ഇന്ത്യന്‍ മുസ്ലിംകള്‍ രാമന്‍റെ പിന്തുടര്‍ച്ചക്കാര്‍; ക്ഷേത്ര നിര്‍മാണത്തിന് സഹായിക്കണമെന്ന് മന്ത്രി

ഇന്ത്യയിലെ മുസ്ലിംകള്‍ രാമന്റെ പിന്തുടര്‍ച്ചക്കാരാണെന്ന് കേന്ദ്ര ചെറുകിട വ്യവസായ വകുപ്പ് മന്ത്രി ഗിരിരാജ് സിങ്. അതുകൊണ്ട് തന്നെ മുസ്ലിംകള്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജോധ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗിരിരാജ് സിങ്. ഹിന്ദുക്കളും മുസ്ലിംകളും ഒരു പരമ്പരയില്‍ നിന്നുള്ളവരാണ്. ഇവിടെ ഒരു മുസ്ലിമും മുഗള്‍ ഭരണാധികാരി ബാബറിന്റെ മക്കളല്ല. മുസ്ലിംകള്‍ രാമന്റെ മക്കളാണ്. മതാചാരങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും ഒരേ പൂര്‍വികരാണ് നമുക്കുള്ളതെന്നും ഗിരിരാജ് സിങ് പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനെ ഷിയാ വഖഫ് ബോര്‍ഡ് അനുകൂലിക്കുന്നുണ്ട്. കഴിഞ്ഞാഴ്ച അവര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. അതുപോലെ സുന്നികളും അനുകൂലമായി പ്രതികരിക്കണം. രാജ്യത്തിന്റെ ഐക്യത്തിനും സമാധാനത്തിനും വേണ്ടി ഒരുമിക്കണം. ഞങ്ങള്‍ ഒരു കല്ലിടുമ്പോള്‍ മുസ്ലിംകളും ഒരു കല്ലിടണം. കാരണം നമ്മളുണ്ടാക്കുന്നത് നമ്മുടെ പൂര്‍വികര്‍ക്ക് വേണ്ടിയുള്ള ക്ഷേത്രമാണ്. ക്ഷേത്രം നിര്‍മിക്കും. ഇന്ത്യയിലല്ലെങ്കില്‍ പാകിസ്താനിലാണോ ക്ഷ്രേത്രം നിര്‍മിക്കേണ്ടതെന്നും ഗിരിരാജ് സിങ് ചോദിച്ചു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം വീണ്ടും സജീവ ചര്‍ച്ചയാകുന്ന കാഴ്ചയാണിപ്പോള്‍. ശ്രീശ്രീ രവിശങ്കര്‍ മുന്‍കൈയ്യെടുത്ത് ചില ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. എന്നാല്‍ ഇദ്ദേഹത്തിന്റെ വരവില്‍ വിഎച്ച്പി സംശയം പ്രകടിപ്പിക്കുന്നു. അയോധ്യയിലെ ബാബറി മസ്ജിദ് നിന്ന സ്ഥലം തങ്ങള്‍ക്ക് അവകാശപ്പെട്ടതായിരുന്നുവെന്നു കാണിച്ച് ഷിയാ വഖഫ് ബോര്‍ഡും രംഗത്തെത്തിയിട്ടുണ്ട്. ആ സ്ഥലം രാമക്ഷേത്ര നിര്‍മാണത്തിന് വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ഷിയാ വഖഫ് ബോര്‍ഡ് ആവശ്യമില്ലാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയുകയാണെന്നാണ് പ്രമുഖ മുസ്ലിം നേതാക്കളുടെ പ്രതികരണം.

Top