സുരേന്ദ്രനെതിരെ 5 വ്യാജ കേസുകള്‍; ബിജെപി നേതൃത്വം പ്രതിരോധിച്ചില്ലെന്ന് അണികൾ

തിരുവനന്തപുരം: ശബരിമലയിലെ പ്രതിഷേധത്തിന്റെ പേരില്‍ അറസ്റ്റിലായ ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ്. എന്നാല്‍ സുരേന്ദ്രനെതിരെ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ ഗുരുതര പിഴവെന്ന് കണ്ടെത്തല്‍. സുരേന്ദ്രനെ കുരുക്കാനായി ഇല്ലാത്ത കേസുകളില്‍ അദ്ദേഹത്തിന്റെ പേര് ചേര്‍ക്കുകയായിരുന്നു

സുരേന്ദ്രന് ബന്ധമില്ലാത്ത 5 കേസുകളില്‍ അദ്ദേഹം പ്രതിയാണെന്ന് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് പൊലീസ് പിന്നീട് തിരുത്തി. സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കാനായിരുന്നു അസ്വാഭാവിക മരണം അടക്കമുള്ള 9 കേസുകളില്‍ പ്രതിയാണെന്ന റിപ്പോര്‍ട്ട് പത്തനംതിട്ട കോടതിയില്‍ നല്‍കിയത്. പമ്പ പൊലീസിനാണ് ഗുരുതര പിഴവുണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുരേന്ദ്രനെതിരെ കന്റോണ്‍മെന്റ് പൊലീസ് സ്‌റ്റേഷനില്‍ അഞ്ചു കേസുണ്ടെന്നും നെടുമ്പാശേരിയിലും കണ്ണൂരുമായി രണ്ട് വീതം കേസുകളുമുണ്ടെന്നാണ് കോടതിയെ അറിയിച്ചത്. ഇതില്‍ കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ കേസ് നമ്പരുകള്‍ രേഖപ്പെടുത്തിയതിലാണ് വലിയ പിഴവുണ്ടായത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ശശി എന്നയാളിന്റെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ടുള്ളകേസിലും ഇതേ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാര്‍ഗതടസമുണ്ടാക്കിയതിന് ആട്ടോഡ്രൈവര്‍ക്കെതിരെയെടുത്ത കേസിലും സുരേന്ദ്രന്‍ പ്രതിയല്ല. കേസ് നമ്പര്‍ 1284/18, 1524/17 എന്നിവയില്‍ ബി.ജെ.പി നേതാക്കള്‍ പ്രതികളാണെങ്കിലും സുരേന്ദ്രന്റെ പേരില്ല. 1524/18 എന്ന കേസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുപോലുമില്ല. ശോഭാ സുരേന്ദ്രന്‍ പ്രതിയായ ഒരു കേസും കെ. സുരേന്ദ്രന്റെ തലയില്‍ കെട്ടിവച്ചു.

കേസ് നമ്പരും വര്‍ഷവും ഫോണിലൂടെ കേട്ടെഴുതിയതിലെ പിഴവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരവുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകള്‍ മാത്രമേ സുരേന്ദ്രനെതിരായുള്ളൂ എന്ന് പൊലീസ് കോടതിയില്‍ പുതിയ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നെടുമ്പാശേരിയിലും കണ്ണൂരിലും ഓരോ കേസുകള്‍ വീതമാണുള്ളതെന്നാണ് പുതിയ വിശദീകരണം.

എന്നാല്‍, ഇത്തരം കേസുകള്‍ സുരേന്ദ്രന്റെ തലയില്‍ കെട്ടിവച്ചിട്ടും ബിജെപി നേതൃത്വം വേണ്ടത്ര പ്രതിരോധം തീര്‍ത്തില്ല എന്ന പരാതി ഉയരുന്നുണ്ട്. നേതൃത്വത്തിന്റെ പിടിപ്പുകേടാണ് സുരേന്ദ്രന് മേല്‍ കള്ളക്കേസുകള്‍ വരെ ചാര്‍ത്തി ജാമ്യം നിഷേധിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചതെന്നാണ് അണികളില്‍ ഒരുവിഭാഗം പറയുന്നത്.

Top