ചിതയില്‍ തീപടര്‍ന്നതോടെ ഭൗതികശരീരത്തില്‍ സ്പര്‍ശിച്ച ശേഷം മുഷ്ടി ചുരുട്ടി അന്ത്യാഭിവാദ്യം അർപ്പിച്ച് ധ്യാൻ. ഉറ്റചങ്ങാതിയുടെ ജീവിതത്തിന്റെ ഭാഗമായ കടലാസും പേനയും ചിതയില്‍വെച്ച് സത്യന്‍ അന്തിക്കാട്.ശ്രീനിവാസന്‍ ഇനി ചിരിയോര്‍മ; വിടചൊല്ലി കേരളം.ഉദയംപേരൂര്‍ കണ്ടനാട്ടെ വീട്ടുവളപ്പില്‍ ഭൗതിക ശരീരം സംസ്‌കരിച്ചു

കൊച്ചി: അഞ്ച് പതിറ്റാണ്ടോളം മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ ഇനി ഓര്‍മ. രാവിലെ 10 മണിക്ക് ഉദയംപേരൂര്‍ കണ്ടനാട്ടെ വീട്ടുവളപ്പില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. അവസാനമായി ശ്രീനിവാസനെ ഒരുനോക്ക് കാണാനായി ആയിരങ്ങളാണ് അവിടേയ്ക്ക് ഒഴുകിയെത്തിയത്.

അഞ്ച് പതിറ്റാണ്ടോളം മലയാള സിനിമയുടെ വ്യാകരണവും മലയാളി ആസ്വാദനപരതയും മാറ്റിയെഴുതിയ ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകളും വേറിട്ടതായിരുന്നു. മലയാളം സിനിമാ ലോകം ശ്രീനിയെ അവസാനമായി ഒരു നോക്കുകാണാന്‍ ഒഴുകി എത്തിയിരുന്നു. വികാരനിര്‍ഭരമായ വിടവാങ്ങലായിരുന്നു കുടുംബവും സുഹൃത്തുക്കളും ശ്രീനിവാസന് നല്‍കിയത്. മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്ത് പിതാവിനെ ധ്യാന്‍ യാത്രയാക്കിയപ്പോള്‍ പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ സത്യന്‍ അന്തിക്കാട് കടലാസും പേനയും ചിതയില്‍ വെച്ചാണ് വിട പറഞ്ഞത്. ശ്രീനിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു പേനയും പേപ്പറും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഗ്‌നിപകരുന്നതിന് മുമ്പാണ് ശ്രീനിവാസന്റെ ഭൗതികശരീരത്തിന് അരികിലേക്ക് ധ്യാന്‍ എത്തിയത്. തുടര്‍ന്ന് ഭൗതികശരീരത്തില്‍ സ്പര്‍ശിച്ച ശേഷം ധ്യാന്‍ മുഷ്ടി ചുരുട്ടി പിതാവിന് അഭിവാദ്യം നല്‍കി. ‘എന്നും എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു’ എന്ന് കുറിച്ച കടലാസും പേനയും മകന്‍ ധ്യാനാണ് സത്യന്‍ അന്തിക്കാടിന് കൈമാറിയതും ചിതയില്‍ വെക്കാന്‍ ആവശ്യപ്പെട്ടതും. ധ്യാനിന്റെ ആവശ്യപ്രകാരം ശ്രീനിവാസന്റെ ഭൗതികശരീരത്തിന് മുകളില്‍ കടലാസും പേനും വെച്ച സത്യന്‍ അന്തിക്കാട്, പൂക്കള്‍ സമര്‍പ്പിച്ച് പ്രാര്‍ഥിച്ചു.

പൊതുദര്‍ശനത്തിന് ശേഷം രാവിലെ പത്ത് മണിയോടെ വീടിന്റെ പൂമുഖത്തെത്തിച്ച ഭൗതികശരീരത്തില്‍ പ്രാര്‍ഥനകളടക്കം ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് ചിതയിലേക്ക് എടുക്കുകയും അവിടെവെച്ച് ഭാര്യ വിമലയും മക്കളും മരുമക്കളും ബന്ധുക്കളും അന്ത്യചുംബനം നല്‍കി. കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കേരള പൊലീസ് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കിയ ശേഷം വിനീത് ചിതക്ക് അഗ്‌നി പകര്‍ന്നു.

മകന്‍ ധ്യാന്‍ ശ്രീനിവാസന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ശ്രീനിയുടെ വിടവാങ്ങല്‍. അച്ഛനെപ്പോലെ ചിരിക്കുന്ന, ചിരിപ്പിക്കുന്ന ധ്യാനിനെ മാത്രം കണ്ട് ശീലിച്ച മലയാളികള്‍ക്കിത് വിങ്ങലുകളാണ് നല്‍കിയത്. സ്വന്തം ജന്മദിനത്തില്‍ അച്ഛന്റെ മരണ വാര്‍ത്ത കേള്‍ക്കേണ്ടി വന്ന മകന്‍ എന്ന ഒരിക്കലും മായാത്ത നോവുമായാണ് ഇനിയുള്ള ധ്യാന്റെ ജീവിതം. കോഴിക്കോട് ഒരു സിനിമയുടെ സെറ്റിലിരിക്കുമ്പോഴാണ് താരത്തെ തേടി അച്ഛന്റെ വിയോഗ വാര്‍ത്തയെത്തുന്നത്. ഓടി കണ്ടനാട്ടെ വീട്ടിലെത്തിയ ധ്യാന്‍ അച്ഛന്റെ മൃതദേഹത്തിന് മുന്നില്‍ സങ്കടമടക്കാനാകാതെ പൊട്ടിക്കരഞ്ഞു. ധ്യാനെ ആശ്വസിപ്പിച്ചു പരാജയപ്പെട്ട് അമ്മ വിമലയും പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ നോവ് പടര്‍ത്തിയിരുന്നു.

Top