തൃശൂർ: തിരഞ്ഞെടുപ്പിൽ ജയപരാജയങ്ങൾ തീരുമാനിക്കാൻ ക്രൈസ്തവർക്ക് സാധിക്കുമെന്ന് സിബിസിഐ അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. അംഗസംഖ്യയിൽ കുറവാണെങ്കിലും തിരഞ്ഞെടുപ്പിൽ ആരു വാഴണം, ആരു വീഴണം എന്നു തീരുമാനിക്കുന്നതിൽ ക്രൈസ്‌തവർക്കും പങ്കുണ്ടെന്നും പലയിടങ്ങളിലും ജയപരാജയങ്ങൾ തീരുമാനിക്കാൻ ക്രൈസ്തവർക്ക് സാധിക്കുമെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു . തൃശൂർ അതിരൂപതയുടെ സമുദായ ജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ താഴത്ത്.
രാഷ്ട്രനിർമിതിക്ക് ജനസംഖ്യാനുപാതികമായി കൂടുതൽ സംഭാവന നൽകിയ സമുദായമാണ് ക്രൈസ്‌തവർ. സമുദായത്തിന് നേരെയുള്ള അവഗണനകളെ ചെറുത്ത് ഒറ്റക്കെട്ടായി പോരാടാനാണ് 2026 സമുദായ ശാക്തീകരണ വർഷമായി തിരഞ്ഞെടുത്തിരിക്കുന്നത്.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ജാഗ്രതയോടെയും വിവേകത്തോടെയും പ്രവർത്തിക്കണം. നിയമനിർമാണസഭയിൽ സമുദായത്തിന്റെ പ്രതിനിധികളുടെ എണ്ണം വർധിപ്പിച്ചേ മതിയാവൂ. ജനാധിപത്യത്തിന്റെ നാല് തൂണുകളിലും പ്രാതിനിധ്യം ഉറപ്പാക്കിയാലേ ക്രൈസ്തവ സമുദായത്തിൻ്റെ ക്ഷേമം ഉറപ്പാക്കാൻ സാധിക്കൂ’- അദ്ദേഹം പറഞ്ഞു.





