കുട്ടിയെ പ്രകൃതിവിരുദ്ധ പീഢനത്തിനിരയാക്കിയ വേലക്കാരന് 10 വര്‍ഷം തടവ്

മാതാപിതാക്കളില്ലാത്ത നേരത്ത് 9 വയസ്സുകാരനായ അറബ് ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ വീട്ടുവേലക്കാരന് 10 വര്‍ഷം തടവ്. ഏഷ്യക്കാരനായ യുവാവിനാണ് അബുദാബികോടതി ശിക്ഷവിധിച്ചത്. കുട്ടിയുടെ യുഎഇക്കാരായ മാതാപിതാക്കള്‍ മകനെ വീട്ടിലാക്കി ഹ്രസ്വ വിനോദസഞ്ചാരത്തിന് വിദേശത്തേക്ക് പോയ സമയത്താണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. ആസമയത്ത് വീട്ടില്‍ കുട്ടിയും യുവാവും വീട്ടുവേലക്കാരിയായ സ്ത്രീയും മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടുവേലക്കാരി വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോയ സമയത്തായിരുന്നു പീഡനം. പീഡനത്തെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദം അനുഭവിച്ച കുട്ടി, വിനോദസഞ്ചാര യാത്രകഴിഞ്ഞ് തിരികെ വന്നയുടനെ സംഭവം രക്ഷിതാക്കളുടെ ശ്രദ്ധയില്‍ പെടുത്തിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. മാതാപിതാക്കള്‍ വിവരം പോലിസിന് അറിയിക്കുകയും ചെയ്തു. ഇയാള്‍ കുട്ടിയെ ചുംബിക്കുന്നതും മറ്റുമായ ദൃശ്യങ്ങള്‍ വീട്ടിലെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ഇത് പരിശോധിച്ചാണ് പോലിസ് യുവാവിനെതിരേ കേസെടുത്തത്. കുട്ടിയുടെ ആരോപണത്തില്‍ സത്യമുണ്ടെന്ന് മനസ്സിലാക്കിയ പോലിസ് ഇയാള്‍ക്കെതിരേ കുറ്റം ചുമത്തുകയായിരുന്നു. എന്നാല്‍ അബുദാബികോടിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതി കോടതിയില്‍ കുറ്റം നിഷേധിച്ചു. തന്റെ ഭാഗത്തുനിന്ന് യാതൊരു വിധ തെറ്റായ പ്രവര്‍ത്തനങ്ങളും ഉണ്ടായിട്ടില്ലെന്നും മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് കുട്ടിയാണ് അസാധാരണമായ രീതിയില്‍ പെരുമാറിയതെന്നും പ്രതി കോടതിയെ അറിയിച്ചു. എന്നാല്‍ വീടിനകത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ കുട്ടിയെ പ്രകൃതിവിരുദ്ധ പീഢനത്തിനിരയാക്കിയെന്ന കാര്യം ബോധ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ക്ക് 10 വര്‍ഷത്തെ ജയില്‍വാസം കോടതി വിധിച്ചത്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ശക്തമായ ശിക്ഷലഭിക്കുമെന്ന് പോലിസ് മുന്നറിയിപ്പി നല്‍കി.

Top