സര്‍ക്കാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ഐഎസ് കരാറിലെടുത്തിരിക്കുന്നത് 30000 പേരെ: ശമ്പളം 10000 ഡോളര്‍

മുംബൈ: ഇന്ത്യന്‍ സര്‍ക്കാരിന്റെ രഹസ്യവിവരങ്ങളും രേഖകളും സെന്‍സിറ്റീവ് ഡേറ്റയും ചോര്‍ത്തുന്നതിനായി സോഷ്യല്‍ മീഡിയയില്‍ നിന്നു 30000 ഹാക്കര്‍മാരെ ഐഎസ് ജോലിക്കെടുക്കുന്നു. പതിനായിരം ഡോളര്‍ ശമ്പളത്തില്‍ ഇവരെ നിയമിക്കുന്നതിനാണ് ഇപ്പോള്‍ ഐഎസ് തീരുമാനിച്ചിരിക്കുന്നതെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെതത്തിയിട്ടുണ്ട്.
ട്വിറ്ററില്‍ നിന്നും ഫെയ്‌സ്ബുക്കില്‍ നിന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെയും ആര്‍മിയുടെയും ഇന്ത്യന്‍ സൈന്യത്തിന്റെ ആയുധ ശേഖരങ്ങളും സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഇപ്പോള്‍ ഐഎസ് തീവ്രവാദികള്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഉപയോഗിച്ചു പാക്കിസ്ഥാനാര്‍ തയ്യാറാക്കിയ ഹണി ട്രാപ്പ് പദ്ധതിയില്‍ കുടുങ്ങി ഇന്ത്യയിലെ വിവിധ രഹസ്യാന്വേഷണ ഏജന്‍സികളുടെ വിവരങ്ങള്‍ പുറത്തു പോയിരുന്നു. ഇത്തരത്തില്‍ ഹണിട്രാപ്പിലൂടെ പുറത്തു വിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പാക്കിസ്ഥാനില്‍ നിന്നുള്ള തീവ്രവാദി സംഘം പത്താന്‍കോട്ട് സൈനിക കേന്ദ്രം ആക്രമിച്ചത്. ഇതേ തന്ത്രം തന്നെ പ്രയോഗിച്ചു ഐഎസ് തീവ്രവാദികള്‍ ഇന്ത്യയില്‍ കടന്നു കയറുന്നതിനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ തന്ത്രം പ്രയോഗിക്കുന്നത്.
ഓരോ ഹാക്കര്‍ക്കും പ്രത്യേകം പ്രത്യേകം ടാര്‍ഗറ്റാണ് ഇപ്പോള്‍ ഐഎസ് നല്‍കിയിരിക്കുന്നത്. സൈന്യത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നവര്‍ക്കു കൂടുതല്‍ ആകര്‍ഷകമായ ഓഫറുകളും ഐഎസ് ഇപ്പോള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആറു മാസമാണ് ഹാക്കര്‍മാര്‍ക്കു ഐഎസ് ടീം നല്‍കുന്ന സമയം. ഈ സമയത്തിനകം നിര്‍ദേശിക്കുന്ന വിവരങ്ങള്‍ സോഷ്യല്‍ മീഡിയില്‍ നിന്നു ചോര്‍ത്തി നല്‍കണമെന്ന കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഹാക്കര്‍മാരെ ഐഎസ് നിയോഗിച്ചിരിക്കുന്നതായുള്ള വിവരം പുറത്തു വന്നതോടെ ഇന്ത്യയിലെ തന്ത്രപ്രധാന മേഖലകള്‍ക്കെല്ലാം ഐഎസിന്റെ ഭീഷണിയെ നേരിടുന്നതിനുള്ള കര്‍ശന നിര്‍ദേശം രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നല്‍കിയിട്ടുണ്ട്. ആര്‍മിയുടെ തന്ത്രപ്രധാന ഭാഗങ്ങളിലുള്ള ആളുകള്‍ക്കു സോഷ്യല്‍ മീഡിയിലെ ഇടപെടലുകള്‍ക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ഇടപെടലുകള്‍ കര്‍ശനമായ നിരീക്ഷണത്തിന്‍ കീഴിലാണ് ഇപ്പോള്‍ നിര്‍ത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ സോഷ്യല്‍ മീഡിയയില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ ഐഎസ് ഹാക്കര്‍മാര്‍ക്കു സാധിക്കില്ലെന്നും ഇന്ത്യന്‍ ഏജന്‍സികള്‍ പ്രതീക്ഷിക്കുന്നു.

Top