തലസ്ഥാനത്ത് ബിജെപി ഇരുമുന്നണികളെയും വിറപ്പിക്കുന്നു;ഒ രാജഗോപാലും കൃഷ്ണദാസും വിജയമുറപ്പിച്ചു; കുമ്മനത്തിന്റെ ജനകീയതയില്‍ വട്ടിയൂര്‍ക്കാവ് അട്ടിറിയുമോ? കഴക്കൂട്ടത്ത് മുരളീധരന്റെ അപ്രതീക്ഷിത മുന്നേറ്റം

തിരുവനന്തപുരം: കേരളം ആരുഭരിക്കുമെന്ന് ചോദ്യത്തിനപ്പുറം ദേശിയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ചോദിക്കുന്ന ചോദ്യമുണ്ട് കേരളത്തില്‍ ബിജെപി എത്ര സീറ്റ് നേടും? കേരളത്തില്‍ താമര വിരിയുമോ എന്ന ചോദ്യങ്ങളില്‍ നിന്ന് എത്ര സീറ്റ് നേടുമെന്ന ചേദ്യത്തിലേയക്ക് തിരഞ്ഞെടുപ്പ് മാറി എന്നതാണ് കേരളത്തിലെ നിയമസഭാ തിരഞെടുപ്പിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. ഇരുമുന്നണികളുടെയും വിജയ പരാജയ സാധ്യതകള്‍ നിര്‍ണ്ണയിക്കുന്നതില്‍ ബിജെപി കേരളത്തില്‍ ശക്തിപ്പെട്ടുവെന്ന് ഇരുമുന്നണികളും രാഷ്ട്രീയ നിരീക്ഷകരും സമ്മതിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സ്പ്രസിന് പ്രതിപക്ഷ നേതവ് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ അഭിമുഖത്തിലും ബിജെപി കേരളത്തില്‍ സീറ്റുകള്‍ നേടുമെന്ന് തന്നെയാണ് ചൂണ്ടികാട്ടിയത്. ബിജെപിയുടെ പെട്ടിയിലെത്തുന്ന വോട്ടുകള്‍ ഇടതു മുന്നണിയുടേതാണോ കോണ്‍ഗ്രസ് മുന്നണിയുടേതാണോ എന്നറിയാനും തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടിവരും. അരുവിക്കര തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ മുന്നേറ്റത്തില്‍ തകര്‍ന്നത് ഇടതു സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേട്ടം കൊയ്തിടത്ത് കോണ്‍ഗ്രസ് മുന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. മാറിമറി വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഇരു മുന്നണികള്‍ക്കും പ്രഹരമേല്‍പ്പിക്കുന്ന തരത്തിലാണ് വിജയം നേടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപിയുടെ ശക്തമായ കോട്ടകളിലൊന്നാണ് തിരുവനന്തപരം ജില്ല..തീപാറുന്ന പോരാട്ടത്തിനിടയില്‍ ഇരുമുന്നണികളുടെയും ചങ്കിടിപ്പ് വര്‍ധിപ്പിക്കുന്നത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ സാനിധ്യമാണ്. 252 പ്രതിനിധികളാണ് ബിജെപിയക്ക് തലസ്ഥാന ജില്ലയിലുള്ളത്. ചരിത്രത്തിലാദ്യമായി തിരുവനന്തപുരം നഗരസഭയില്‍ ബിജെപി മുഖ്യപ്രതിപക്ഷമാവുകയും ചെയ്തു. ആറ് സീറ്റുകളില്‍ നിന്നും 35 സീറ്റുകള്‍ ജയിച്ചുകയറിയാണ് ബിജെപി ഇരുമുന്നണികളെയും ഒരുപോലെ ഞെട്ടിച്ചത്. 35കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ക്കുപുറമെ ജില്ലയില്‍ 16 മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരും രണ്ട് ബ്ലോക്ക് പഞ്ചായത്തംഗവും ഒരു ജില്ലാ പഞ്ചായത്തംഗവും 198 പഞ്ചായത്തംഗങ്ങളും ഇത്തവണ ജയിച്ചുകയറി. മണ്ഡലാടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ മുന്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറഞ്ഞത് മൂന്നരട്ടി മുതല്‍ ആറിരട്ടിവരെ വോട്ടുകളാണ് എല്ലാ നിയമസഭാമണ്ഡലങ്ങളിലും വര്‍ദ്ധിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നേമം മണ്ഡലത്തില്‍ ഒന്നാമതും, വട്ടിയൂര്‍ക്കാവില്‍ രണ്ടാം സ്ഥാനത്തും എത്തി.13062503_1676123585981097_50227863953810186_n

