മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനങ്ങള്‍: ആത്മഹത്യയ്ക്ക് ശ്രമിച്ച ദലിത് വിദ്യാര്‍ത്ഥിനി ഏവിയേഷന്‍ കോളജില്‍ അനുഭവിച്ചത് സമാനതകളില്ലാത്ത ക്രൂരത

തിരുവനന്തപുരം: കുടുംബശ്രീയില്‍ ജോലി ചെയ്യുന്നവളല്ലേടീ നിന്റെ തള്ള, നീയൊക്കെ ഇവിടെ വന്ന് പഠിക്കാറായോ? നിനക്ക് ഏവിയേഷന്‍ അല്ലാതെ വെറെന്തെങ്കിലും പഠിച്ചാല്‍ പോരായിരുന്നോ? ഇതൊക്കെ ഒരു ദലിത് വിദ്യാര്‍ത്ഥിനി നേരിട്ട ചോദ്യങ്ങളാണ്. കല്യാണം കഴിച്ചവളുമാരൊക്കെ ഇവിടെ വരുന്നത് മറ്റുള്ള കുട്ടികള്‍ക്ക് വേണ്ടാത്തത് പറഞ്ഞ് പഠിപ്പിക്കാനാണോ? എന്നുതുടങ്ങി ചോദ്യം ചെയ്യലും അധിക്ഷേപവും പരിഹാസവും ആക്രമണവും സഹിക്കാവുന്നതിനുമപ്പുറമായിരുന്നു ആതിരയ്ക്ക്. കോഴിക്കോട് ഹോസ്റ്റലില്‍ നിന്ന് വിദ്യാര്‍ത്ഥിനി താഴേക്ക് ചാടിയത് ദലിത് പീഡനത്തെ തുടര്‍ന്നാണെന്ന് ബന്ധുക്കള്‍ ഉറപ്പിച്ച് പറയുന്നു.

തിരുവനന്തപുരം തമ്പാനൂരിലെ ഐപിഎംഎസ് ഏവിയേഷന്‍ കോളജിലെ ബിബിഎ ഏവിയേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ആതിരയാണ് ആത്മഹത്യക്കു ശ്രമിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ പഠനത്തിന്റെ ഭാഗമായി ഇന്റേന്‍ഷിപ്പിന് എത്തിയപ്പോഴായിരുന്നു ആത്മഹത്യാ ശ്രമം.കഴിഞ്ഞ 30 ാം തീയതിയായിരുന്നു സംഭവം നാലു നിലയുള്ള ഹോട്ടലിന്റെ രണ്ടാം നിലയിലാണ് വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്നത്. ജാതി ആക്ഷേപത്തെ തുടര്‍ന്ന് മനംനൊന്ത വിദ്യാര്‍ത്ഥിനി ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്നും താഴേയ്ക്കു ചാടുകയുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെനിന്നും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയ പെണ്‍കുട്ടി ഇപ്പോഴും അതീവ ഗുരുതര അവസ്ഥയില്‍ തുടരുകയാണ്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അദ്ധ്യാപകരും പെണ്‍കുട്ടിയെ അധിക്ഷേപിക്കാന്‍ കൂടിയിരുന്നതായും പറയുന്നു. രണ്ട് വര്‍ഷം മുന്‍പാണ് ആതിര ഇവിടെ ഏവിയേഷന്‍ കോഴ്‌സിന് ചേര്‍ന്നത്. ഇന്‍സ്റ്റിട്യൂട്ടിലെ പ്രധാനാധ്യാപികയും ഇവരുടെ നിര്‍ദ്ദേശമനുസരിച്ച് ചില വിദ്യാര്‍ത്ഥിനികളും ദളിത് വിഭാഗത്തില്‍ പെട്ട ആതിരയെ അധിക്ഷേപിക്കുന്നത് പതിവായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്.

വളരെ താല്‍പര്യത്തോടെയും ആഗ്രഹത്തോടെയുമാണ് പെണ്‍കുട്ടി ഈ കോഴ്‌സിന് ചേര്‍ന്നത്. ഇതിനിടയില്‍ പെണ്‍കുട്ടി വിവാഹിതയാവുകയും ചെയ്തിരുന്നു. വിവാഹത്തിന് ശേഷം ക്ലാസിലെത്തിയപ്പോഴാണ് അധിക്ഷേപം തുടങ്ങിയത്. ഒരു തെറ്റും ചെയ്യാത്ത കാര്യത്തിനും പെണ്‍കുട്ടിയെ കുറ്റപ്പെടുത്തുന്നത് പതിവാവുകയായിരുന്നു. വിവാഹം കഴിച്ചവരൊന്നും ഇവിടെ പടിക്കാന്‍ വന്ന് മറ്റുള്ളവര്‍ക്ക് വേണ്ടാത്തത് പറഞ്ഞ് കൊടുത്ത് സ്ഥാപനത്തിന്റെ അന്തസ്സ് കളയണ്ട തുടങ്ങി നിരവധിയായിരുന്നു ആക്ഷേപങ്ങള്‍.

