ബാര്‍ നര്‍ത്തകിയായ ജ്യോതിക്കായി രണ്ട് കോടി ചെലവഴിച്ചു; ഒടുവില്‍ യുവതിയെ കഴുത്തറുത്ത് കൊന്നു  

 

 

സൂറത്ത് : ബാര്‍ നര്‍ത്തകിയെ കാമുകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. മുംബൈയില്‍ ചൊവ്വാഴ്ചയാണ് നടുക്കുന്ന സംഭവമുണ്ടായത്. ഗുജറാത്തിലെ കംരേജിന് അടുത്ത് ടിമ്പയിലായിരുന്നു ക്രൂരമായ നരഹത്യ. ജ്യോതി സുര്‍ജീത് സിംഗ് എന്ന നിഷ ജ്യോതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പഞ്ചാബിലെ ഭട്ടിന്‍ഡ സ്വദേശിയാണ് യുവതി. സംഭവത്തില്‍ ജ്യോതിയുടെ കാമുകന്‍ പ്രിതേഷ് പട്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. മുംബൈയിലെ ഡാന്‍സ് ബാറുകള്‍ സന്ദര്‍ശിക്കാറുള്ള പ്രിതേഷ്, അവിടങ്ങളില്‍ നര്‍ത്തകിയായി പ്രവര്‍ത്തിക്കുന്ന ജ്യോതിയുമായി അടുപ്പത്തിലായി. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. ഡിസംബര്‍ അവസാന ആഴ്ച പ്രിതേഷിനെ കാണാനായി ജ്യോതി ടിമ്പയിലെത്തി. ഡിസംബര്‍ 27 ന് പ്രിതേഷിന്റെ ജന്‍മദിനാഘോഷത്തില്‍ പങ്കാളിയാകാനാണ് യുവതി എത്തിയത്. തുടര്‍ന്ന് ഡിസംബര്‍ 28 ന് ഇരുവരും മുംബൈയിലേക്ക് പോയി. പുതുവര്‍ഷപ്പിറവി ആഘോഷിക്കാനായിരുന്നു യാത്ര. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ഇരുവരും ടിമ്പയിലേക്ക് മടങ്ങുകയും ചെയ്തു. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ജ്യോതിയുമായി പ്രിതേഷ് തന്റെ ഫാമിലെത്തി. ഇവിടേക്ക് ജ്യോതിയുടെ ഡ്രൈവര്‍ സന്ദീപ് സിങ്ങും അയാളുടെ ഭാര്യയും വന്നിരുന്നു. എന്നാല്‍ ഫാമില്‍ വെച്ച് പ്രിതേഷ് ജ്യോതിയുമായി വഴക്കിടുകയും അരിവാള്‍ ഉപയോഗിച്ച് കഴുത്തറുക്കുകയുമായിരുന്നു. അയാള്‍ തങ്ങളെയും ആക്രമിച്ചേക്കുമോയെന്ന ഭയത്താല്‍ സന്ദീപും ഭാര്യയും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പ്രിതേഷും വൈകാതെ സ്ഥലം കാലിയാക്കി. തുടര്‍ന്ന് സന്ദീപും ഭാര്യയും പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കൊലപാതക കാരണം പ്രിതേഷ് വെളിപ്പെടുത്തി. താന്‍ രണ്ട് കോടി രൂപ ജ്യോതിക്കായി ചെലവഴിച്ചിട്ടുണ്ടെന്നും എന്നാല്‍ യുവതി മറ്റൊരാളുമായി പ്രണയത്തിലായിരുന്നുവെന്നും പ്രിതേഷ് പറഞ്ഞു. ജ്യോതിയുമായുള്ള അടുപ്പം പ്രിതേഷിന്റെ ദാമ്പത്യബന്ധം തകര്‍ക്കുകയും ചെയ്തിരുന്നു. ജ്യോതിയുമായുള്ള അടുപ്പമാണ് പ്രിതേഷിന്റെ വിവാഹമോചനത്തില്‍ കാലശിച്ചത്. ഇതെല്ലാം സംബന്ധിച്ചുള്ള വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Top