വിദേശത്തുള്ള ഭാവന തിരിച്ചെത്തിയാല്‍ മഞ്ജുവിന്റെ പുതിയ സംഘടന’വിമന്‍ കലക്ടീവ് ഇന്‍ സിനിമ’യില്‍ ചേരും

കൊച്ചി: ഷൂട്ടിങ്ങ് ആവശ്യാര്‍ത്ഥം ഇപ്പോള്‍ വിദേശത്തുള്ള നടി ഭാവന തിരിച്ചെത്തിയാല്‍ ഉടന്‍ മഞ്ജു വാര്യര്‍ നേതൃത്വം നല്‍കുന്ന പുതിയ സംഘടന ‘വിമന്‍ കലക്ടീവ് ഇന്‍ സിനിമ’യില്‍ ചേരും.ഷൂട്ടിങ്ങ് സ്ഥലത്തെയും മറ്റും വനിതാ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരായ പീഡനം അവസാനിപ്പിക്കാന്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട വനിതാ താരസംഘത്തില്‍ ഭാവനയെ കാണാതിരുന്നത് ചര്‍ച്ചയായിരുന്നു.

എന്നാല്‍ ഭാവന വിദേശത്തായതിനാലാണ് വരാതിരുന്നതെന്നും തിരിച്ചെത്തിയാല്‍ സംഘടനയുടെ ഭാഗമാകുമെന്നുമാണ് വനിതാ സംഘടനാ പ്രതിനിധികളുടെ വിശദീകരണം.സിനിമാ മേഖലയിലെ ലൈംഗികാതിക്രമത്തിനും ചൂഷണത്തിനുമെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിനിധി സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.മഞ്ജു വാര്യര്‍, റീമ കല്ലുങ്കല്‍, പാര്‍വതി, രമ്യ നമ്പീശന്‍, അഞ്ജലി മേനോന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിഷയം പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കാമെന്ന് വനിതാ താരങ്ങള്‍ക്ക് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്.സംഘടനയുടെ വിപുലമായ കണ്‍വന്‍ഷന്‍ കൊച്ചിയില്‍ വിളിച്ചു ചേര്‍ക്കാനാണ് വനിതാ താരസംഘടനയുടെ തീരുമാനം. നടിമാര്‍ക്ക് പുറമെ സിനിമാ മേഖലയിലെ മുഴുവന്‍ വനിതാ പ്രവര്‍ത്തകരെയും കണ്‍വന്‍ഷനില്‍ പങ്കെടുപ്പിക്കും.

മുഖ്യമന്ത്രിക്കായി സമര്‍പ്പിച്ച നിവേദനത്തിന്റെ വിവരങ്ങള്‍ :

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ മുമ്പാകെ സമര്‍പ്പിക്കുന്ന നിവേദനം;

മലയാള സിനിമയില്‍ പുതുതായി രൂപീകരിക്കപ്പെട്ട ഒരു പെണ്‍ കൂട്ടായ്മയെ പ്രതിനിധീകരിച്ചാണ് ഈ നിവേദനം.മറ്റേത് രംഗവുമെന്ന പോലെ ലിംഗനീതി ഇനിയും പുലരാത്ത ഒരിടമാണ് ഞങ്ങള്‍ പണിയെടുക്കുകയും ജീവിയ്ക്കുകയും ചെയ്യുന്ന ചലച്ചിത്രമേഖല. എന്നാല്‍ മറ്റു രംഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളോ സേവന വേതന വ്യവസ്ഥകളോ ചര്‍ച്ച ചെയ്യാവുന്ന നിലയില്‍ പോലുമെത്തിയിട്ടില്ല കാര്യങ്ങള്‍. തുല്യ നീതിയെന്നത് അതുകൊണ്ട് തന്നെ പൊരുതി നേടേണ്ട ഒന്നാണിവിടെയും, അതിന് ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ നടപ്പിലാക്കാന്‍ ഉത്തരവാദിത്വമുള്ള സര്‍ക്കാരിന്റെ പിന്തുണ ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.
ഈ രംഗത്ത് നിലനില്‍ക്കുന്ന നീതികേടിന്റെ ഭാഗം തന്നെയാണ് അടുത്തിടെ ഞങ്ങളുടെ സഹപ്രവര്‍ത്തകയായ ഒരു അഭിനേത്രിക്ക് നേരിടേണ്ടിവന്ന ദുരനുഭവം. അത് ഇവിടെ നടന്ന ആദ്യ സംഭവമല്ല. സിനിമയിലെ ഇത്തരം ചൂഷണങ്ങള്‍ അതിനിരയായവരുടെ പക്ഷത്ത് നിന്ന് കാണുകയെന്നത് പ്രധാനമാണ്. നിലവില്‍ അത് ഇന്‍ഡസ്ട്രിയുടെ ഈ അവസ്ഥയ്ക്ക് മാറ്റം വരണമെങ്കില്‍ ഇപ്പോള്‍ പുറത്തു പറയപ്പെട്ട കേസില്‍ നീതി മാതൃകാപരമായി നടപ്പിലാക്കേണ്ടതുണ്ട്. ഇതിനായി താഴെപ്പറയുന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ പരിഗണയിലേക്ക് വയ്ക്കുന്നു.manju-rima-anjaly-4CM