ക്‌ളാസില്‍ ഒരു വിദ്യാര്‍ത്ഥിനിക്ക് മാര്‍ക്ക് കുറഞ്ഞാലോ അല്ലെങ്കില്‍ പഠനത്തില്‍ പിന്നോട്ട് പോയാലോ അതിന്റെ കാരണക്കാരി ആതിരയാണെന്ന രീതിയിലായിരുന്നു പലപ്പോഴും അധിക്ഷേപങ്ങള്‍. ആതിരയെപ്പോലെ ആകാനാണോ ഉദ്ദേശം എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് പെണ്‍കുട്ടിയുടെ മുന്നില്‍ വെച്ച് മറ്റ് വിദ്യയാര്‍ഥിനികളഓട് ചോദിച്ചിരുന്നത്. ഇത്തരത്തിലുള്ള പരിഹാസങ്ങള്‍ അതിര് കടന്നതോടെ പലപ്പോഴും പെണ്‍കുട്ടി കരഞ്ഞ് കലങ്ങിയ കണ്ണുകളുമായിട്ടാണ് വീട്ടിലെത്തിയത്. എന്താണ് കാര്യമെന്ന് പെണ്‍കുട്ടിയോട് പലപ്പോഴും തിരക്കിയെങ്കിലും ഒന്നും തുറന്ന് പറഞ്ഞില്ലെന്നാണ് ഭര്‍ത്താവ് പ്രശാന്ത് പറഞ്ഞത്.

ഇടയ്ക്ക് വച്ച് പെണ്‍കുട്ടി ഇവിടെ പഠിക്കുന്നതില്‍ നിന്ന് പിന്തിരിയുകയും ചെയ്തിരുന്നു. എന്നാല്‍ നാല് ലക്ഷത്തോളം രൂപയാണ് കോഴ്‌സ് ഫീസ്, ഇതിന്റെ പകുതിയോളം തുക ഫീസായി അടച്ചിരുന്നു. വീട്ടുജോലിക്കും മറ്റും പോയി അമ്മ തന്റെ ആഗ്രഹം സാധിക്കാന്‍ വേണ്ടി അയച്ചതാണല്ലോ എന്നോര്‍ത്താണ് പെണ്‍കുട്ടി പഠനം തുടര്‍ന്നതെന്നും ഭര്‍ത്താവും ബന്ധുക്കള്‍ പറയുന്നു. തന്നെ അധിക്ഷേപിക്കാന്‍ നേതൃത്വം നല്‍കിയിരുന്ന പെണ്‍കുട്ടികളുടെ പേരും മറ്റ് വിവരങ്ങളും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

കോഴ്‌സിന്റെ ഭാഗമായി എയര്‍പ്പോര്‍ട്ടിലെ നേരിട്ടുള്ള ട്രെയിനിങ്ങ് പൂര്‍ത്തിയാക്കാനായി പോയപ്പോഴാണ് പെണ്‍കുട്ടിക്ക് അപകടം സംഭവിച്ചതും. തന്നെ നിരന്തരം അപമാനിച്ച സഹപാഠികളുമായി ചേര്‍ന്ന് ദൂരെ സ്ഥലത്തേക്ക് പോകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞുവെങ്കിലും പോയില്ലെങ്കില്‍ കോഴ്‌സിന്റെ ഭാഗമായുള്ള 300 മാര്‍ക്കോളം നഷ്ടമാകുമെന്നും അതില്ലെങ്കില്‍ പരീക്ഷ പാസാകില്ലെന്നും ഇത്രയും പണം ചെലവാക്കിയതല്ലേയെന്നും ബന്ധുക്കള്‍ പറഞ്ഞതനുസരിച്ചാണ് കുട്ടി ട്രെയിനിങ്ങിന് പോകാന്‍ തീരുമാനിച്ചത്.

ട്രെയിനിങ്ങിനെത്തി ഹോസ്റ്റലിലാണ് എന്നും എയര്‍പോര്‍ട്ടിന് അടുത്താണെന്നുമൊക്കെയാണ് പറഞ്ഞതെങ്കിലും സമീപത്തെ ഒരു വലിയ ലോഡ്ജിലാണ് ഇവരെ താമസിപ്പിച്ചിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇവിടെ വെച്ച് സഹപാഠികള്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ പിടിച്ച് വാങ്ങിയിരുന്നുവെന്നും പിന്നീട് മുറി അകത്ത് നിന്നും പൂട്ടിയ ശേഷം പുറത്തിറങ്ങാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും കുട്ടി ബന്ധുക്കളോട് പറയുകയായിരുന്നു. പിന്നീട് ഒരു കുട്ടി കുളിക്കാന്‍ പോയ നേരത്ത് ആതിര പുറത്തോട്ടിറങ്ങിയപ്പോള്‍ മറ്റ് പെണ്‍കുട്ടികള്‍ ഇവരെ പിടിക്കാനായി പിന്നാലെ ഓടുകയായിരുന്നു. താഴേക്ക് പോകേണ്ട പെണ്‍കുട്ടി പെട്ടെന്ന് മുകളിലത്തെ നിലയിലേക്കാണ് ഓടി കയറിയത്. നാലാം നിലയിലേക്ക് കടക്കുമ്പോള്‍ കൈവരിയോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തത് കാരണം കുട്ടി താഴേക്ക് വീഴുകയായിരുന്നു.

