ഇന്തോനേഷ്യയെ തകര്‍ത്തെറിഞ്ഞ് വീണ്ടും സുനാമി!!! 168 മരണം, 700ഓളം പേര്‍ക്ക് പരിക്ക്

ഇന്തൊനീഷ്യയെ തകര്‍ത്തെറിഞ്ഞ് വീണ്ടും സുനാമി. ഇന്നലെ ഉച്ചക്ക് 2:30ന് ശക്തമായി തീരത്തേക്കടിച്ച സുനാമിയില്‍ 168 പേര്‍ മരിച്ചു. രാജ്യത്തെ ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ക്ക് നേരെ ആഞ്ഞടിച്ച സുനാമിയില്‍ 700ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇന്തോനേഷ്യയിലെ സുന്ദ സ്ട്രയ്റ്റിന് നേരെയാണ് സുനാമി ആദ്യമായി ആഞ്ഞടിച്ചത്. ശനിയാഴ്ച്ചയിലെ രാക്ഷസ തിരമാലയില്‍ നൂറിലധികം കെട്ടിടങ്ങളും തകര്‍ന്നതായി രാജ്യത്തെ ദുരന്ത നിവാരണ സേന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പാലു, സുലവേസി പ്രദേശങ്ങളെ തച്ചുതകര്‍ത്ത ഭൂകമ്പവും സൂനാമിയും ആഞ്ഞടിച്ചിട്ട് മൂന്നു മാസം തികയാനിരിക്കുന്നതേയുള്ളൂ. സെപ്റ്റംബര്‍ 28നുണ്ടായ ദുരന്തത്തില്‍ മരിച്ചത് രണ്ടായിരത്തിലേറെപ്പേരാണ്. സൂനാമി മുന്നറിയിപ്പു പോലും ശരിയായ വിധത്തില്‍ നല്‍കാതിരുന്നതാണു പാലുവിലും സുലവേസിയിലും മരണസംഖ്യ കൂടാന്‍ കാരണമായത്. സൂനാമി മുന്നറിയിപ്പു സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ തുടരുന്നതിനിടെയാണു പുതിയ സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്തവണയും സര്‍ക്കാര്‍ യാതൊരു മുന്നറിയിപ്പും നല്‍കിയില്ല. അതിനാല്‍ത്തന്നെ കടല്‍ത്തീരത്തു സംഗീത നിശ നടക്കുമ്പോഴാണ് തിരകള്‍ ഇരമ്പിയാര്‍ത്തെത്തിയത്. സംഗീത വിരുന്നു നടക്കുന്ന വേദി തിരയടിച്ചു തകരുന്നതിന്റെ വിഡിയോകളും വൈറലായി. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ ഒട്ടേറെ പേരാണ് ഇന്തൊനീഷ്യന്‍ ബീച്ചുകളിലെത്തിയിരിക്കുന്നത്. 168 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്നു സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.

ശനിയാഴ്ച രാത്രിയുണ്ടായ സൂനാമിയെത്തുടര്‍ന്നു പലയിടത്തേക്കുമുള്ള റോഡുകള്‍ തകര്‍ന്നിരിക്കുകയാണ്. വൈദ്യുതി ബന്ധവും തകരാറിലായി. എഴുനൂറോളം പേര്‍ക്കു സൂനാമിയില്‍ പരുക്കേറ്റിട്ടുണ്ട്. സൂനാമിക്കു മുന്‍പ് ഭൂകമ്പം ഇല്ലായിരുന്നുവെന്നാണ് ഇന്തൊനീഷ്യന്‍ ജിയോളജിക്കല്‍ വകുപ്പ് പറയുന്നത്. അതിനാല്‍ത്തന്നെ യാതൊരു സൂചനയും ലഭിച്ചില്ല. വേലിയേറ്റത്തിന്റെ ഭാഗമായി തിരയടിച്ചു കയറിയതാണെന്നായിരുന്നു തുടക്കത്തില്‍ വാദം. എന്നാല്‍ മിനിറ്റുകള്‍ക്കകം ദുരന്ത നിവാരണ ഏജന്‍സി തങ്ങളുടെ വാക്കുകള്‍ തിരുത്തി. സൂനാമിയാണെന്ന് ഉറപ്പാക്കി.

എന്നാല്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ‘പ്രകൃതിശക്തി’ എന്താണെന്നു മാത്രം ഇപ്പോഴും വ്യക്തമായിട്ടില്ല. സംശയത്തിന്റെ വിരല്‍മുന നീളുന്നത് ഒരു അഗ്‌നിപര്‍വതത്തിലേക്കാണ്. സുമാത്ര, ജാവ ദ്വീപുകള്‍ക്കിടയിലെ സന്ദ്ര കടലിടുക്കിലുള്ള അനക് ക്രാക്കത്തൂവ എന്ന അഗ്‌നിപര്‍വതം. കുപ്രസിദ്ധമായ ക്രാക്കത്തൂവ അഗ്‌നിപര്‍വതത്തിന്റെ ‘കുട്ടി’ എന്നറിയപ്പെടുന്നതാണ് ഇത്. 36,000 പേരിലേറെ കൊല്ലപ്പെട്ട ക്രാക്കത്തൂവ അഗ്‌നിപര്‍വത സ്‌ഫോടനം ഉണ്ടാകുന്നത് 1883ലാണ്. ഈ സംഭവം കഴിഞ്ഞ് അരനൂറ്റാണ്ടു തികഞ്ഞപ്പോഴാണ് കടലില്‍ നിന്ന് ‘അനക്’ ഉയര്‍ന്നു വന്നത്. അങ്ങനെയാണ് ‘ക്രാക്കത്തൂവയുടെ കുട്ടി’ എന്ന പേരു ലഭിക്കുന്നതും.

