കേരളത്തില്‍ അവിഹിത ബന്ധങ്ങള്‍ വര്‍ധിക്കുന്നു: ഇടനില നില്‍ക്കുന്നത് വാട്‌സ്അപ്പും ഫെയ്‌സ്ബുക്കും; കുടുംബങ്ങളില്‍ ലൈംഗിക അരാജകത്വമെന്നും പഠന റിപ്പോര്‍ട്ട്

കൊച്ചി: കേരളത്തില്‍ അവിഹിത ബന്ധങ്ങളും വിവാഹേതര ബന്ധങ്ങളും വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. സൈബര്‍ സൈല്ലിന്റെയും വിവിധ മാനസികാരോഗ്യ വിദഗ്ധരുടെയും കേസ് ഡയറികളുടെ അടിസ്ഥാനത്തില്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ് സൊസൈറ്റി നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വിവാഹേതര ബന്ധവും, അവിഹിത ബന്ധവും മൂലം ശിഥിലമായ കുടുംബങ്ങളുടെ എണ്ണം 30 ശതമാനം കണ്ടു വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2000 ത്തില്‍ ഇതേ സംഘടന നടത്തിയ കണക്കുകളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഒരു വര്‍ഷം ശരാശരി 532 വിവാഹമോചനം മാത്രമാണ് ഉണ്ടായിരുന്നത്. 2005 ആയപ്പോള്‍ ഇത് 989 ആയി വര്‍ധിച്ചിരുന്നു. എന്നാല്‍, 2015 ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം വിവാഹ മോചനത്തിനായി കേസ് നല്‍കിയ കുടുംബങ്ങളുടെ എണ്ണം 3833 ആയി വര്‍ധിച്ചിട്ടുണ്ട്.
2014 ലും 2015 ലും റിപ്പോര്‍ട്ട് ചെയ്ത വിവാഹമോചനക്കേസുകളില്‍ ഏറെയിലും പ്രതിസന്ധാനത്ത് വിവാഹപൂര്‍വ ബന്ധം സംശയിച്ചുള്ള കേസുകളാണെന്നു ഈ രംഗത്തെ പ്രമുഖര്‍ വ്യക്തമാക്കുന്നു. ഭാര്യ – ഭര്‍ത്താവ് ഫോണ്‍ പരിശോധിക്കാന്‍ നല്‍കുന്നില്ലെന്നും, സ്ഥിരമായി രഹസ്യങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്നുമുളള പരാതികളില്‍ പലതും ഒടുവില്‍ വിവാഹമോചനത്തില്‍ എത്തി നില്‍ക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. പല കുടുംബങ്ങളിലും ലൈംഗിക അരാജകത്വം നിലനില്‍ക്കുന്നതു മൂലമാണ് ആരെങ്കിലും ഒരാള്‍ വിവാഹപൂര്‍വ ബന്ധത്തിലേയ്ക്കു തിരിയുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ആളുകള്‍ക്കു അടിന്തരമായി ബോധവത്കരണം നല്‍കേണ്ട സാഹചര്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സോഷ്യല്‍ മീഡിയ സജീവമായതോടെ അവിഹത ബന്ധങ്ങള്‍ക്കു കൃത്യമായ മറ ലഭിക്കുന്നു എന്നതാണ് സമൂഹത്തെ ഏറെ ഭയക്കുന്ന കേരളം പോലെ ഒരു സ്ഥലത്ത് ഇത്തരത്തില്‍ അവിഹിത ബന്ധങ്ങള്‍ വര്‍ധിക്കുന്നതിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തില്‍ വിവാഹത്തിനു മുന്‍പുള്ള വിവാഹ പൂര്‍വ കൗണ്‍സിലിങ് കോഴ്‌സുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അടക്കമുള്ള ഏജന്‍സികള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

Top