എനിക്ക് ഇവനെ ഒറ്റയ്ക്ക് വിട്ട് വരാന്‍ പറ്റില്ല ടീച്ചറേ; കുഞ്ഞനുജനെയും മടിയിലിരുത്തി പഠിക്കുന്ന ജസ്റ്റിന്റെ ചിത്രം വൈറല്‍

സ്‌കൂളില്‍ പോകാന്‍ മടിയുള്ളവര്‍ ഒന്നു ശ്രദ്ധിക്കൂ. മാതാപിതാക്കളെ പേടിച്ച് സ്‌കൂളില്‍ പോകുന്നവര്‍ ഉണ്ട്. ഫിലിപ്പിന്‍സില്‍ നിന്നുള്ള ഏഴുവയസുകാരന്‍ ജസ്റ്റിന്റെ കഥയാണിത്. ജസ്റ്റിന്‍ സ്‌കൂളില്‍ പോകുന്നത് തന്റെ ഒന്നരവയസ്സുള്ള കുഞ്ഞനുജനുമായാണ്. ഫിലിപ്പിന്‍സിലെ സാല്‍വേഷന്‍ എലിമെന്ററി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ കൊച്ചുമിടുക്കന്‍. സാമ്പത്തിക പ്രതിസന്ധി മൂലം ഫിലിപ്പിന്‍സിലെ ഗ്രാമങ്ങളില്‍ മിക്ക മാതാപിതാക്കളും കുട്ടികളെ സ്‌കൂളില്‍ അയക്കാറില്ല. കാരണം മാതാപിതാക്കള്‍ ജോലിക്ക് പോകുമ്പോള്‍ ഇളയ കുട്ടികളെ നോക്കേണ്ട ചുമതല മൂത്ത കുട്ടികള്‍ക്കാണ്. എന്നാല്‍ അനുജനുമായി വീട്ടിലിരിക്കാനോ അവനെ വീട്ടില്‍ തനിച്ചാക്കി സ്‌കൂളില്‍ പോയി ഇരിക്കാനോ ജസ്റ്റിനു കഴിഞ്ഞില്ല. ഒടുവില്‍ ജസ്റ്റിന്‍ തന്നെ പരിഹാരം കണ്ടെത്തി. അനുജനെയും സ്‌കൂളില്‍ കൊണ്ടു പോകുക. ഒരു കൈയില്‍ തന്റെ കുഞ്ഞനുജനെയും ചേര്‍ത്തുപിടിച്ച് മറുകൈ കൊണ്ട് നോട്ട് എഴുതുന്ന ജസ്റ്റിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് അധ്യാപികയാണ്. പോസ്റ്റിന്റെ തലക്കെട്ടായി അധ്യാപിക എഴുതിയ കുറിപ്പ് ഇങ്ങനെയായിരുന്നു: ‘എനിക്ക് ക്ലാസ് മുടക്കേണ്ട, മാം. എന്റെ ഒന്നരവസ്സുള്ള അനുജനേയും ഞാന്‍ കൊണ്ടുവരാം. വീട്ടില്‍ മുത്തശ്ശി ഉള്‍പ്പെടെയുള്ളവര്‍ ജോലിക്കു പോകുന്നതുകൊണ്ട് അവനെ നോക്കാന്‍ ആളില്ല.’ ജസ്റ്റിന്റേയും അനുജന്റേയും ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

Top