ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗത്തിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമോ?18 തികയാന്‍ മാസങ്ങള്‍ മാത്രമുള്ള റഷീദിന്റെ കാമുകി ഉടന്‍ ഹാജരായേക്കും.പ്രണയ കേസ് ലീഗ് രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് ആക്ഷേപം.

മലപ്പുറം: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന രക്ഷിതാക്കളുടെ പരാതിയിൽ കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എ.എം റഷീദിനെ ജാമ്യമില്ലാ വകുപ്പ് ചുമത്തി തിരൂർ ഡി.വൈ.എസ്‌പി അറസ്റ്റ് ചെയ്തു.
ഐപിസി 368, 216 വകുപ്പുകൾ ചുമത്തി അറസ്റ്റുചെയ്ത കോഴിക്കോട് കുറ്റ്യാടി തൊട്ടിൽ പാലം സ്വദേശിയായ ഡിവൈഎഫ്‌ഐ നേതാവ് റഷീദിനെ ഇന്ന് മഞ്ചേരി കോടതിയിൽ ഹാജരാക്കും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു മലപ്പുറം കോട്ടക്കൽ പൊലീസ് ഇന്നലെ റഷീദിനെ കസ്റ്റഡിയിലെടുത്തത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോട്ടക്കൽ വലിയപറമ്പ് സ്വദേശിയായ പെൺകുട്ടിയെ റഷീദിന്റെ ബന്ധുവും വലിയപറമ്പ് സ്വദേശിയുമായ റഫീഖ് (26)തട്ടിക്കൊണ്ടു പോയെന്ന് കാണിച്ചാണ് കോട്ടൽ പൊലീസിൽ പരാതി ലഭിച്ചിരുന്നത്. തുടർന്ന് കാണാതായെ പെൺകുട്ടിയെ പൊലീസിന് കണ്ടെത്താൻ സാധിക്കാതായതോടെ പെൺകുട്ടിയുടെ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിക്കുകയും ഹേർബിയസ് കോർപ്പസ് ഫയൽ ചെയ്യുകയുമായിരുന്നു. പലതവണ പെൺകുട്ടിയെ കണ്ടെത്താൻ ഉത്തരവിട്ടെങ്കിലും ഇതുവരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാനും ഒളിവിൽ താമസിക്കാനും അവസരമൊരുക്കിയെന്ന കുറ്റം ചുമത്തിയാണ് ഡിവൈഎഫ്‌ഐ നേതാവ് റഷീദിനെ അറസ്റ്റ് ചെയ്തിക്കുന്നത്.
ഒന്നര മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. റഷീദിന്റെ ബന്ധുവും കോട്ടക്കൽ വലിയപറമ്പ് സ്വദേശിയുമായ റഫീഖ് അയൽവാസിയായ പെൺകുട്ടിയുമായി കഴിഞ്ഞ ഏതാനും വർഷമായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തിൽ പെൺകുട്ടിയുടെ വീട്ടുകാരിൽ നിന്നും കടുത്ത എതിർപ്പുണ്ടായിരുന്നു. ഈ സാഹര്യത്തിൽ കഴിഞ്ഞ ഒന്നര മാസം മുമ്പ് കമിതാക്കൾ ഇരുവരും വീടുവിട്ടിറങ്ങുകയായിരുന്നു. റഫീഖിന്റെ ചില സുഹൃത്തുക്കളുടെയും നാട്ടിലുള്ളവരുടെയും പിന്തുണ ഇവർക്ക് കിട്ടിയതായാണ് വിവരം.തുടർന്ന് ബന്ധുവായ കോഴിക്കോട്ടെ റഷീദിന്റെ വീട്ടിലും സഹോദരിയുടെ വീട്ടിലും താമസിക്കാൻ റഷീദ് ഒത്താശ ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ പിന്നീട് ഇവർ എവിടെ പോയെന്നോ ഇപ്പോൾ എവിടെയുണ്ടെന്നോ തനിക്ക് അറിയില്ലെന്ന് റഷീദ് പൊലീസിൽ മൊഴിനൽകിയിട്ടുണ്ട്. റഫീഖിനെയും പെൺകുട്ടിയെയും റഷീദ് ഒളിവിൽ പാർപ്പിച്ചെന്നു കണ്ടെത്തിയതോടെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ ഇരുവരും ഇപ്പോൾ എവിടെയുണ്ടെന്ന് കണ്ടെത്താൻ പൊലീസിനും കഴിഞ്ഞിട്ടില്ല. ഹേർബിയസ് കോർപ്പസ് ഫയൽചെയ്ത കേസ് അഞ്ചു തവണ ഹൈക്കോടതി പരിഗണിച്ചെങ്കിലും പൊലീസിനു ഇതുവരെയും കാണാതായവരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ ഇരുവരെയും കോടതിയിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി അന്ത്യശാസനം നൽകിയിരുന്നു. ഇതിനു പുറമെ കാണാതായത് കോട്ടക്കൽ വലിയപറമ്പിലെ പ്രമുഖ ലീഗ് കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയായതിനാൽ കുറ്റവാളികളെ പിടികൂടാൻ മന്ത്രി തലത്തിൽ നിന്നടക്കം പൊലീസിൽ സമ്മർദം ഉണ്ട്.
മന്ത്രി മഞ്ഞളാംകുഴി അലിയുമായി അടുത്ത ബന്ധം പുലർത്തുന്ന പെൺകുട്ടിയുടെ വീട്ടുകാർ രാഷ്ട്രീയ വിരോധത്തിന്റെ പേരിലാണ് റഷീദിനെ കേസിൽ ഉൾപ്പെടുത്തിയതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. കോട്ടക്കൽ എസ്.ഐ, തിരൂർ സി.ഐ എന്നിവർ അന്വേഷിച്ചിരുന്ന കേസ് തിരൂർ ഡിവൈഎസ്‌പിയാണ് ഇപ്പോൾ അന്വേഷിക്കുന്നത്. കമിതാക്കളെ കണ്ടെത്താൻ രാഷ്ട്രീയ സമ്മർദവും കോടതിയിൽ നിന്നുള്ള അന്ത്യശാസനയും പൊലീസിനും തലവേദനയായിരിക്കുകയാണ്.
എന്നാൽ പതിനെട്ടു വയസ് തികയാൻ രണ്ട് മാസം മാത്രം ബാക്കിയുള്ളപ്പോയായിരുന്നു പെൺകുട്ടി റഫീഖിനോടൊപ്പം പോയത്. പതിനെട്ട് തികയാൻ ദിവസങ്ങൾ ബാക്കി നിൽക്കേ രജിസ്റ്റർ വിവാഹത്തിനായി ഇരുവരും കാത്തിരിക്കുകയാണെന്നാണ് വിവരം. രജിസ്റ്റർ വിവാഹത്തിനു ശേഷം കാമുകനോടൊപ്പം പോകാൻ താൽപര്യപ്പെട്ട് കോടതിയിൽ ഹജരായേക്കുമെന്നാണ് വിവരം. അതേസമയം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്നു കാണിച്ചാണ് കേസെടുത്തിട്ടുള്ളത്.
Top