സ്വന്തം ലേഖകൻ
തിരുവനന്തപുരം : വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
ഇതിന്റെ പശ്ചാത്തലത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.
എന്നാൽ ബുധനാഴ്ച ബംഗാൾ ഉൾകടലിൽ രൂപപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന ന്യൂനമർദം രണ്ട് ദിവസം വൈകി ജൂലൈ 23ന് ആയിരിക്കും രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പിനെ തുടർന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും മണിക്കൂറിൽ പരമാവധി 60 കിമി വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.ഇതേ തുടർന്ന് മത്സ്യ തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
കേരള,കർണാടക,ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾക്കാണ് വരുന്ന വ്യാഴാഴ്ച വരെ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ കടലാക്രമണത്തിനും സാധ്യത ഉണ്ട്.അതിനാൽ തീരദേശ വാസികൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.