നവവധുവിനെ ചതിയില്‍പ്പെടുത്തിയതിന് ശേഷം കൂട്ടുകാരിയും കാമുകനും ചേര്‍ന്ന് വില്‍പ്പന നടത്താന്‍ ശ്രമിച്ചതായി ആരോപണം  

 

ഇന്‍ഡോര്‍: കാണാതായ നവവധുവിനെ ദുരൂഹ സാഹചര്യത്തില്‍ നഗരത്തിലെ ഒരു കോളനിയില്‍ കണ്ടെത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ അടുത്ത കൂട്ടുകാരിക്കെതിരെ ഗുരുതര ആരോപണവുമായി മാതാവ് രംഗത്ത്. മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്തുള്ള ആസാദ് നഗറിലാണ് പെണ്‍കുട്ടിയെ കൂട്ടുകാരിയും കാമുകനും ചേര്‍ന്ന് ചതിയില്‍പ്പെടുത്തിയതായും ഇതിന് ശേഷം പെണ്‍വാണിഭ സംഘത്തിലെ ദല്ലാളന്‍മാര്‍ക്ക് വില്‍പ്പന നടത്തിയതായും ആരോപിച്ച് മാതാവ് രംഗത്തെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് സംഘം രത്‌ലാം മേഖലയിലുള്ള ഒരു കോളനിയില്‍ നിന്നുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ആസാദ് നഗറിലെ പവന്‍പുരി കോളനി സ്വദേശിനിയായ പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞ മാസമാണ് നടന്നത്. ഇതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കൂട്ടുകാരിയോടൊപ്പം ഉജ്ജെയിനില്‍ ഒരു വിവാഹത്തിന് പങ്കെടുക്കാന്‍ പോയ മകള്‍ പിന്നീട് വീട്ടിലേക്ക് തിരിച്ച് വന്നിരുന്നില്ല. പെണ്‍കുട്ടിയുടെ അടുത്ത സുഹൃത്തായ നികിതയും കാമുകനും കൂടി അവിടെയുള്ള ഒരു യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതായും ഇതിന് പ്രത്യുപകാരമായി ഇവര്‍ക്ക് 2 ലക്ഷം രൂപ ലഭിച്ചതായും മാതാവ് ആരോപിക്കുന്നു. പെണ്‍കുട്ടിയെ കൂട്ടുകാരിയും കാമുകനും ചേര്‍ന്ന് ദല്ലാളുമാര്‍ക്ക് വില്‍പ്പന നടത്താനുള്ള ശ്രമം നടന്നോയെന്നടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തിനെയും കാമുകനെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

Top