ജസ്‌നയുടെ തിരോധാനം: ലോക്കല്‍ പൊലീസ് കൈവിട്ടു; കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്

കോട്ടയം: ദുരൂഹ സാഹചര്യത്തില്‍ പത്തനംതിട്ട മിക്കൂട്ടതറയില്‍ നിന്ന് ആറ് മാസം മുമ്പ് കാണാതായ ജസ്‌ന മരിയ ജെയിംസിന്റെ കേസന്വേഷണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഐ ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ചിട്ടും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടുകൊടുക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്ര ഉത്തരവിട്ടത്. കേസ് സംബന്ധിച്ച ഫയല്‍ ഐ ജി മനോജ് ഏബ്രഹാം ഇന്ന് ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറും. മുണ്ടക്കയത്തുനിന്ന് ജസ്‌ന ബസ് കയറിപ്പോകുന്നത് റോഡ് വക്കിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇത് മാത്രമാണ് ആറുമാസം അന്വേഷിച്ചിട്ടും ലോക്കല്‍ പൊലീസിന് ലഭിച്ച ആകെയുള്ള തെളിവ്. ഞാന്‍ മരിക്കാന്‍ പോവുന്നുവെന്ന് ഒരു സുഹൃത്തിന് മൊബൈല്‍ ഫോണിലൂടെ അയച്ച മെസേജും പൊലീസ് കണ്ടെത്തിയിരുന്നു.

എന്നാല്‍, തുടര്‍ന്നുള്ള അന്വേഷണം വഴിമുട്ടുകയായിരുന്നു. കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ജസ്‌ന. ജസ്‌നയെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ സംസ്ഥാന പൊലീസ് മേധാവി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പലരും സന്ദേശങ്ങള്‍ പൊലീസിന് കൈമാറിയെങ്കിലും ഒരു തുമ്പും കണ്ടെത്താനായില്ല. സംസ്ഥാന പൊലീസ് പലതവണ ബെംഗളൂരുവില്‍ പോയി തെരച്ചില്‍ നടത്തിയിരുന്നു. കൂടാതെ ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും ജസ്‌നക്കായി തെരച്ചില്‍ നടത്തിയെങ്കിലും ഫലം നിരാശാജനകമായിരുന്നു. ഇടുക്കി ജില്ലയിലെ കൊക്കകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും തെരെച്ചില്‍ നടത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല. ഇടുക്കി ജില്ലയിലെ വെള്ളത്തൂവലിലെ വനാതിര്‍ത്തിയില്‍ നിന്ന് ഒരു കാല്‍ കണ്ടെത്തിയിരുന്നു. ഇത് ജസ്‌നയുടേതാണെന്ന സംശയത്തെ തുടര്‍ന്ന് ലാബില്‍ പരിശോധിച്ചെങ്കിലും അത് ജസ്‌നയുടേതല്ലെന്ന് കണ്ടെത്തുകയായിരുന്നു. ഡിഎന്‍എ ടെസ്റ്റിലൂടെയാണ് ഇത് സ്ഥിരീകരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top