ധനമന്ത്രി ടി.എം. തോമസ് ഐസക്കുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നു കോഴിവ്യാപാരികൾ സമരത്തിലേക്ക്. വില കുറയ്ക്കണമെന്നു മന്ത്രിയും സർക്കാർ പറയുന്ന വിലയ്ക്കു വില്‍ക്കാനാവില്ലെന്നു വ്യാപാരികളും നിലപാടു സ്വീകരിച്ചതോടെയാണു ചർച്ച പരാജയപ്പെട്ടത്. ഇന്നു മുതൽ കോഴിക്കച്ചവടം നിർത്തിവയ്ക്കുമെന്നു കച്ചവടക്കാർ അറിയിച്ചു.
നിലവിലെ വിലയായ 130ൽനിന്നു 100ലേക്കു കുറയ്ക്കാമെന്ന നിർദേശം പൗൾട്രി ഫെഡറേഷൻ പറഞ്ഞു. എന്നാല്‍ 87 രൂപയാക്കണമെന്നതാണു സർക്കാരിന്റെ തീരുമാനമെന്നു നിലപാടില്‍ ധനമന്ത്രി ഉറച്ചുനിന്നു. വില കൂട്ടി വില്‍ക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും തോന്നിയ വിലയ്ക്ക് കോഴിയിറച്ചി വിൽക്കാമെന്നു കരുതേണ്ടെന്നും മന്ത്രി അറിയിച്ചു.
തമിഴ്നാട്ടിൽനിന്നു കൂടിയ വിലയ്ക്കാണു കോഴി ലഭിക്കുന്നതെന്നും അതിനാൽ സർക്കാർ വിലയിൽ വില്ക്കാനാകില്ലെന്നുമായിരുന്നു ഫെഡറേഷന്റെ വാദം. സർക്കാർ വിളിച്ചാൽ ഇനിയും ചർച്ചയ്ക്കു തയാറാണെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. 87 രൂപയ്ക്കു കോഴി വില്‍ക്കണമെന്ന ധനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ ഓൾ കേരള പൗൾട്രി റീട്ടെയിൽ സെല്ലേഴ്സ് അസോസിയേഷനും രംഗത്തെത്തി.
ജിഎസ്ടിയുടെ ആനുകൂല്യം ജനങ്ങൾക്കു ലഭിക്കണം. കോഴി നികുതിവെട്ടിപ്പു കേസുകൾ പരിശോധിക്കുമെന്നും കർമസേനയെ നിയോഗിക്കുമെന്നും ഡോ.തോമസ് ഐസക് വ്യക്തമാക്കി. 14.5 ശതമാനം നികുതിയായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. ഇതു കുറഞ്ഞപ്പോൾ വ്യാപാരികൾ വില കൂട്ടിയിരിക്കുന്നു. 40 ശതമാനമാണു കൂട്ടിയിരിക്കുന്നത്. നികുതി ഇല്ലാതാകുന്പോൾ ആ ഇളവ് ജനങ്ങൾക്കു ലഭിക്കണം. കോഴിക്കർഷകരെ സർക്കാർ സംരക്ഷിക്കുമെന്നും ധനമന്ത്രി പറഞ്ഞു. കോഴിവളർത്തൽ വ്യാപകമാക്കാൻ വകുപ്പ് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.