ഹജ്ജ് യാത്രയ്ക്കുള്ള വിമാനക്കൂലിയില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം; നടപടി പ്രധാനമന്ത്രിയുടെ താത്പര്യപ്രകാരം

ന്യൂഡല്‍ഹി: ഹജ്ജിന് പോകാനുള്ള വിമാനക്കൂലിയില്‍  ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് ഇക്കാര്യം അറിയിച്ചത്. പ്രീണനമല്ല ശാക്തീകരണമാണ് വേണ്ടതെന്ന നയപ്രകാരമാണ് ഈ നടപടിയെന്നും അദ്ദേഹം പറയുന്നു. വിമാനക്കൂലി കുറച്ചത് ഹജ്ജ് തീര്‍ഥാടകരെ യുപിഎ കാലത്ത് നടന്നിരുന്നതുപോലെ സാമ്പത്തികമായും രാഷ്ട്രീയമായും ചൂഷണം ചെയ്തിരുന്ന അവസ്ഥയ്ക്ക് അറുതിവരുത്തുമെന്നും മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഈ നടപടിയെന്നും സുപ്രധാന തീരുമാനമാണ് ഇതെന്നും നഖ്വി വ്യക്തമാക്കി. ഹജ്ജ് സബ്സിഡി അവസാനിപ്പിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനവുമായി കേന്ദ്രം എത്തുന്നത്. കഴിഞ്ഞ മാസമാണ് ഹജ്ജ് തീര്‍ഥാടനത്തിന് നല്‍കിവന്നിരുന്ന സബ്സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. 2012 ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഹജ്ജ് യാത്രികര്‍ക്ക് ആശ്വാസമുണ്ടാകുന്ന നീക്കം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. 2013-2014 വര്‍ഷത്തില്‍ മുംബൈയില്‍ നിന്ന് 98,750 രൂപയായിരുന്നു ഹജ്ജ് വിമാനക്കൂലിയെങ്കില്‍ അത് ഇത്തവണ 57,857 രൂപയായി കുറയും. ഏകദേശം 41000 രൂപയ്ക്കടുത്ത് വിമാനക്കൂലിയില്‍ കുറവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനക്കൂലി കുറച്ചെങ്കിലും അത് വിമാന കമ്പനികള്‍ ഈടാക്കുന്ന നിരക്കിന് ആനുപാതികമായിരിക്കും. എയര്‍ ഇന്ത്യ, സൗദി എയര്‍ലൈന്‍സ്, സൗദിയിലെ മറ്റൊരു വിമാന കമ്പനിയായ ഫ്ലൈനാസ് തുടങ്ങിയവയ്ക്കാണ് നിരക്ക് കുറച്ചത്. ഇന്ത്യയിലെ 21 വിമാനത്താവളങ്ങളില്‍ നിന്ന് ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കാണ് നിരക്കിളവ് പ്രഖ്യാപിച്ചിട്ടുള്ളത്.

Top