സീറോ മലബാർ സഭയിൽ വീണ്ടും ഭൂമി വിവാദം. വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും സഭയുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളാണ് ഇപ്പോൾ കോടതിയിലെത്തിയിരിക്കുന്നത്. അതിരൂപതയുടെ കീഴിലെ തൃക്കാക്കരയില്‍ വരുന്ന 12 ഏക്കര്‍ ഭൂമി സെന്‍റിന് അഞ്ച് ലക്ഷം രൂപ വിലവച്ച് അറുപത് കോടി രൂപയ്ക്ക് വില്‍ക്കുവാനുള്ള ബിഷപ്പ് ജേക്കബ് മനത്തോട്ടത്തിന്‍റെ നീക്കമാണ് വിവാദമായത്.
സംഭവം പുറത്തറിഞ്ഞതോടെ കേരള കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് പ്രസിഡന്‍റ് അഡ്വ. പോളച്ചന്‍ പുതുപ്പാറ ഉൾപ്പെടെട സംഘം എറണാകുളം മുൻസിഫ് കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് പരിഗണിച്ച കോടതി ബിഷപ്പ് ജേക്കബ് മനത്തോട്ടത്തിനും ഭൂമി വാങ്ങുവാന്‍ തയറായ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്കും പ്രത്യേകദൂതന്‍ വഴി നോട്ടിസും അയച്ചു. കേസ് നവംബര്‍ അഞ്ചിന് കോടതി പരിഗണിക്കും.
എറണാകുളം -അങ്കമായി അതിരൂപതയില്‍ പ്രസ്ബിറ്റല്‍ കൗണ്‍സില്‍ കൂരിയ ഫിനാന്‍സ് കൗണ്‍സില്‍, കണ്‍സള്‍ട്ടേഴ്‌സ് ഫോറം തുടങ്ങിയ കനോണ്‍ നിയമപ്രകാരമുള്ള സമിതികളെല്ലാം പോപ്പിന്‍റെ പ്രതിനിധിയായ പൗരസ്ത്യ തിരുസംഘം പിരിച്ചുവിട്ട സാഹചര്യത്തില്‍ അപ്പസ്‌തോലിക് അഡ്മിനിസ്ട്രര്‍ക്ക് ഭൂമി വില്‍ക്കുവാന്‍ അവകാശമില്ലെന്നാണ് പോളച്ചന്‍ പുതുപാറയുടെ ആരോപണം. സെന്‍റിന് അഞ്ച് ലക്ഷം രൂപയെന്ന നിരക്കില്‍ നടക്കുന്ന ഈ കച്ചവടത്തിന് പിന്നില്‍ കോടികളുടെ അഴിമതിയുണ്ട്.
180 കോടി വില കിട്ടാവുന്ന വസ്തുവാണ് 60 കോടിക്ക് വില്‍ക്കുവാനുള്ള നീക്കം. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുമായി ഇക്കാര്യത്തിൽ സഭാ നേതൃത്വം രഹസ്യ ധാരണയുണ്ടാക്കിയതായിട്ടും ആരോപണം ഉയരുന്നുണ്ട്.


