തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ വെറുതെവിട്ടു. നെയ്യാറ്റിന്‍കര കോടതിയുടേതാണ് നടപടി.കേസിന്റെ സുപ്രധാന വിചാരണ ഘട്ടത്തില്‍ പരാതിക്കാരിയായ യുവതിയടക്കം കേസിലെ നാല് പ്രധാന സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയ പശ്ചാത്തലത്തിലാണ് നെയ്യാറ്റിന്‍കര സബ് കോടതി എല്‍ദോസ് കുന്നപ്പിള്ളിയെ കുറ്റവിമുക്തനാക്കിയത്. എല്‍ദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും മുന്‍പ് നല്‍കിയ മൊഴികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ സംഭവിച്ചുപോയതാണെന്നും അതിജീവിത കോടതിയില്‍ തിരുത്തിപ്പറയുകയായിരുന്നു.
പരാതിക്കാരി ഇന്നലെ മൊഴി മാറ്റിയിരുന്നു.തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് അതിജീവിത കോടതിയില്‍ പറഞ്ഞു. നെയ്യാറ്റിന്‍കര അതിവേഗ പോക്‌സോ കോടതിയില്‍ വെച്ച് ഇന്നലെയിരുന്നു മൊഴിമാറ്റം.ഒന്നാം സാക്ഷി കൂടിയായ അതിജീവിതയെ വിസ്തരിക്കുമ്പോഴായിരുന്നു ഇത്. കേസിലെ മറ്റ് രണ്ട് സാക്ഷികളും കൂറുമാറിയിരുന്നു. കോവളത്ത് ഉള്‍പ്പെടെ ആറ് കേന്ദ്രങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു എൽദോസിനെതിരായ കേസ്.
ലൈംഗികാതിക്രമക്കേസിൽ പ്രതിയാക്കപ്പെട്ടത് എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർഥിത്വത്തിന് വിനയായിരുന്നു. കേസ് പരിഗണിക്കാനിരിക്കെ ഹൈക്കമാൻഡ് എൽദോസിന്റെ സ്ഥാനാർഥിത്വം നിഷേധിക്കുകയായിരുന്നു. ലൈംഗികാതിക്രമക്കേസിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയിലെ മുതിർന്ന ദേശീയ നേതാക്കളും എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർഥിത്വത്തിനെതിരേ ശക്തമായ നിലപാടെടുത്തിരുന്നു.
രഹസ്യമൊഴിയിലും പൊലീസിന് നല്‍കിയ പരാതിയിലും ഉറച്ചുനില്‍ക്കുന്നു എന്ന് മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞിരുന്ന പരാതിക്കാരി, കോടതി മുറിക്കുള്ളില്‍ എത്തിയപ്പോള്‍ പൂര്‍ണ്ണമായും മൊഴി വിഴുങ്ങിയത് നിയമവൃത്തങ്ങളെപ്പോലും അമ്പരപ്പിച്ചു. ഒടുവില്‍ പ്രൊസിക്യൂഷന് മറ്റ് ശാസ്ത്രീയ തെളിവുകളോ സാഹചര്യ തെളിവുകളോ ഹാജരാക്കാന്‍ കഴിയാതെ വന്നതോടെ കോടതി എല്‍ദോസിനെ വെറുതെ വിടാന്‍ ഉത്തരവിടുകയായിരുന്നു. നീണ്ട നാളത്തെ നിയമപോരാട്ടത്തിനൊടുവില്‍ കേസില്‍ നിന്ന് പൂര്‍ണ്ണമായി കുറ്റവിമുക്തനാകാന്‍ കഴിഞ്ഞത് എല്‍ദോസ് കുന്നപ്പിള്ളിക്കും കോണ്‍ഗ്രസ് ക്യാമ്പിനും വലിയ ആശ്വാസമാണ് നല്‍കുന്നത്.
എന്നാല്‍, നിയമപരമായി പൂര്‍ണ്ണ വിജയം നേടിയെങ്കിലും രാഷ്ട്രീയമായി എല്‍ദോസ് കുന്നപ്പിള്ളിക്ക് ഈ കേസ് വരുത്തിവെച്ച നഷ്ടം നികത്താനാകാത്തതാണ്. കേസില്‍ വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവ് വരുമ്പോഴേക്കും എല്‍ദോസിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു അവസരം കൈവിട്ടുപോയിരുന്നു. ബലാത്സംഗക്കേസിലെ പ്രതിപ്പട്ടികയും ജാമ്യവ്യവസ്ഥകളുടെ കടുംപിടുത്തവും നിലനിന്നിരുന്ന സാഹചര്യത്തിലാണ് ഇത്തവണ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ദോസിന് തന്റെ സിറ്റിങ് സീറ്റായ പെരുമ്പാവൂരില്‍ മത്സരിക്കാനുള്ള അവസരം പൂര്‍ണ്ണമായും നഷ്ടമായത്.








