തളിപ്പറമ്പ്: കീഴാറ്റൂരിലെ വയല്‍ നികത്തി ദേശീയപാത ബൈപ്പാസാക്കുന്നതിനെതിരെ ‘വയല്‍ക്കിളി’ പ്രവര്‍ത്തകര്‍ ആത്മഹത്യഭീഷണി മുഴക്കി നടത്തിയ പ്രതിഷേധത്തിന് നേരെ സിപിഎം ആക്രമണം. വയല്‍ കിളികളുടെ സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. എതിര്‍ക്കാന്‍ ശ്രമിച്ചവരെ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ വിരട്ടിയോടിക്കുകയും ചെയ്തു. പൊലീസ് നോക്കി നില്‍ക്കെ തന്നെയായിരുന്നു കൊള്ളിവെപ്പും അതിക്രമങ്ങളും നടന്നത്. കിസാൻ സമരത്തിൻ്റെ വീര്യത്തിൽ നിൽക്കുന്ന സിപിഎമ്മിൻ്റെ ഇരട്ടത്താപ്പാണ് പുറത്തായത്.
ഇന്ന് രാവിലെ പോലീസ് സഹായത്തോടെ റോഡ് നിര്‍മ്മാണ നടപടികള്‍ മുന്നോട്ടുകൊണ്ടുപോവുന്നതിനായി അധികൃതര്‍ എത്തിയപ്പോഴാണ് കര്‍ഷകര്‍ പ്രതിഷേധം കടുപ്പിച്ചത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചാണ് സമരസമിതി പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ പ്രതിഷേധ സമരം ആരംഭിച്ചത്. നൂറോളം ആളുകള്‍ സമരരംഗത്തുണ്ടായിരുന്നു.
സിപിഎം നേതൃത്വത്തിന്റെ എതിര്‍പ്പ് അവഗണിച്ച് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലരും സമരത്തില്‍ പങ്കെടുത്തിരുന്നു. ബൈപ്പാസിനായി വയല്‍ ഏറ്റെടുക്കുന്നതിന് 50 ഉടമകള്‍ സമ്മതപത്രം നല്‍കിയതായി കഴിഞ്ഞ ദിവസം സിപിഐഎം അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാര്‍ ഇന്നു മുതല്‍ മുന്നോട്ട് പോകുമെന്ന് അറിയിച്ചത്.