ഗംഗയില്‍ കുളിച്ചുകൊണ്ടിരുന്ന യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് വലിച്ചിഴച്ച് കരയിലെത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചു

ഗംഗാനദിയില്‍ കുളിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവതിയെ രണ്ട് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികളിലൊരാള്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച നടന്ന സംഭവത്തില്‍ രണ്ടു പ്രതികളേയും പൊലീസ് അറസ്റ്റുചെയ്തു. ശിവ്പൂജന്‍ മഹ്‌തോ, വിശാല്‍ എന്നീ പ്രതികളെ വീഡിയോയുടെ സഹായത്തോടെ തിരിച്ചറിഞ്ഞ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്വമേധയാ കേസെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളുടെ അറസ്റ്റ്. ഇരയായ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. ഗംഗയില്‍ കുളിച്ചുകൊണ്ടിരുന്ന യുവതിയെ പ്രതികള്‍ വലിച്ചിഴച്ച് കരയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഗംഗാനദിയുടെ പവിത്രത കണക്കിലെടുത്ത് തന്നെ ഉപദ്രവിക്കരുതെന്ന് യുവതി അപേക്ഷിക്കുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്. ഭീഷണിപ്പെടുത്തിയ ശേഷം യുവതിയെ ഉപദ്രവിക്കുകയായിരുന്നു. ഡ്രൈവറായ ശിവ്പൂജന്‍ മഹ്‌തോയെ പൊലീസ് അറസ്റ്റു ചെയ്യുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി ഒപ്പമുണ്ടായിരുന്നു. കുട്ടിയെ ഇയാള്‍ പ്രലോഭിപ്പിച്ച് കൂടെ കൂട്ടിയതാണെന്ന് പൊലീസ് പറഞ്ഞു. വിശാലിനെ ബുധനാഴ്ച രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Top