ഭാവി ശോഭനമല്ലെന്നു ജോല്‍സ്യന്‍ പ്രവചിച്ച മക്കളെ അമ്മ കൊന്നു

ചിക്കബല്ലാപൂര്‍: ജന്‍മനക്ഷത്ര പ്രകാരം മക്കളുടെ ഭാവി ശോഭനമല്ലെന്ന ജോല്‍സ്യന്റെ പ്രവചനത്തെ തുടര്‍ന്നു രണ്ടു മക്കളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. കര്‍ണാടകയിലെ ചിക്കബല്ലാപൂരില്‍ താമസിക്കുന്ന വിആര്‍ ഉഷയെന്ന 32കാരിയാണ് മക്കളായ ഷാന്‍വിത(രണ്ടര്), ഷാമന്ത്(10) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ദിവസങ്ങള്‍ക്കു മുന്നെയാണ്, മക്കളുടെ ഭാവി അറിയാനായി ഉഷ സമീപത്തുള്ള ജോല്‍സ്യനെ സമീപിച്ചത്. ജന്‍മനക്ഷത്ര പ്രകാരം മക്കള്‍ക്കു ഭാവിയില്‍ നിരവധി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്നും ഭാവി ശോഭനമാവില്ലെന്നും ജോല്‍സ്യന്‍ പ്രവചിക്കുകയായിരുന്നു. ഇതോടെ കനത്ത വിഷാദത്തിനടിമയായ ഉഷ വീട്ടിലെത്തി ഭര്‍ത്താവിനോടു കാര്യങ്ങള്‍ അറിയിച്ചു. എന്നാല്‍ ഭര്‍ത്താവ് അശോക് ഇതു തള്ളിക്കളയുകയും ജോല്‍സ്യനെ പുച്ഛിക്കുകയും ചെയ്തു. ഇതോടെ ഉഷ വിഷാദ രോഗത്തിനടിപ്പെടുകയായിരുന്നു. പിറ്റേന്നു ഭര്‍ത്താവ് അടുത്ത ഗ്രാമത്തിലേക്കു പോയ സമയത്തു ഉഷ മക്കള്‍ക്കു ഉറക്ക ഗുളിക നല്‍കിയ ശേഷം കഴുത്തു ഞെരിച്ചു കൊല്ലുകയും ശേഷം തൂങ്ങിമരിക്കുകയുമായിരുന്നു.

Top