ദിലീപിന് ഇന്ന് വിധി ദിനം

നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിന് ഇന്നു വിധി ദിനം. രണ്ടു മാസത്തിലേറെയായി ജയിലിലുള്ള ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്നാണ് വിധി പറയുന്നത്. ഇതു അഞ്ചാം തവണയാണ് ദിലീപ് ജാമ്യം തേടി കോടതിയെ സമീപിക്കുന്നത്. ഹൈക്കോടതി രാവിലെ ഹര്‍ജി പരിഗണിക്കും. നേരത്തേ രണ്ടു തവണ വീതം ഹൈക്കോടതിയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. എന്നാല്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചാല്‍ പുറത്തിറങ്ങാനുള്ള അസ്തമിക്കും എന്നതിനാല്‍ ഒരിക്കല്‍ക്കൂടി ദിലീപ് ഹൈക്കോടതിയെ ജാമ്യാപേക്ഷയുമായി സമീപിക്കുകയായിരുന്നു. നിലവില്‍ നടിയെ ആക്രമിച്ച കേസിലെ 11ാം പ്രതിയാണ് ദിലീപ്. പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. സുനിയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. സപ്തംബര്‍ 19നാണ് ദിലീപ് ഹൈക്കോടതിയില്‍ മൂന്നാം തവണയും ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്തിന് വീണ്ടും വന്നുവെന്ന് അന്ന് കോടതി ചോദിക്കുകയും ചെയ്തിരുന്നു. ദിലീപിന്റെ അഭിഭാഷകരുടെ വാദം അന്നു കോടതി കേട്ടിരുന്നില്ല. രണ്ടു തവണ ജാമ്യാപേക്ഷ തള്ളിയ സാഹചര്യം മാറിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടു മാസത്തിലേറെയായി ജയിലിലുള്ള ദിലീപിനു സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് പ്രതിഭാഗം ഹര്‍ജിയില്‍ പറയുന്നത്. തന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരും എഡിജിപി ബി സന്ധ്യയും തമ്മില്‍ അടുത്ത ബന്ധമാണുള്ളതെന്നും ഇതില്‍ ആരോപിക്കുന്നുണ്ട്.

Top