കണ്ണൂര്‍: പട്ടിണിമൂലം ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്തുവെന്ന ദേശാഭിമാനി വാര്‍ത്ത പച്ചക്കളളമാണെന്ന് തെളിഞ്ഞു. കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ ദേശാഭിമാനി ആസൂത്രണം ചെയ്ത തിരക്കഥയായിരുന്നു ഈ വാര്‍ത്ത എന്നാണ് വ്യക്തമാവുന്നത്. പക്ഷെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ വിവാദത്തിന് പിന്നാലെ സത്യവും പുറത്ത് വന്നു. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പാര്‍ട്ടി പത്രം എത്രത്തോളം തരംതാഴുമെന്നതിന് ഉദാഹരണം കൂടിയാണ് ദേശാഭിമാനിയിലെ ഈ വാര്‍ത്ത.
ചെങ്ങോത്തെ ആദിവാസി ബാലിക ശ്രുതിമോള്‍(15) ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കേളകം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ശ്രുതിയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നതെന്ന് എസ്.ഐ. എം.രാജേഷ് പറഞ്ഞു. അതേസമയം തന്റെ മകള്‍ ആത്മഹത്യചെയ്തത് പട്ടിണി കൊണ്ടല്ലെന്ന് ശ്രുതിയുടെ അച്ഛന്‍ കണിച്ചാര്‍ ചെങ്ങോം സ്വദേശി പൊരുന്നന്‍ രവി പറഞ്ഞു. ഭക്ഷണം കിട്ടാഞ്ഞിട്ടാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന വാര്‍ത്ത മകളുടെ മരണത്തേക്കാളേറെ തന്നെ വിഷമിപ്പിച്ചെന്നാണ് രവി കഴിഞ്ഞ ദിവസം എഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞത്.
തനിക്ക് രണ്ടര ഏക്കര്‍ സ്ഥലത്ത് 28 തെങ്ങും കവുങ്ങും മറ്റ് കൃഷിയുമുണ്ടെന്ന് അച്ഛന്‍ രവി പറയുന്നു. കൊട്ടിയൂര്‍ പന്ന്യാംവയലില്‍ മൂന്ന് ഏക്കര്‍ കശുമാവിന്‍തോട്ടം പാട്ടത്തിനെടുത്ത് കശുവണ്ടി സംഭരിക്കുന്നുണ്ട്. സൗജന്യമായി ലഭിച്ച 75 കിലോ കുത്തരി ദിവസങ്ങളായി തന്റെ വീട്ടില്‍ ചാക്കിലാക്കി സൂക്ഷിച്ചിട്ടുണ്ട്. ശ്രുതി മരിച്ച ദിവസവും കഞ്ഞിവച്ചിരുന്നു. മകള്‍ക്ക് സ്‌കോളര്‍ഷിപ്പായി കിട്ടിയ 2800 രൂപ അവള്‍തന്നെയാണ് സൂക്ഷിച്ചിട്ടുള്ളത്. ഐ.സി.ഡി.എസ്. എല്ലാ മാസവും സൗജന്യമായി നല്‍കാറുള്ള ഗോതമ്പ്, എണ്ണ, ഉഴുന്ന്, നിലക്കടല എന്നിവയെല്ലാം 2012 മുതല്‍ ശ്രുതി തന്നെയാണ് വാങ്ങിക്കുന്നത്. എന്നിട്ടും മകള്‍ പട്ടിണി കാരണം ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത ഏറെ ദുഃഖിപ്പിക്കുന്നതാണെന്നും രവി പറഞ്ഞു.

