ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവം,35 ലക്ഷം രൂപ കിംസ് ആശുപത്രി നഷ്ടപരിഹാരം നല്‍കണം.മാധ്യമങ്ങളെ ഉപയോഗിച്ച് വാര്‍ത്ത മുക്കിയ മാനേജ്‌മെന്റിന് കനത്തതാക്കീതായി കോടതിവിധി.

തിരുവനന്തപുരം: ആരെയും പേടിക്കാനില്ലെന്ന ഭാവത്തിൽ തോന്നിയതു പോലെ ആശുപത്രിക്കച്ചവടം നടത്തുന്ന തിരുവനന്തപുരത്തെ നക്ഷത്ര ആശുപത്രി കിംസിന് വീണ്ടും കനത്ത തിരിച്ചടി. സാധാരണ സർജറിക്കായി പ്രവേശിപ്പിക്കപ്പെട്ട യുവാവ് ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്ന് മരണപ്പെട്ട സംഭവത്തിൽ 35 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഉത്തരവു വന്നതാണ് കിംസ് ആശുപത്രിക്ക് തിരിച്ചടിയായത്. തിരുവനന്തപുരം സ്വദേശിയായ ദീപക് (28) എന്ന യുവാവ് ആണ് സർജറിയെ തുടർന്ന് കിംസ് ആശുപത്രിയിൽവച്ച് മരണപ്പെട്ടത്.
ആശുപത്രിയുടെയും ഡോക്ടറുടെയും അനാസ്ഥ കാരണം ശസ്ത്രക്രിയാമേശയിൽ വച്ച് മരണപ്പെട്ടതിനെ തുടർന്ന് ദീപക്കിന്റെ കുടുംബം എട്ട ് വർഷമായി നിയമപോരാട്ടത്തിലായിരുന്നു. ഉന്നതരുടെ അധികാരത്തിന്റെ ബലത്തിലും വാർത്തമുക്കി സഹായിക്കുന്ന മാദ്ധ്യമങ്ങളുടെ മിടുക്കിലും കേസ് ഒതുക്കാമെന്ന കിംസിന്റെ ഹുങ്കിന് കനത്ത തിരിച്ചടിയാണ് ഈ വിധി. എട്ട് വർഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിൽ സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ ആശുപത്രിയ്‌ക്കെതിരായി വിധി പ്രസ്താവിക്കുകയും ദീപക്കിന്റെ കുടുംബത്തിനു 35 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ കിംസിനോട് നിർദ്ദേശിക്കുകയും ആയിരുന്നു.KIMS
കോസ്‌മെറ്റിക് ശസത്രക്രിയക്കും ലിംഗചർമം നീക്കം ചെയ്യുന്നതിനുമായാണ് ദീപക്ക് ആശുപത്രിയിൽ പ്രവേശിച്ചത്. പരാതിയിൽ പറഞ്ഞതനുസരിച്ച് 2008 ഡിസംബർ 9നാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്ന കിംസിൽ ദീപക്ക് ശസ്ത്രക്രിയക്ക് വിധേയനായത്. ഉച്ചക്ക് 12.15ന് അനസ്‌തേഷ്യ നൽകാനാരംഭിച്ചു. അനസ്‌തേഷ്യ നൽകി മിനിറ്റുകൾക്കുള്ളിൽ ദീപക്കിന് ഹൃദയാഘാതമുണ്ടായി. എന്നാൽ കാർഡിയോളജിസ്റ്റിനെ ഇരുപതു മിനിറ്റുകൾക്കു ശേഷമാണ് വിളിച്ചു വരുത്തിയത്. ശരിയായ ചികിത്സ ലഭിക്കാൻ വൈകിയതാണ് ദീപക്കിന്റെ മരണത്തിനു കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. കാർഡിയോളജിസ്റ്റിന്റെ സേവനം ലഭിക്കാൻ വൈകിയതാണ് മരണത്തിനു കാരണമെന്ന് അഭിഭാഷകൻ ആർ. നാരായണനും വ്യക്തമാക്കി.
പരാതിയേത്തുടർന്ന് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ദീപക്കിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശം നൽകിയെങ്കിലും ചികിത്സാപ്പിഴവ് സംഭവിച്ചില്ലെന്ന വാദമാണ് ആശുപത്രി ഉയർത്തിയത്. ഒടുവിൽ എട്ടു വർഷത്തോളം നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് ദീപക്കിന്റെ കുടുംബത്തിന് 35 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്. മകനെ തിരികെ കിട്ടില്ലെങ്കിലും തങ്ങൾക്കുണ്ടായ അവസ്ഥ മറ്റാർക്കും ഉണ്ടാകരുതെന്നാണ് ദീപക്കിന്റെ അമ്മയും സഹോദരിയും പറയുന്നു.
അതേസമയം പിഴശിക്ഷ വിധിച്ച ട്രിബ്യൂണൽ വിധിക്കെതിരെ കൺസ്യൂമർ കോടതിയിൽ അപ്പീലുമായി കിംസ് അധികൃതർ പോയ ഘട്ടത്തിലൊന്നും മുഖ്യധാരാ മാദ്ധ്യമങ്ങൾ കണ്ണടച്ച് ആശുപത്രിക്ക് ഒത്താശ ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായത്. കിംസിന് എതിരായ നിർണ്ണായകമായ ഈ വിധി പ്രമുഖ മാദ്ധ്യമങ്ങൾ അവഗണിച്ച മട്ടാണ്. മിക്ക മാദ്ധ്യമങ്ങളിൽ വാർത്ത പോലും വരാതിരുന്നപ്പോൾ ചിലർ പേരില്ലാതെയും വാർത്ത നൽകി. മതിയായ ശസ്ത്രക്രിയാ സൗകര്യം ഇല്ലാത്തതിനാൽ രോഗിയെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിർദ്ദേശിച്ച ഡോക്ടറെ പിരിച്ചുവിട്ട സംഭവം നടന്നത് കിംസ് ആശുപത്രിയിൽ ആയിരുന്നു. ഇതേക്കുറിച്ച് മറുനാടൻ മലയാളിയാണ് റിപ്പോർട്ട് ചെയ്തിരുന്നു. കിംസിൽ ഇങ്ങനെ രോഗി മരിച്ച സംഭവം ഉണ്ടെന്നും അന്ന് ഡോക്ടർ വെളിപ്പെടുത്തിയിരുന്നു.
സാധാരണക്കാർക്ക് അപ്രാപ്യമായ ഈ പഞ്ചനക്ഷത്ര ആശുപത്രിയെക്കുറിച്ചു പല ആരോപണങ്ങളും പല തവണയും ഉയർന്നിട്ടും എല്ലാം ഒത്തുതീർക്കാൻ മന്ത്രിതലത്തിൽ പോലും ഇടപെടലുകൾ ഉണ്ടായിരുന്നു. ദീപകിന്റെ മരണത്തിനു ഇടയാകിയ മേല്പറഞ്ഞ സംഭവത്തിലും സാങ്കേതികത്വം പറഞ്ഞു ജില്ലാ ഉപഭോക്തൃ സമിതിയുടെ തീരുമാനത്തിനെതിരെ അപ്പീലിന് പോയ ആശുപത്രി അധികൃതരെ തുറന്നുകാട്ടാനുള്ള അവസരം പലതവണയും മാദ്ധ്യമങ്ങൾ നഷ്ടപ്പെടുത്തുകയായിരുന്നു. പരസ്യവരുമാനത്തിൽ കണ്ണുവച്ച് തന്നെയായിരുന്നു മാദ്ധ്യമങ്ങളുടെ ഇത്തരം ഇടപെടലുകളും.
Top