ആദായ നികുതി നിയമം മാറ്റിയെഴുതുന്നു; കേന്ദ്രം ആറംഗ സമിതിയെ നിയോഗിച്ചു

ആദായനികുതി നിയമം പരിഷ്‌കരിക്കാന്‍ തീരുമാനം. അതിനു വേണ്ടിയുള്ള കരട് നിര്‍ദേശങ്ങള്‍ തയാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആറംഗസമിതിയെ നിയോഗിച്ചു. അമ്പത് വര്‍ഷം പഴക്കമുള്ള നിയമം രാജ്യത്തിന്റെ പുതിയ സാമ്പത്തിക ആവശ്യങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിക്കാനാണ് നിര്‍ദേശം. ആറു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡംഗം അര്‍ബിന്ദ് മോദിയാണ് സമിതി അധ്യക്ഷന്‍. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ സമിതിയുടെ സ്ഥിരം ക്ഷണിതാവായിരിക്കും. ഗിരീഷ് അഹൂജ, രാജീവ് മേമാനി, മാന്‍സി കെഡിയ തുടങ്ങിയവരും സമിതിയില്‍ ഉള്‍പ്പെടുന്നു. ആദായനികുതി നിയമം പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബറില്‍ നടന്ന നികുതി ഉദ്യോഗസ്ഥരുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രസ്താവിച്ചിരുന്നു. നികുതി സമ്പ്രദായം ലളിതമാക്കുന്നതിനായി ആദായനികുതി നിയമം പരിഷ്‌കരിക്കാന്‍ 2009-ല്‍ യു.പി.എ. സര്‍ക്കാര്‍ പ്രത്യക്ഷനികുതി കോഡ് കൊണ്ടുവന്നിരുന്നു. 2010-ല്‍ പ്രത്യക്ഷ നികുതി കോഡ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എന്നാല്‍, പതിനഞ്ചാം ലോക്സഭ പിരിച്ചുവിട്ടതോടെ ബില്‍ അസാധുവായി. എന്‍.ഡി.എ.സര്‍ക്കാര്‍ 2014-ല്‍ അധികാരത്തിലെത്തിയതിനുശേഷം നികുതി വെട്ടിക്കുന്നത് തടയാനുള്ള ജനറല്‍ ആന്റി-അവോയിന്‍സ് റൂള്‍സ്(ഗാര്‍) പാസാക്കിയിരുന്നു. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രത്യക്ഷ നികുതി നിയമം പൊളിച്ചെഴുതാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ആദായ നികുതി, കോര്‍പ്പറേറ്റ് ടാക്സ് എന്നിവ ഉള്‍പ്പടെയുള്ള പ്രതിക്ഷ്യ നികുതി നിയമം 56 വര്‍ഷം പഴക്കമുള്ളതാണ്. നിലവിലെ സാഹചര്യം പരിഗണിച്ച് അടിമുടി പരിഷ്‌കരിക്കുകയെന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. അടുത്ത ബജറ്റിന് മുമ്പായി നികുതി നിയമത്തിന്റെ കരട് തയ്യാറാക്കി പ്രതികരണങ്ങള്‍ക്കായി പൊതുജനത്തിന് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ നിയമം നടപ്പാക്കുകയാണ് ലക്ഷ്യം. 2009ലാണ് നികുതി സമൂലമായി പരിഷ്‌കരിക്കുന്നതിന് ഇതിനുമുമ്പ് സമിതിയെ നിയോഗിച്ചത്. പി. ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കിയ ഡയറക്ട് ടാക്സ് കോഡ് നടപ്പിലായില്ല. ഡയറക്ട് ടാക്സ് കോഡില്‍ നിക്ഷേപങ്ങള്‍ക്കുള്ള നിരവധി നികുതി ഇളവുകള്‍ എടുത്തുകളഞ്ഞിരുന്നു. പിഎഫ്, പിപിഎഫ് ഉള്‍പ്പടെയുള്ള നിക്ഷേപ പദ്ധതികളില്‍നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ആദായ നികുതി ഈടാക്കണമെന്നായിരുന്നു ശുപാര്‍ശ. മൂന്ന് ലക്ഷം രൂപവരെയുള്ള വരുമാനത്തെ നികുതിവിമുക്തമാക്കാനായിരുന്നു നിര്‍ദേശം. 25 ലക്ഷത്തിന് മുകളിലെ സ്ലാബില്‍ 30 ശതമാനവും 10-25 ലക്ഷം സ്ലാബിലുള്ളവര്‍ക്ക് 20 ശതമാനവുമായിരുന്നു ഡയറക്ട് ടാക്സ് കോഡിലെ പരാമര്‍ശം. മൂന്ന് ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി ആനുകൂല്യം നല്‍കാനും നിര്‍ദേശമുണ്ടായിരുന്നു.

Top