കൊച്ചി : ശബരിമല അയ്യപ്പൻ്റെ പ്രശസ്തമായ ഒരു ഭക്തിഗാനത്തെ അപമാനിക്കുന്നു എന്നാരോപിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച പാരഡി ഗാനത്തിനെതിരെ തിരുവാഭരണം പാത സംരക്ഷണ സമിതി പരാതി നൽകി.വ്യാപകമായി പ്രചരിച്ച ഈ ഗാനം അയ്യപ്പ ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് സംസ്ഥാന ഡി.ജി.പിക്ക് നടപടി ആവശ്യപ്പെട്ട് പരാതി നൽകിയിരിക്കുന്നത്.
അതേസമയം പ്രസാദ് കുഴിക്കാലയെ തള്ളി തിരുവാഭരണപാത സംരക്ഷണ സമിതി. ശബരിമല തിരുവാഭരണ പാത സംരക്ഷണ സമിതിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. ഇടതുമുന്നണിയുടെ കൊള്ള തുറന്നുകാട്ടുന്നതാണ് ഈ പാട്ടെന്ന് ശബരിമല സംരക്ഷണ സമിതി ചെയർമാൻ കെ ഹരിദാസ് വ്യക്തമാക്കി.വിശ്വാസത്തെയും വിശ്വാസികളെയും സംരക്ഷിക്കാൻ വേണ്ടിയല്ല പരാതി കൊടുത്തത്. കൊള്ള നടത്തിയവരെ സംരക്ഷിക്കാൻ വേണ്ടിയാണ് പ്രസാദ് കുഴിക്കാല ഇങ്ങനെയൊരു പരാതി കൊടുത്തത്. തിരുവാഭരണ പാത സംരക്ഷണ സമിതിയിൽ തനിക്കൊപ്പം നാലുവർഷം മുമ്പ് ഉണ്ടായിരുന്ന ആളാണ്.
ശബരിമല സ്വർണ്ണ മോഷണ വിവാദത്തെ സൂചിപ്പിക്കുന്നതാണ് ‘പോറ്റിയെ കേറ്റിയെ സ്വർണ്ണം ചെമ്പായി മാറ്റിയെ’ എന്ന ഗാനം. “പോറ്റിയെ (പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പൊറ്റിയെ) ക്ഷേത്രത്തിൽ കയറ്റി സ്വർണ്ണത്തെ ചെമ്പാക്കി മാറ്റി. ആരാണ് സ്വർണ്ണം മോഷ്ടിച്ചത്? അത് സഖാക്കളാണ് മോഷ്ടിച്ചത്” എന്നാണ് ഇതിൻ്റെ വരികളുടെ ആശയം.
പ്രശസ്തമായ അയ്യപ്പ ഭക്തിഗാനത്തിൻ്റെ വരികൾ മാറ്റിയെഴുതിയ ഈ പാരഡി ഗാനം അയ്യപ്പ ഭക്തരുടെ മനസ്സിനെ വ്രണപ്പെടുത്തുന്നു എന്ന് പരാതിക്കാർ പറഞ്ഞു. “പാരഡി ഗാനങ്ങൾ പാടുന്നതിൽ തെറ്റില്ല. എന്നാൽ അയ്യപ്പ സ്വാമിയെ ഉൾപ്പെടുത്തി പാരഡി ഗാനം ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല,” പരാതിയിൽ പറയുന്നു.
‘പോറ്റിയെ കേറ്റിയെ’ എന്ന ഗാനം യഥാർത്ഥത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രചാരണത്തിനായി നിർമ്മിച്ചതല്ല. മലപ്പുറം സ്വദേശികളായ സുബൈറും ഹനീഫയും ചേർന്നാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. ഖത്തറിൽ ബിസിനസ് നടത്തുന്ന കുഞ്ഞബ്ദുള്ളയാണ് വരികൾ എഴുതിയത്. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഡാനിഷാണ് ഗാനം ആലപിച്ചത്.
ഗാനം വൈറലായതിനെത്തുടർന്ന്, യു.ഡി.എഫിന് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഈ ഗാനം ഒരു സ്വാധീനം ചെലുത്തി എന്നാണ് വിവിധ രാഷ്ട്രീയ നേതാക്കളുടെ വിലയിരുത്തലുകൾ.
ശബരിമല സ്വർണ്ണക്കൊള്ള കേസ് ഉയർത്തിക്കാട്ടി യു.ഡി.എഫ്. എം.പി.മാർ ഇന്ന് പാർലമെൻ്റ് കവാടത്തിൽ ധർണ നടത്തി പ്രതിഷേധിച്ചു. കോടതിയുടെ മേൽനോട്ടത്തിൽ ഒരു കേന്ദ്ര ഏജൻസിയുടെ നേതൃത്വത്തിൽ കേസന്വേഷണം നടത്തണമെന്നാണ് യു.ഡി.എഫ്. എം.പി.മാരുടെ പ്രധാന ആവശ്യം. സംസ്ഥാനത്തെ എസ്.ഐ.ടി. (SIT) അന്വേഷണത്തിന് തടസ്സങ്ങളുണ്ടെന്നും യു.ഡി.എഫ്. എം.പി.മാർ ആരോപിച്ചു.
‘സ്വർണം കട്ടവർ ആരപ്പാ സഖാക്കളാണേ അയ്യപ്പാ’ എന്ന ഗാനം ആലപിച്ചായിരുന്നു യു.ഡി.എഫ്. എം.പി.മാരുടെ വേറിട്ട പ്രതിഷേധം. ‘അമ്പലക്കള്ളനായ’ മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ രാജിവെച്ച് പുറത്തുപോകണമെന്ന മുദ്രാവാക്യവും പ്രതിഷേധക്കാർ ഉയർത്തി. യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് എം.പി.യാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
യു.ഡി.എഫ്. എം.പി.മാരുടെ ഈ വേറിട്ട പ്രതിഷേധ രീതി ഉത്തരേന്ത്യയിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള എം.പി.മാർക്ക് കൗതുകമുണർത്തി. പല എം.പി.മാരും ഈ പാട്ട് കേൾക്കാൻ പ്രതിഷേധക്കാർക്കൊപ്പം ഒത്തുകൂടുകയും ചെയ്തു.ആന്റോ ആന്റണി, കൊടുക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ,ഷാഫി പറമ്പിൽ, ജെബി മേത്തർ, അബ്ദുൽ സമാദാനി, ഇ ടി മുഹമ്മദ് ബഷീർ, രാജ് മോഹൻ ഉണ്ണിത്താൻ ,വികെ ശ്രീകണ്ഠൻ, അടൂർ പ്രകാശ് എന്നിവരുള്‍പ്പെടെയുള്ള യുഡിഎഫ് എംപിമാർ പ്രതിഷേധത്തിൽ പങ്കെടുത്തു. ശബരിമല വിശ്വാസികളുടെ ആത്മവിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണ്. സംഭവത്തിൽ എത്ര സ്വർണം നഷ്ടപ്പെട്ടു, അത് എങ്ങനെ നടന്നുവെന്നത് വ്യക്തതയോടെ പുറത്തുവരണമെന്ന് എംപിമാർ ആവശ്യപ്പെട്ടു.










