കാണാതായിട്ട് മൂന്നാഴ്ച, രാജ്യവ്യാപക അന്വേഷണം: ലിസയ്ക്കായി ഇന്റര്‍പോളിന്റെ സഹായം തേടി പോലീസ്

തലസ്ഥാനത്ത് എത്തിയ ശേഷം കാണാതായ ജര്‍മന്‍ യുവതി ലിസ വെയ്‌സിനായി (31) രാജ്യവ്യാപക അന്വേഷണം. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഇവരുടെ ചിത്രവും വിവരങ്ങളും കൈമാറിയതിനു പിന്നാലെ മറ്റു സംസ്ഥാന പൊലീസ് സേനകള്‍ക്കും ഇതു നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടാതെ ഇന്റര്‍പോളിന്റെ സഹായവും തേടിയിരിക്കുകയാണ് പോലീസ്.

അമൃതാനന്ദമയീ മഠത്തിലേയ്ക്കാണ് അവര്‍ പുറപ്പെട്ടതെങ്കിലും മഠത്തില്‍ ലിസ പോയിട്ടില്ലെന്ന പ്രാഥമിക നിഗമനത്തെ തുടര്‍ന്നാണ് പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടുന്നത്. ഇതുമായി ബന്ധപ്പെട്ട് ലിസയുടെ അമ്മയുമായി പൊലീസ് വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, ആത്മശാന്തി തേടിയാണ് ലിസ കേരളത്തിലേക്ക് എത്തിയതെന്ന് ഇവരുടെ സഹോദരി കരോളിന്‍ പറഞ്ഞു. ഏകദേശം എട്ടുവര്‍ഷം മുമ്പാണ് ലിസ വെയ്‌സ് ഇസ്ലാമിലേക്ക് ആകൃഷ്ടയായി മതം മാറുന്നത്. തുടര്‍ന്നുള്ള യാത്രയില്‍ കെയ്റോയില്‍ വച്ചാണ് ലിസ തന്റെ ജീവിത പങ്കാളിയെ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ലിസയ്ക്ക് രണ്ടു കുട്ടികളുമുണ്ട്.

ഇതിനിടെ ഭര്‍ത്താവുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതായും കരോളിന്‍ പറയുന്നു. ലിസ കുടുംബാംഗങ്ങളുമായി കാര്യമായ ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നും കരോളിന്‍ വ്യക്തമാക്കി. അമേരിക്കയില്‍ നിന്ന് മടങ്ങിയ ശേഷം രണ്ടു വര്‍ഷത്തോളം ബെര്‍ലിനിലും സ്വീഡനിലുമായാണ് ലിസ കഴിഞ്ഞത്. ഇതിനിടെ കുട്ടികളെ ഭര്‍തൃമാതാവിനൊപ്പം അമേരിക്കയിലേക്ക് അയച്ചു. ഇത് ലിസയെ മാനസികമായി തകര്‍ത്തതായും സഹോദരി പറയുന്നു.ആത്മശാന്തി തേടിയാണ് ലിസ ഇന്ത്യയിലേക്ക് എത്തിയത്.

മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിലേക്ക് എത്തിയതും അങ്ങനെയാണ്. യു.കെ സ്വദേശിയ്ക്കൊപ്പം ഇന്ത്യയിലേക്കുള്ള യാത്രയെപ്പറ്റി ലിസ സഹോദരിയോട് പറഞ്ഞിരുന്നു. മാര്‍ച്ച് അഞ്ചിനാണ് ലിസ അവസാനമായി അമേരിക്കയിലുള്ള മകനോട് സംസാരിച്ചത്. തൊട്ടടുത്ത ദിവസം തന്നെ യു.കെ സ്വദേശിക്കും മറ്റൊരു സുഹൃത്തായ സ്വീഡിഷ് സ്വദേശിക്കും ഒപ്പം ലിസ ഇന്ത്യയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ തന്നെ അറിയിച്ചിരുന്നതായും കരോളിന്‍ പറഞ്ഞു.

മാര്‍ച്ച് പത്തിനായിരുന്നു ഇത്. വളരെ സന്തോഷവതിയായിരുന്നു ലിസ അന്ന്. അതായിരുന്നു ലിസയുടെ അവസാന ഫോണ്‍ സംഭാഷണം.മൂന്നാഴ്ച കഴിഞ്ഞിട്ടും ലിസയെക്കുറിച്ച് വിവരമില്ലാതായതോടെയാണ് കരോളിന്‍ സഹോദരിയെ തിരഞ്ഞിറങ്ങിയത്. ലിസയുടെ പിറന്നാളിനും ഫോണെത്താതായതോടെ കൊല്ലത്തെ ആശ്രമത്തില്‍ ജര്‍മ്മന്‍ എംബസി വഴി ബന്ധപ്പെട്ടു. എന്നാല്‍ അവിടെ നിന്നും കാര്യമായ വിവരങ്ങള്‍ ലഭിക്കാതായതോടെയാണ് എംബസി മുഖേന ഡല്‍ഹിയിലേക്കും, അവിടെ നിന്ന് കേരളത്തിലേക്കും കോണ്‍സുലേറ്റ് മുഖേന പരാതി എത്തിച്ചത്.

Top