തലസ്ഥാനജില്ലയിലെ അഞ്ചു മണ്ഡലങ്ങളില്‍ വിജയമുറപ്പിച്ചാണ് ബിജെപി പ്രവര്‍ത്തക്കുന്നതെന്നാണ് പ്രചാരണ പരിപാടികളുടെ സംഘാടനം വ്യക്തമാക്കുന്നത്. വെള്ളാപ്പള്ളിയുടെ പുതിയ കൂട്ടുകെട്ടും വിജയം ഉറപ്പാണെന്ന തരത്തിലേയ്ക്കാണ് കാര്യങ്ങള്‍ നീക്കുന്നത്. നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം, കാട്ടാക്കട മണ്ഡലങ്ങളില്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നിലാണ്. നെയ്യാറ്റിന്‍കര, പാറശാല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, അരുവിക്കര, നെടുമങ്ങാട് മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരമാണ്. കോവളം, വര്‍ക്കല, വാമനപുരം മണ്ഡലങ്ങളില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളാണ് മത്സര രംത്തുള്ളത്.

ബിജെപിക്ക് ഏറ്റവും ആത്മവിശ്വാസം നല്‍കുന്ന നേമം മണ്ഡലത്തില്‍ ഇത്തവണയും പോരാട്ടത്തിനിറങ്ങിയിരിക്കുന്നത് ജനകീയ നേതാവായ ഒ. രാജഗോപാലാണ്. 2011ല്‍ ഒ. രാജഗോപാല്‍ 43,661 വോട്ടുകള്‍ നേടി രണ്ടാമതെത്തിയപ്പോള്‍ 6415 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി വിജയിച്ചത്. എന്നാല്‍ 2014ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കഥ മാറി. രാജഗോപാലിന് നേമം മണ്ഡലം നല്‍കിയത് 18,046 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു.

ഈ വോട്ടുകളുടെ കരുത്തിലാണ് രാജഗോപാല്‍ വീണ്ടും മത്സരിക്കുന്നത്. പ്രാദേശിക വിഷയങ്ങള്‍ പ്രതിഫലിച്ച തദ്ദേശതെരഞ്ഞെടുപ്പിലും മണ്ഡലാടിസ്ഥാനത്തില്‍ ബിജെപി തന്നെയാണ് മുന്നിലെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ 46,516 വോട്ടുകളാണ് ബിജെപി നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വി. ശിവന്‍കുട്ടി വീണ്ടും മത്സരിക്കുമ്പോള്‍ ആന്റണി രാജുവിന്റെ കാലു മാറലോടെ തിരുവനന്തപുരം സീറ്റ് നഷ്ടപ്പെട്ട വിഷമത്തില്‍ ജനതാദള്‍ (യു)വിലൂടെ സീറ്റിനായി മുന്നണി മാറിയ സുരേന്ദ്രന്‍ പിള്ളയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.13087613_1676115215981934_130033809823037171_n

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുന്നതിലൂടെ കേരളം മുഴുവന്‍ ശ്രദ്ധാകേന്ദ്രമായ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. സിറ്റിങ് എംഎല്‍എ കെ. മുരളീധരന്‍ യുഡിഎഫിനുവേണ്ടി വീണ്ടും മത്സരത്തിനിറങ്ങുമ്പോള്‍ രാജ്യസഭാ കാലാവധി കഴിഞ്ഞയുടന്‍ എംഎല്‍എ സ്ഥാനം മോഹിച്ചെത്തിയ ടി.എന്‍. സീമയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13494 വോട്ടുകളാണ് ബിജെപി നേടിയതെങ്കില്‍ 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഇവിടെ സ്വന്തമാക്കിയത് 43,589 വോട്ടുകളാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ 32,864 വോട്ടുകള്‍ നേടിയ ബിജെപിക്ക് കുമ്മനത്തെപ്പോലൊരു ജനകീയ നേതാവിലൂടെ മണ്ഡലം അനായാസമായി ജയിച്ചുകയറാമെന്നാണ് വിലയിരുത്തല്‍.

