ആര്‍ത്തവത്തെ തുടര്‍ന്ന് മാറ്റിപാര്‍പ്പിച്ചു; യുവതി മരിച്ച നിലയില്‍

കാഠ്മണ്ഡു: ആര്‍ത്തവത്തെ തുടര്‍ന്ന് മറ്റൊരു കുടിലിലേക്ക് മറ്റി പാര്‍പ്പിച്ച യുവതി മരിച്ച നിലയില്‍. നേപ്പാളിലാണ് സംഭവം.  ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകളെ ഇപ്രകാരം മാറ്റി പാര്‍പ്പിക്കുന്നത് ഇവിടുത്തെ ആചാരമാണ്. ഇവിടെ നിലനില്‍ക്കുന്ന ചൗപാടി എന്ന ആചാരപ്രകാരമാണ് ആര്‍ത്തവദിനങ്ങളില്‍ മറ്റൊരു കുടിലിലേക്ക് മാറി താമസിക്കാനും ഉറങ്ങാനും സ്ത്രീകള്‍ നിര്‍ബന്ധിതരാകുന്നത്. 23 കാരിയായ ഗൗരി ബായ്കിനെയാണ് ചൗപടി കുടിലില്‍ മരിച്ച നിലയില്‍ അയല്‍വാസികള്‍ കണ്ടെത്തിയത്. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളു. തണുപ്പുമാറ്റാനായി വീടിനുള്ളില്‍  ഗൗരി തീ കൂട്ടിയിരുന്നു. ഇതേതുടര്‍ന്നുണ്ടായ പുകയില്‍ ശ്വാസ തടസം അനുഭവപ്പെട്ടായിരിക്കം ഗൗരി മരിച്ചതെന്നാണ് പ്രദേശവാസികള്‍ കരുതുന്നത്. സമാന സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം രണ്ടു പെണ്‍കുട്ടികള്‍ ഇവിടെ മരിച്ചിരുന്നു. ഇതേതുടര്‍ന്ന് ആഗസ്റ്റില്‍ ചൗപടി പിന്തുടരുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ഗവണ്‍മെന്‍റ് വ്യക്തമാക്കുകയും ഇതിനെതിരെ പുതിയ നിയമം പ്രാബല്ല്യത്തില്‍ കൊണ്ടുവരികയും ചെയ്തിരുന്നു. ഈ കൃത്യത്തിന് നിര്‍ബന്ധിക്കുന്നവര്‍ക്ക് മൂന്ന്മാസം ജയില്‍ ശിക്ഷയും 3,000 രൂപ പിഴയും ഈടാക്കുമെന്നാണ് പുതിയ നിയമം.

Top