ്ഥിതിയും കാരണം അമേരിക്കയുടെ ഇടപടെലിന് മുമ്പ് തന്നെ ഇറാനില ഉദ്യോഗസ്ഥന്‍മാര്‍ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാന്‍ ശ്രമിച്ചിരുന്നതായിട്ടാണ് മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നത്. തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ച അമേരിക്കയ്ക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് ഇറാന്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍ ഇസ്രായേലിനും യു.എസിനുമെതിരെ സൈനിക നടപടി തുടരാന്‍ രാജ്യത്തിന് സൈനിക ശക്തിയുള്ളതായി ഇറാനിലെ ഉന്നതര്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. അതേ സമയം റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ ഇറാനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇറാനെതിരായ ആക്രമണത്തെ അദ്ദേഹം അപലപിക്കുകയും ചെയ്തു. അമേരിക്ക ഈ ആക്രമണത്തിലൂടെ മാനവരാശിയുടെ സുരക്ഷയില്‍ ചൂതാട്ടം നടത്തുകയാണെന്നും പുട്ടിന്‍ കുറ്റപ്പെടുത്തി.
ഇസ്രയേല്‍ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നത് മേഖലയെ കൂടുതല്‍ കുഴപ്പത്തിലേക്ക് തള്ളിവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇറാന്‍-ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കാനായി നേരത്തേ റഷ്യയും മുന്‍കൈ എടുത്തിരുന്നു. കഴിഞ്ഞ ദിവസം ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി റഷ്യയില്‍ എത്തി പുട്ടിനുമായി ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഖമേനി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. ഖമേനിയുടെ സുരക്ഷ ശക്തമാക്കുന്നതിനായി ഇലക്ട്രോണിക്ക് ആശയവിനിമയങ്ങള്‍ നിര്‍ത്തി വെച്ച് ഇപ്പോള്‍ ഒരു ബങ്കറില്‍ ഒളിച്ചിരിക്കുകയാണെന്ന് മൂന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.
എന്നാല്‍ ഇതിനിടയിലും താന്‍ കൊല്ലപ്പെട്ടാല്‍ പിന്‍ഗാമികളായി മൂന്ന് പേരെ ഖമേനി നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. ഖമെനിയുടെ 56 വയസ്സുള്ള മകന്‍ മോജ്തബയും ഇവരില്‍ ഉള്‍പ്പെടുന്നു. ഖമേനി കുടുംബത്തോടൊപ്പം ഒളിവില്‍ പോയിരിക്കുകയാണെന്നും റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ പ്രത്യേക വിഭാഗം അദ്ദേഹത്തിന് കാവല്‍ നില്‍ക്കുകയാണെന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഖമെനിയുടെ 56 വയസ്സുള്ള മകന്‍ മോജ്തബയും ഇവരില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ കൊല്ലപ്പെട്ടിട്ടില്ലെങ്കില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക ഖമേനി തന്നെയായിരിക്കും എന്നാണ് സൂചന.










