ബസ്സുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്

തൃപ്പൂണിത്തുറ: ബസ്സുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചു പന്ത്രണ്ടു പേര്‍ക്ക് പരിക്കേറ്റു. തൃപ്പൂണിത്തുറ വൈക്കം റോഡില്‍ കണ്ണംകുളങ്ങര ജംഗ്ഷനില്‍ ഇന്നലെ വൈകിട്ട് 3 .30 നായിരുന്നു അപകടം. എറണാകുളത്ത് നിന്നും ചങ്ങനാശേരിക്ക് പോയ കെഎസ്ആര്‍ടിസി ബസ്സും, തലയോലപ്പറമ്പില്‍ നിന്നും എറണാകുളത്തേക്കു വരികയായിരുന്ന ലോര്‍ഡ് കിംഗ് എന്ന സ്വകാര്യബസ്സും തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടി ഇടിക്കുകയായിരുന്നു. സ്വകാര്യ ബസ്സ് അമിത വേഗതയില്‍ വരുന്നത് കണ്ട കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ജി. പ്രദീപ് കുമാര്‍ ബസ് ഒതുക്കി നിറുത്തിയെങ്കിലും സ്വകാര്യ ബസ്സ് നേര്‍ക്കുനേര്‍ ഇടിച്ചു കയറുകയായിരുന്നുവെന്ന് ഡ്രൈവര്‍ ജി. പ്രദീപ് കുമാറും ട്രാന്‍സ്‌പോര്‍ട്ട് ബസ്സിലെ യാത്രക്കാരും പറഞ്ഞു. തൃപ്പൂണിത്തുറ ഫയര്‍ അസ്സി. ഓഫീസര്‍ കെ.പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള ഫയര്‍ യൂണിറ്റും ഓടിക്കൂടി കൂടിയ നാട്ടുകാരും ചേര്‍ന്നാണ് ഡ്രൈവര്‍ സീറ്റില്‍ കുടുങ്ങിയ കെഎസ്ആര്‍ടിസി ബസ്സ് ഡ്രൈവറെ പുറത്തെടുത്തത്. കാലിനു പരുക്കേറ്റ ഡ്രൈവര്‍ ജി. പ്രദീപ് കുമാറിനെ(43 )യും ഗുരുതരമായ പരുക്കേറ്റ യാത്രക്കാരായ ഷാഹിത (49 ), സുമതി (52 ), വിശാഖ് (28 ) എന്നിവരെയും കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജയന്‍ (40 ) , ലീല ജേക്കബ് ( 53 ), സുമന്‍ കുമാര്‍ (47 ), രാമകൃഷ്ണന്‍ (60 ), ശാരദ ഗോപി ( 62 ), ബാബു (62 ), ലത്തീഫ് (70 ), മഞ്ജു. കെ എം (34 ), രഞ്ജിനി (30 ) എന്നിവരെ തൃപ്പൂണിത്തുറയിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ക്രെയിന്‍ ഉപയോഗിച്ച് വാഹനങ്ങള്‍ പൊക്കി നീക്കിയതിനു ശേഷമാണു ഗതാഗതം പുനഃസ്ഥാപിച്ചത്. ട്രാഫിക് സി.ഐ. വൈ. നിസാമുദ്ദീന്‍, എസ്.ഐ. ഗീവര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു.

Top