സ്വന്തം ലേഖകൻ
ന്യൂഡൽഹി: മരിച്ചെന്ന് കരുതി തുണിയിൽ പൊതിഞ്ഞ് നൽകിയ ഇരട്ടക്കുട്ടികളിൽ ഒരാൾക്ക് ജീവന്റെ തുടിപ്പ് കണ്ടെത്തി. സംസ്‌കാരം നടത്തുന്നതിന് മിനിട്ടുകൾക്ക് മുമ്ബാണ് കുഞ്ഞിന്റെ ചലനം ബന്ധുക്കൾ ശ്രദ്ധിച്ചത്. ഷാലിമാർ ബാഖ്‌സിലെ മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നവംബർ 30 നാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. എന്നാൽ ആശുപത്രിയുടെ അനാസ്ഥക്കെതിരെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവം വിവാദമായതോടെ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
ഗർഭിണിയായ 20 കാരി പൂർണ വളർച്ചയെത്താതെയാണ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. ഒരു കുട്ടി ചാപിള്ളയാണെന്ന് ഡോക്ടർമാർ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ പ്രസവിച്ച് ഒരു മണിക്കൂർ കഴിഞ്ഞ് രണ്ടാമത്തെ കുട്ടിയും മരിച്ചു പോയെന്ന് ഡോക്ടർമാർ വ്യക്തമാക്കി. തുടർന്ന് രണ്ട് ബാഗുകളിലായി തുണിയിൽ പൊതിഞ്ഞ നിലയിൽ കുട്ടികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി.
പിന്നീട് കുട്ടികളുടെ മൃതദേഹവുമായി സംസ്‌കാരം നടത്താൻ പോയ ബന്ധുക്കൾ ഒരു കുട്ടി ഇളകുന്നത് ശ്രദ്ധയിൽ പെടുകയായിരുന്നു. അതേസമയം ആശുപത്രിക്കെതിരെ ഉണ്ടായ ആരോപണം അന്വേഷിക്കുകയാണെന്നും വേണ്ടി വന്നാൽ വൈദ്യ സഹായം തേടി യഥാർത്ഥ കാരണം കണ്ടെത്തുമെന്നും പോലീസ് ഇൻസ്‌പെക്ടർ ദീപേന്ദ്ര പതക് പറഞ്ഞു.


