മോഷണക്കേസിലെ പ്രതി കഞ്ചാവ് വില്‍പനക്കിടെ അറസ്റ്റില്‍

കോട്ടയം: നഗരത്തില്‍ വ്യാപകമായി കഞ്ചാവ് വില്‍ക്കുന്ന മോഷണക്കേസ് പ്രതി അറസ്റ്റില്‍. തിരുവഞ്ചൂര്‍ പൂവത്തുംമൂട് ചിറക്കരോട്ട് ശശികുമാറിനെയാണ് (ആലാംപള്ളി അജയന്‍39) ഷാഡോ പൊലീസ് പിടികൂടിയത്. കോട്ടയം എ.ആര്‍. ക്യാമ്പിന് സമീപത്ത് കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്. അരകിലോ കഞ്ചാവ് പിടിച്ചെടുത്തു. കഞ്ഞിക്കുഴി മൗണ്ട് കാര്‍മ്മല്‍ സ്‌കൂളില്‍ നിന്ന് അഞ്ചുലക്ഷം രൂപ മോഷ്ടിച്ച കേസില്‍ കോടതി ശിക്ഷിക്കപ്പെട്ട ശശികുമാര്‍ അപ്പീല്‍ ജാമ്യത്തിലിറങ്ങി കഞ്ചാവ് കച്ചവടം നടത്തിവരികയായിരുന്നു.
കോട്ടയം അധ്യാപക സഹകരണ ബാങ്കില്‍ നിന്ന് പണം മോഷ്ടിച്ച കേസിലും വൈക്കത്തുനിന്ന് സ്വിഫ്റ്റ് കാര്‍ മോഷ്ടിച്ചകേസിലും ഇയാള്‍ പ്രതിയാണ്. കഞ്ചാവുമായി എക്‌സൈസ് സംഘം ഇയാളെ നേരത്തെ കുമളിയില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
500 രൂപ പൊതികളാക്കിയാണ് ഇയാള്‍ കഞ്ചാവ് വിറ്റിരുന്നത്. മറ്റ് കഞ്ചാവ് വ്യാപാരികളില്‍ നിന്ന് വ്യത്യസ്തമായി ആവശ്യക്കാര്‍ക്ക് കൂടിയ അളവില്‍ കഞ്ചാവ് ഇയാള്‍നല്‍കിയാണ് ഉപയോക്താക്കളെ പിടിച്ചുനിര്‍ത്തിയിരുന്നത്. കലക്ടറേറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന ബാര്‍ബര്‍ ഷോപ്പ്, സമീപത്തെ തടിമില്ലില്‍ സൂക്ഷിച്ചിരുന്ന തടികള്‍, എ.ആര്‍. ക്യാമ്പിനു സമീപമുള്ള ചിലയിടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആവശ്യക്കാരായ വിദ്യാര്‍ഥികള്‍ പണം നല്‍കിയാല്‍ ഇയാള്‍ ബൈക്കില്‍ നഗരത്തില്‍ കറങ്ങിയശേഷം കഞ്ചാവ് സൂക്ഷിച്ച കേന്ദ്രത്തില്‍നിന്ന് എത്തിച്ചുനല്‍കുകയാണ് പതിവ്. എ.ആര്‍. ക്യാമ്പിന് സമീപം ബൈക്കില്‍ ചുറ്റിയാലും കഞ്ചാവ് കൈമാറുന്നത് കലക്ടറേറ്റിന് സമീപത്തുനിന്നാണ്. വില്‍പന തകൃതിയായി നടക്കുന്നതിനിടെ പൊലീസിന് ലഭിച്ചരഹസ്യസന്ദേശമാണ് ഇയാളെ കുടുക്കിയത്. ഈസ്റ്റ് സി.ഐ. എ.ജെ.തോമസ്, എസ്.ഐ. യു. ശ്രീജിത്, ഷാഡോ പൊലീസ് അംഗങ്ങളായ എസ്.ഐ. ഡി.സി. വര്‍ഗീസ്, ഐ. സജികുമാര്‍, പി.എന്‍. മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.

Top