സാമ്പത്തീ ബുദ്ധിമുട്ടുകള്‍ ഈ കുടുംബത്തിന് ഉണ്ടായില്ലെന്ന് തെളിയിക്കുന്നതാണ് അവിടത്തെ സാഹചര്യം. 4893 രൂപയ്ക്കാണ് അഞ്ച് ദിവസം മുമ്പ് സൈക്കിള്‍ വാങ്ങിയത്. പുതിയ സൈക്കിളും വീട്ടിലുണ്ട്. ശ്രുതിയുടെ ട്യൂഷന്‍ ഫീസ് കൊടുത്തതിന്റെ രസീതും ലഭിച്ചു. ഇതെല്ലാം പരിശോധിച്ചാല്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാകും. പട്ടിണിയാണ് ആത്മഹത്യക്ക് കാരണമെന്ന തരത്തില്‍ ദേശാഭിമാനി നല്‍കിയ വാര്‍ത്തയിലെ ആത്മഹത്യാക്കുറിപ്പും ആരും കണ്ടിട്ടില്ല. ഇക്കാര്യത്തില്‍ അവ്യക്തത മാറുന്നുമില്ല. പൊലീസും ഇതേ കുറിച്ച് മൗനം പാലിക്കുന്നു.
നേരത്തെ ശ്രുതിക്കും അനിയനും വേണ്ടി ഒരു സൈക്കിള്‍ വാങ്ങിക്കൊടുത്തിരുന്നു. എല്ലാ സാധനങ്ങളും അനിയനു മാത്രമേ വാങ്ങിക്കൊടുക്കുന്നുള്ളൂ എന്ന് അവള്‍ പരാതി പറയാറുണ്ടായിരുന്നെന്നും രവി പറഞ്ഞു. ആത്മഹത്യ ചെയ്ത ശ്രുതിയുടെ വീട് ആദിവാസി നേതാവ് സി.കെ.ജാനു സന്ദര്‍ശിച്ചു. ശ്രുതി പട്ടിണികാരണമാണ് ആത്മഹത്യ ചെയ്തതെന്ന വാര്‍ത്ത ശരിയല്ലെന്ന് ജാനു പറഞ്ഞു. ഇത്തരം വാര്‍ത്ത നല്കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവരും അറിയിച്ചു. ഇതോടെയാണ് ദേശാഭിമാനി വാര്‍ത്തയുടെ പൊള്ളത്തരം പൊളിഞ്ഞത്. വിശപ്പു സഹിക്കാതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത വാര്‍ത്ത ആദ്യം വന്നതു ദേശാഭിമാനി പത്രത്തിലാണ്. വാര്‍ത്ത സോഷ്യല്‍ മീഡിയ വലിയ ചര്‍ച്ചയാക്കിയതോടെ സര്‍ക്കാരിനെതിരെ അടിക്കാന്‍ കിട്ടിയ വടിയെന്ന നിലയില്‍ പ്രതിപക്ഷം ഇതേറ്റെടുക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത വൈറലായതോടെയാണു രാഷ്ട്രീയ മാനം കൈവന്നത്.
കേളകം സെന്റ്‌തോമസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശ്രുതി. ബുധനാഴ്ച്ച വൈകുന്നേരമാണ് ശ്രുതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രുതിയും അച്ഛമ്മ ഉപ്പാട്ടിയുമായിരുന്നു കുറേ ദിവസമായി വീട്ടിലുണ്ടായിരുന്നത്. കശുവണ്ടി സീസണായതിനാല്‍ രവിയും അമ്മ മോളിയും കൊട്ടിയൂര്‍ പന്ന്യാംമലയിലെ കശുമാവ് തോട്ടത്തില്‍ കശുവണ്ടി പെറുക്കാന്‍ പോയിരിക്കുകയായിരുന്നു. ഈ സമയത്തായിരുന്നു ശ്രുതിയുടെ ആത്മഹത്യ. വാര്‍ത്ത സോഷ്യല്‍ മീഡിയയും ഏറ്റെടുത്തതോടെയാണു സിപിഐ(എം) നേതാക്കള്‍ പ്രതികരണവുമായി എത്തിയത്. ആദിവാസിക്ഷേമത്തിനുള്ള സര്‍ക്കാര്‍ പദ്ധതികളുടെ പാളിച്ചയാണ് ശ്രുതിമോളുടെ മരണത്തിലേക്ക് നയിച്ചതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും കുറ്റപ്പെടുത്തി. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരും സര്‍ക്കാരിനെ വിമര്‍ശിച്ചത്.


