ന്യൂഡല്‍ഹി: പഹല്‍ഗാമിലേത് പാക്കിസ്ഥാന്‍ ഗൂഡാലോചനയന്ന് വ്യക്തമാക്കുന്ന തെളിവ് പുറത്തുവിട്ടു. പഹല്‍ഗാം ആക്രമണം നടത്തിയ അഞ്ച് ഭീകരരില്‍ നാല് പേരെ തിരിച്ചറിഞ്ഞു. രണ്ട് പേര്‍ പാകിസ്ഥാനികളെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. അലി തല്‍ഹ, ആസിഫ് ഫൗജി എന്നിവരാണ് പാകിസ്ഥാനി ഭീകരര്‍. ആദില്‍ തോക്കര്‍, അഹ്‌സാന്‍ എന്നിവരാണ് കശ്മീരി ഭീകരര്‍. രണ്ട് ഭീകരരുടെ രേഖാ ചിത്രം കൂടി തയ്യാറാക്കിയിട്ടുണ്ട്.
അതിനിടെ ബന്ദിപ്പോര ഏറ്റുമുട്ടലില്‍ ലഷ്കർ ഇ തയ്ബ കമാൻഡറെ വിധിച്ച് ഇന്ത്യന്‍ സൈന്യം. അൽത്താഫ് ലല്ലിയെന്ന ഭീകരന്‍ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ജമ്മു-കശ്മീർ പൊലീസും സൈന്യവും തിരച്ചില്‍ നടത്തുന്നതിനിടെ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനും പൊലീസിനും നേരെ വെടി ഉതിർക്കുകയായിരുന്നു. മൂന്ന് മണിക്കൂറുകളോളം ഏറ്റുമുട്ടല്‍ തുടര്‍ന്നു. രണ്ട് സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു
നേരത്തെ മൂന്ന് പേരുടെ രേഖാചിത്രം പുറത്ത് വിട്ടിരുന്നു. ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണ സംഘം അറിയിച്ചു. ഹാഷിം മൂസ എന്ന പാകിസ്ഥാനി ഭീകരനാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. മൂസ മുമ്പ് രണ്ട് ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതോടെ പാക് ബന്ധത്തിന് തെളിവുകളായി. മുംബൈയില്‍ ഭീകരാക്രമണത്തിനിടെ പിടിച്ച അജ്മല്‍ കസബ് പാക്കിസ്ഥാനിയായിരുന്നു. ഇത് തെളിവ് സഹിതം ഇന്ത്യ വിശദീകരിച്ചിട്ടും പാക്കിസ്ഥാന്‍ അംഗീകരിച്ചിരുന്നില്ല. ഇതിനിടെയാണ് പഹല്‍ഗാമിലെ ഗൂഡാലോചനയും ഇന്ത്യ കണ്ടെത്തുന്നത്. ഇന്ത്യാക്കാരായ രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തു. വീടുകള്‍ അടിച്ചു തകര്‍ത്തത് പ്രാദേശിക ഭരണകൂടമാണെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക് വെടിവയ്പ്പ് ശക്തമാണ്. ശക്തമായി നേരിട്ടെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. വെടിവയ്പ്പില്‍ ആര്‍ക്കും പരിക്കില്ല. വ്യാഴാഴ്ച രാത്രിയാണ് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ സൈന്യം വെടിവയ്പ്പ് നടത്തിയത്. ശക്തമായ തിരിച്ചടി നല്‍കിയയെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പഹല്‍ഗാമിലെ പാക് തീവ്രവാദ ആക്രമണത്തില്‍ ഒരു മലയാളി ഉള്‍പ്പടെ 26 പേരാണ് കൊല്ലപ്പെട്ടത്.
തുടര്‍ന്ന് പാകിസ്ഥാനെതിരെയുള്ള കടുത്ത നടപടികള്‍ക്ക് വേഗം കൂട്ടി ഇന്ത്യ. ഇതിന്റെ ഭാഗമായി സിന്ധു നദീജല കരാര്‍ മരവിപ്പിച്ച് ഇന്ത്യ വിജ്ഞാപനമിറക്കി. പാകിസ്ഥാനെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്. പാകിസ്ഥാന്റെ തുടര്‍ച്ചയായ അതിര്‍ത്തി കടന്നുള്ള ഭീകരവാദമാണ് കരാറില്‍ നിന്നുള്ള പിന്മാറ്റത്തിന് കാരണമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാന്‍ നടത്തിയ മറ്റ് ലംഘനങ്ങള്‍ക്ക് പുറമെ, കരാറില്‍ വിഭാവനം ചെയ്തിട്ടുള്ളതുപോലെ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുള്ള ഇന്ത്യയുടെ അഭ്യര്‍ത്ഥനയോട് പ്രതികരിക്കാന്‍ പാകിസ്ഥാന്‍ വിസമ്മതിക്കുകയും കരാര്‍ ലംഘിക്കുകയും ചെയ്തുവെന്ന് ജലശക്തി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സിന്ധു നദീജല കരാര്‍ തല്‍ക്ഷണം മരവിപ്പിക്കാന്‍ തീരുമാനിച്ചെന്നാണ് അറിയിപ്പ്.