സംഭവം നടന്ന ഉടനെ തന്നെ കൊണ്ടോട്ടി പൊലീസ് സ്ഥലതെത്തിയിരുന്നു. കുട്ടികളെ ഇവിടെ ലോഡ്ജില്‍ എത്തിച്ച ശേഷം കോഴ്‌സിന്റെ ഭാഗമായി ആരും തന്നെ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും എത്തിയിട്ടില്ലെന്നും ലോഡ്ജ് ഉടമ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇടയ്ക്ക് കോഴിക്കോട് പെണ്‍കുട്ടിയെ കാണാന്‍ ലോഡ്ജിലെത്തിയ ബന്ധുക്കളെയും സഹപാഠികള്‍ അപമാനിച്ചുവെന്നും പരാതിയുണ്ട്. ലോഡ്ജ് ആയതുകൊണ്ട് തന്നെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ താഴത്തെ നിലയില്‍ റൂം എടുത്തിരുന്നു. ഇടയ്ക്ക് കുട്ടിയുടെ അപ്പച്ചി മുറിയില്‍ വന്ന് കുളിച്ചതിന്റെ പേരില്‍ അവര്‍ ഇവിടെ വന്നത് കുളിമുറിയല്‍ ക്യാമറ വയ്ക്കാനല്ലേടീ, പിന്നെ താഴെ വന്നിരിക്കുന്നവന്‍ നിന്റെ തന്ത തന്നെയാണോ എന്നിങ്ങനെയായിരുന്നു പെണ്‍കുട്ടിയോട് സഹപാഠികളുടെ ചോദ്യം ചെയ്യല്‍.

തമ്പാനൂരിലെ സ്വകാര്യ സ്ഥാപനത്തിന് അംഗീകാരമില്ലെന്നുള്‍പ്പടെ പരാതികളുയരുന്നുണ്ട്. ഇവിടെ നിന്നും പഠിച്ചിറങ്ങയതില്‍ സെലക്ഷന്‍ കിട്ടിയ കുട്ടികളെ കൊണ്ട് ക്ലീനിങ്ങ് ഉള്‍പ്പടെയുള്ള ജോലികളാണ് ചെയ്യിപ്പിച്ചതെന്നും ആതിര ചില വിദ്യാര്‍ത്ഥികളോട് പറഞ്ഞതാണ് മാനേജ്‌മെന്റിന് വൈരാഗ്യത്തിന് കാരണമായതെന്നും പരാതിയുണ്ട്. എപ്പോഴും കരഞ്ഞ് മാത്രം കുട്ടിയെ കണ്ട സഹപാഠിയായ ഒരു ആണ്‍കുട്ടി ഇക്കാര്യം പ്രിന്‍സിപ്പാളിനോട് ചോദിക്കുകയായിരുന്നു. പഠിക്കാന്‍ വന്നാല്‍ സ്വന്തം കാര്യം നോക്കി പൊയ്‌ക്കോണം എന്നാണ് ആ വിദ്യാര്‍ത്ഥിയോട് മാനേജ്‌മെന്റ് പറഞ്ഞത്. പിന്നീട് ആ വിദ്യാര്‍ത്ഥിക്ക് പഠനം അവസാനിപ്പേണ്ടി വരികയും ചെയ്തു.

ഇപ്പോള്‍ ആതിരയുടെ അവസ്ഥ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ മന്ത്രി എകെ ബാലനുള്‍പ്പടെ പരാതി നല്‍കിയിരിക്കുകയാണ് ബന്ധുക്കള്‍. ഒത്ത് തീര്‍പ്പിന് വേണ്ടി സ്ഥാപനത്തിനായി രണ്ട് ഇടനിലക്കാര്‍ തങ്ങളെ വന്ന് കണ്ട ശേഷം അവരുടെ കൈയില്‍ ഒരുപാട് കാശൊക്കെ ഒള്ളതാണ് ഒത്ത് തീര്‍പ്പാക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലതെന്ന് ഭീഷണിപ്പെടുത്തി. എന്നാലും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് ബന്ധുക്കള്‍ പറയുന്നത്.

Top