ബിജെപി മുന്‍ അധ്യക്ഷന്‍ വി. മുരളീധരന്‍ മത്സരിക്കുന്ന കഴക്കൂട്ടമാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. തുടര്‍ച്ചയായി നാലാം വിജയം സ്വപ്‌നം കാണുന്ന എം.എ. വാഹീദാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന കടകംപള്ളി സുരേന്ദ്രനാണ് എല്‍ഡിഎഫിനുവേണ്ടി അങ്കത്തിനിറങ്ങുന്നത്. 2011ല്‍ ബിജെപിക്ക് വെറും 7508 വോട്ടു നല്‍കിയ മണ്ഡലം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നല്‍കിയത് 41,289 വോട്ടുകളാണ്. തദ്ദേശതെരഞ്ഞെടുപ്പില്‍ 29,080 വോട്ടുകള്‍ നേടിയ മണ്ഡലത്തില്‍ അടുത്തിടെ വിവാദ മാസ്റ്റര്‍ പ്ലാന്‍ വീണ്ടും നടപ്പാക്കാനൊരുങ്ങിയ യുഡിഎഫിനും എല്‍ഡിഎഫിനുമെതിരെയുള്ള പ്രതിഷേധവും മാസ്റ്റര്‍ പ്ലാനിനെതിരെ പ്രകടനം നടത്തിയ ബിജെപിക്കുനേരെ സിപിഎം നടത്തിയ ആക്രമണവും ഇരുമുന്നണികള്‍ക്കും തിരിച്ചടിയായിട്ടുണ്ട്.

കാട്ടാക്കടയില്‍ ബിജെപി മുന്‍ അധ്യക്ഷന്‍ പി.കെ. കൃഷ്ണദാസ് ഒരിക്കല്‍കൂടി അങ്കത്തിനിറങ്ങുമ്പോള്‍ വിജയത്തില്‍ കുറയാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. 2011ല്‍ കാട്ടാക്കടയില്‍ ആദ്യമായി കൃഷ്ണദാസ് മണ്ഡലത്തിലെത്തിയപ്പോള്‍ നേടിയത് 22,550 വോട്ടുകളായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മണ്ഡലത്തില്‍ ലഭിച്ചത് 36,363 വോട്ടുകളാണ്. സ്പീക്കര്‍ എന്‍. ശക്തന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വീണ്ടും ഭാഗ്യം പരീക്ഷിക്കുമ്പോള്‍ ഐ.ബി. സതീഷാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വരവോടെ ദേശീയ ശ്രദ്ധയാകര്‍ഷിക്കപ്പെട്ട മണ്ഡലമാണ് തിരുവനന്തപുരം. 2011ല്‍ 11,519 വോട്ടുകള്‍ നേടിയ മണ്ഡലത്തില്‍ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്വന്തമാക്കിയത് 40,835 വോട്ടുകളാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ 26,867 വോട്ടുകള്‍ നേടിയ ബിജെപിക്ക് ശ്രീശാന്തിന്റെ സ്ഥാനാര്‍ത്ഥിത്വം ശുഭപ്രതീക്ഷ നല്‍കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പേയ്‌മെന്റ് സീറ്റിന്റെ പേരില്‍ ആക്ഷേപവിധേയനായ മന്ത്രി വി.എസ്. ശിവകുമാറാണ് യുഡിഎഫിനുവേണ്ടി രംഗത്തിറങ്ങുന്നത്. കോടതിയില്‍ തൊണ്ടിമാറ്റിയ കേസില്‍ ആരോപണവിധേയനാവുകയും അവസാനനിമിഷം മാണിഗ്രൂപ്പില്‍നിന്നും പുറത്തുചാടുകയും ചെയ്ത ആന്റണി രാജുവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

Top