കുല്‍ഭൂഷണിന്റെ വധശിക്ഷക്കെതിരെ ഇന്ത്യ ഹര്‍ജി നല്‍കി; ഉഭയകക്ഷി ബന്ധം നശിക്കുമെന്ന് താക്കീതും

ഇസ്‌ലാമാബാദ്: ചാരവൃത്തി ആരോപിച്ച് പാക് കോടതി വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യയുടെ മുന്‍ സേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാക്കിസ്ഥാനില്‍ വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ അപ്പീല്‍ നല്‍കി. പാകിസ്ഥാനിലെ ഇന്ത്യന്‍ അംബാസിഡര്‍ പാകസ്ഥാന്‍ വിദേശകാര്യ സെക്രട്ടറിയെ കണ്ടാണ് ഹര്‍ജി കൈമാറിയത്. കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയുടെ പേരിലാണ് പാക്ക് കോടതിയില്‍ ഇന്ത്യ അപ്പീല്‍ സമര്‍പ്പിച്ചത്. കുല്‍ഭൂഷണ്‍ നിരപരാധിയാണെന്നും അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് ഇന്ത്യയുടെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പാക്കിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതി ഗൗതം ബംബാവാലെ പലതവണ പാക്ക് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.

ജാദവിനെ വധിക്കുന്നത് ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് ഇന്ത്യ പാക്കിസ്ഥാനു താക്കീതും നല്‍കിയിരുന്നു. ജാദവിനെ ചാരനെന്നു മുദ്രകുത്തി വധിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമത്തെ പാര്‍ലമെന്റും അപലപിച്ചു. മഹാരാഷ്ട്ര സ്വദേശിയായ ജാദവ് ഇന്ത്യന്‍ നാവികസേനയില്‍നിന്നു കമാന്‍ഡറായി വിരമിച്ചയാളാണ്. തുടര്‍ന്ന് ഇറാനില്‍ വ്യാപാരം നടത്തുകയായിരുന്ന അദ്ദേഹം 2016 മാര്‍ച്ച് മൂന്നിനു പാക്കിസ്ഥാനിലേക്കു കടക്കാന്‍ ശ്രമിക്കവേയാണു പൊലീസ് പിടികൂടിയത്. പിന്നീട് ഇക്കഴിഞ്ഞ ഏപ്രില്‍ 10നാണ് ഇന്ത്യയ്ക്കായി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ജാദവിനെ പാക്കിസ്ഥാനിലെ സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ചത്. കോടതി വിധിയോട് എതിര്‍പ്പുണ്ടെങ്കില്‍ 40 ദിവസത്തിനകം മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കണമെന്നാണ് പാക്കിസ്ഥാനിലെ ചട്ടം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും ഏറ്റവും വേഗം ജാദവിനെ മോചിപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നും പാക്ക് വിദേശകാര്യ സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഗൗതം ബംബാവാലെ പ്രതികരിച്ചു. പാക്ക് ആര്‍മി ആക്ട് സെക്ഷന്‍ 133(ബി) അനുസരിച്ചാണ് ഹര്‍ജി നല്‍കിയത്. കൂടിക്കാഴ്ചയില്‍ ജാദവിന് നയതന്ത്ര സഹായം എത്തിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചതായി അദ്ദേഹം അറിയിച്ചു. നാല്‍പ്പത്തിയാറുകാരനായ ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന ഇന്ത്യയുടെ ആവശ്യം 14 തവണയാണ് പാക്കിസ്ഥാന്‍ നിരസിച്ചത്. ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ കഴിഞ്ഞ 14നും പാക്ക് വിദേശകാര്യ സെക്രട്ടറിയെ കണ്ടിരുന്നു. ജാദവിനെതിരായ കുറ്റപത്രവും പട്ടാളക്കോടതിയുടെ വിധിയുടെ പകര്‍പ്പും ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

ജാദവിനു നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന ഇന്ത്യയുടെ ആവശ്യം കേസിന്റെ ഗൗരവം കണക്കിലെടുക്കാതെ പരിഗണിക്കാനാവില്ലെന്നാണു പാക്കിസ്ഥാന്റെ നിലപാട്. ഇത്തരം കേസുകളില്‍ നയതന്ത്ര സഹായം ലഭ്യമാക്കുന്നതു സംബന്ധിച്ച് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഉഭയകക്ഷി കരാറുണ്ട്. എന്നാല്‍, കേസിന്റെ ഗൗരവം കൂടി കണക്കിലെടുത്തേ തീരുമാനമെടുക്കാനാവൂ – പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് നഫീസ് സക്കറിയ ചൂണ്ടിക്കാട്ടി. ജാദവിനു നയതന്ത്ര സഹായം ലഭ്യമാക്കാനാവില്ലെന്നു പാക്ക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറും വ്യക്തമാക്കിയിരുന്നു. അതേസമയം, ജാദവിനെ രക്ഷിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് യുഎസിലെ ഇന്ത്യന്‍ വംശജര്‍ നടത്തുന്ന ഒപ്പുശേഖരണം തുടരുകയാണ്.

Top