ഏതാനും ദിവസങ്ങളായി അനക് ‘പൊട്ടിത്തെറി’യുടെ ലക്ഷണങ്ങള്‍ കാണിച്ചു കൊണ്ടിരിക്കുകയായിരുന്നെന്നും ജിയോളജിക്കല്‍ ഏജന്‍സി പറയുന്നു. ശനിയാഴ്ച വൈകിട്ട് നാലിന് ഏകദേശം 13 മിനുട്ടോളം അനക്കില്‍ നിന്ന് ചാരവും പുകപടലങ്ങളും വന്നിരുന്നു. ആയിരക്കണക്കിനു മീറ്റര്‍ ആകാശത്തേക്ക് ചാരം ചിതറിത്തെറിക്കുകയും ചെയ്തു. ഇതിനു പിന്നാലെ രാത്രി ഒന്‍പതോടെ അഗ്‌നിപര്‍വതം തീതുപ്പുകയായിരുന്നു. അഗ്‌നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്ന് കടലിന്നടിയിലെ ഫലകങ്ങളിലുണ്ടായ സ്ഥാനചലനമാണോ സൂനാമിക്കു കാരണമായതെന്നും പരിശോധിക്കുന്നുണ്ട്. കടലിലെ അഗ്‌നിപര്‍വതങ്ങള്‍ പൊട്ടിത്തെറിക്കുമ്പോള്‍ ഇതു സംഭവിക്കാറുണ്ട്. എന്നാല്‍ വളരെ അപൂര്‍വമായി മാത്രം. കടല്‍വെള്ളം സ്‌ഫോടനത്തിനു പിന്നാലെ ഇരമ്പിയാര്‍ക്കുന്നതും പതിവാണ്. ഭൂകമ്പസൂചനകളൊന്നും ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് സൂനാമിക്കു പിന്നില്‍ അഗ്‌നിപര്‍വതമാണെന്ന നിഗമനത്തിലെത്തിയിരിക്കുന്നത്.

ഇതോടൊപ്പം വേലിയേറ്റം ദിവസം കൂടിയായതോടെയാണ് സൂനാമിക്കു ശക്തിയേറിയതെന്നും ഇന്റര്‍നാഷനല്‍ സൂനാമി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പറയുന്നു. എന്നാല്‍ അന്തിമറിപ്പോര്‍ട്ട് പുറത്തെത്തിയിട്ടില്ല.

പസഫിക് സമുദ്രത്തില്‍ ടെക്ടോണിക് ഫലകങ്ങള്‍ക്ക് അടിക്കടി സ്ഥാനചലനം സംഭവിക്കുന്ന ‘റിങ് ഓഫ് ഫയര്‍’ മേഖലയിലാണ് ഇന്തൊനീഷ്യ. ഇക്കാരണത്താല്‍ത്തന്നെ ഇവിടെ ഭൂകമ്പവും സൂനാമിയും അഗ്‌നിപര്‍വത സ്‌ഫോടനവും പതിവാണ്. ശനിയാഴ്ചയിലെ ഭൂകമ്പത്തെത്തുടര്‍ന്ന് ആയിരക്കണക്കിനു പേരാണ് വീടും ഹോട്ടലുകളും വിട്ട് സുരക്ഷിത സ്ഥാനത്തേക്കു മാറിയത്. നൂറുകണക്കിനു കെട്ടിടങ്ങള്‍ തകര്‍ന്നു. തെക്കന്‍ സുമാത്ര തീരത്തും ജാവയുടെ പടിഞ്ഞാറന്‍ തീരത്തുമാണ് രാത്രി ഒന്‍പതരയോടെ സൂനാമി ആഞ്ഞടിച്ചത്. ഒട്ടേറെ പേരെ കാണാതായിട്ടുണ്ട്.

ഞായറാഴ്ച ഉച്ച വരെ 168 പേര്‍ മരിച്ചു, 700 പേര്‍ക്കു പരുക്കേറ്റു- എന്നാണ് ദുരന്ത നിവാരണ ഏജന്‍സി റിപ്പോര്‍ട്ട്. സൂനാമിയല്ല, വേലിയേറ്റമാണ് ഉണ്ടായതെന്ന ആദ്യ മുന്നറിയിപ്പിന് ഏജന്‍സി മാപ്പു പറയുകയും ചെയ്തു. ഒട്ടേറെ മരങ്ങള്‍ കടപുഴകി, റോഡുകള്‍ തകര്‍ന്നു. എല്ലുകളൊടിഞ്ഞാണ് ഭൂരിപക്ഷം പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒട്ടേറെ കേന്ദ്രങ്ങളും തയാറാക്കിയിട്ടുണ്ട്.

Top