ദുബായില്‍ ആയുധം കൈവശം വച്ചാല്‍ പിഴ 30,000 ദിര്‍ഹം വരെ 

ദുബായ്: ആയുധങ്ങള്‍ കൈവശം വയ്ക്കുന്നവര്‍ക്കെതിരേ ശക്തമായ മുന്നറിയിപ്പുമായി യു.എ.ഇ പൊലീസ്, കത്തി, വാള്‍, വടി തുടങ്ങിയ ആയുധങ്ങള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് മൂന്നു മാസം വരെ തടവും 5000 മുതല്‍ 30,000 ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ. യു.എ.ഇയില്‍ ഫിഫ ക്ലബ് ലോക കപ്പ് മല്‍സരം നടക്കുന്ന പശ്ചാത്തലത്തിലാണ് പോലിസിന്റെ ഈ മുന്നറിയിപ്പ്. ഇത്തരം വസ്തുക്കള്‍ കൈവശം വച്ച് സ്റ്റേഡിയത്തില്‍ എത്തുന്നവരെ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി. പോലിസിന്റെ ഫെയ്‌സ്ബുക്ക് വഴിയാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.  ഇതിന്റെ ഭാഗമായി പോലിസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. സ്‌പോര്‍ട്‌സ് സ്ഥാപനങ്ങളുടെയും മല്‍സരങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 2014ലുണ്ടാക്കിയ നിയമത്തിന്റെ ചുവടുപിടിച്ചാണ് നടപടി. അബൂദബിയിലെ സായിദ് സ്‌പോര്‍ട്‌സ് സിറ്റി, അല്‍ ഐനിലെ ഹസ്സ ബിന്‍ സായിദ് സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് ഡിസംബര്‍ 16 വരെ ഫിഫ ക്ലബ് ലോക കപ്പ് മല്‍സരങ്ങള്‍ നടക്കുന്നത്. പ്രമുഖ ക്ലബ്ബുകളായ റയല്‍ മാഡ്രിഡ്, വൈദാദ് കസാബ്ലാന്‍ക, ഓക്‌ലാന്റ് സിറ്റി, അല്‍ ജസീറ തുടങ്ങിയവ മല്‍സരത്തില്‍ പങ്കെടുക്കുന്നുണ്ട്. 2014ലെ നിയമപ്രകാരം അപകടകരവും നിരോധിതവുമായി സാധനങ്ങളുമായി സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. കളിക്കളത്തില്‍ അപമര്യാദയായി പെരുമാറുന്നതും ആരാധകര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതും ശിക്ഷാര്‍ഹമാണ്. ആരെയെങ്കിലും പരിഹസിക്കുന്ന പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുക, ആംഗ്യങ്ങള്‍ കാണിക്കുക തുടങ്ങിയവയും നിയമം മൂലം വിലക്കിയിട്ടുണ്ട്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ വച്ച് കളിക്കളങ്ങളെയും മല്‍സരങ്ങളെയും ഉപയോഗിക്കുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

Top