36 പന്തില്‍ സെഞ്ച്വറി..ആദ്യ ഓവറിൽ തുടർച്ചയായി നാല് സിക്സറുകൾ..ക്രിക്കറ്റ് ലോകത്തെ വീണ്ടും വിസ്മയിപ്പിച്ച് വൈഭവ് സൂര്യവൻഷി.ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ബാറ്റിംഗ് വിസ്മയം തീർത്ത് രാജസ്ഥാൻ റോയൽസിന്റെ കൌമാര താരം വൈഭവ് സൂര്യവൻഷി.
സൺറൈസേഴ്സ് ഹൈദരാബാദ് ബൗളർമാരെ കടന്നാക്രമിച്ച വൈഭവ് വെറും 15 പന്തിൽ അർധസെഞ്ച്വറിയും 36 പന്തിൽ തന്റെ രണ്ടാമത്തെ ഐപിഎൽ സെഞ്ച്വറിയും പൂർത്തിയാക്കി. 278.38 സ്ട്രൈക്ക് റേറ്റിൽ 37 പന്തിൽ 103 റൺസാണ് താരം അടിച്ചുകൂട്ടിയത്. 12 സിക്സറുകളും 5 ഫോറുകളും അടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്. ഒരു ഐപിഎൽ മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും വൈഭവ് സ്വന്തമാക്കി.
കഴിഞ്ഞ മത്സരത്തിൽ തന്നെ പൂജ്യത്തിന് പുറത്താക്കിയ പ്രഫുൽ ഹിംഗെയ്ക്കെതിരെ ആദ്യ ഓവറിൽ തന്നെ നാല് തുടർച്ചയായ സിക്സറുകൾ പറത്തിക്കൊണ്ടാണ് സൂര്യവംശി തന്റെ ഇന്നിംഗ്‌സ് തുടങ്ങിയത്. ആദ്യ ഓവറിൽ തന്നെ വിദർഭ പേസറായ ഹിംഗെയ്ക്കെതിരെ 24 റൺസ് താരം നേടി. പിന്നീട് എസ്ആർഎച്ച് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെയും ഇഷാൻ മലിംഗയെയും ഓരോ സിക്സറുകൾ വീതം പറത്തിയാണ് താരം അർധസെഞ്ചുറിയിലേക്ക് എത്തിയത്
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ സെഞ്ച്വറി എന്ന റെക്കോർഡും വൈഭവ് സ്വന്തം പേരിലാക്കി.