1. ഈ തൊഴില്‍ മേഖലയെ കൂടി തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഡന നിരോധന നിയമം 2013 ന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ഓരോ സിനിമാ നിര്‍മാണ വേളയിലും മറ്റ് തൊഴിലിടങ്ങളില്‍ ഉള്ളപോലെ ലൈംഗിക പീഡന പരാതി പരിഹാര സെല്‍ രൂപീകരിക്കുക. ഈ സെല്‍ രൂപീകരിച്ചതിന്റെ സാക്ഷ്യപത്രം കൂടാതെ ഒരു സിനിമയും റജിസ്റ്റര്‍ ചെയ്യപ്പെടുക ഇല്ലാ എന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട്.

2. സിനിമാ മേഖലയിലെ ലിംഗപരമായ പ്രശ്നങ്ങളെയും തൊഴില്‍ സാഹചര്യങ്ങളെയും കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുക. ഈ മേഖലയിലുള്ള സേവന വേതന വ്യവസ്ഥകള്‍ നിരീക്ഷിക്കാനും അപര്യാപ്തതകള്‍ പരിഹരിക്കാനുമുള്ള കാര്യക്ഷമമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം. ഞങ്ങളുടെ കൂട്ടായ്മയുടെ എല്ലാ പിന്തുണയും സഹകരണവും ഇതിനുണ്ടാകും.

3. സ്ത്രീ പങ്കാളിത്തം നാമമാത്രമായ സിനിമയുടെ സാങ്കേതിക മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിനിമാ നിര്‍മ്മാണ സ്ഥാപനങ്ങളില്‍ എങ്കിലും ചിത്രാഞ്ജലി പോലെയുള്ള ഒരു തുടക്കമെന്ന നിലയില്‍ സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുക.

4. പരമ്പരാഗതമല്ലാത്ത പുതിയ തൊഴില്‍ മേഖലകളിലേക്ക് സ്ത്രീകളെ എത്തിക്കുക എന്നത് ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നാണല്ലോ. സിനിമയുടെ സാങ്കേതിക വശങ്ങള്‍ പഠിക്കുന്നതിനായി സ്ത്രീകള്‍ക്ക് പ്രത്യേക പഠനാനൂകൂല്യങ്ങള്‍ സ്കോളര്‍ഷിപ്പുകള്‍ എന്നിവ ഏര്‍പ്പെടുത്തുക.

5. പ്രസവം, ശിശുപരിചരണം, ശാരീരിക അവശതകള്‍ തുടങ്ങിയവ മൂലം തൊഴിലില്‍ നിന്ന് വിട്ടു നില്‍ക്കേണ്ട സാഹചര്യങ്ങളിലുള്ള സ്ത്രീകളെ സഹായിക്കുന്നതിനായി ക്ഷേമനിധി, ഇന്‍ഷുറന്‍സ് ഇപിഎഫ് തുടങ്ങിയവ ഏര്‍പ്പെടുത്തുക.

6. സിനിമയുടെ ഉള്ളടക്കത്തില്‍ ലിംഗനീതി പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി അത്തരം സിനിമകള്‍ക്കായി പ്രത്യേക അവാര്‍‍ഡ് ഏര്‍പ്പെടുത്തുക.

7. പിന്നണി പ്രവര്‍ത്തനങ്ങളില്‍ മുപ്പതു ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കഴിയുന്ന സിനിമകള്‍ക്ക് സബ്സിഡി അല്ലെങ്കില്‍ ഇന്‍സന്റീവ് ഏര്‍പ്പെടുത്തുക.

8. സിനിമാമേഖലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന എല്ലാ കൂടിയാലോചനകളഴിലും സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കുക

സ്ത്രീകള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സംവിധാനങ്ങള്‍ എല്ലാ സിനിമാ നിര്‍മാണ സെറ്റിലും നിര്‍ബന്ധമാക്കുന്നത് മുതല്‍ സിനിമയിലെ സ്ത്രീ സുരക്ഷയും സ്ത്രീ നീതിയുമായി ബന്ധപ്പെട്ട അടിസ്ഥാന വിഷയങ്ങളും ഇതുമായി ബന്ധപ്പെട്ട സിനിമയിലെ സ്ത്രീകളുടെ ആശങ്കകളും പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ക്രിയാത്മകായ ഒരിടപെടല്‍ ഞങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു.ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രത്യാശിച്ചുകൊണ്ട് സ്നേഹ ബഹുമാന പുരസരം.

Top