ഗതികേടാണെന്ന് പറഞ്ഞ മുരളീധരനും സ്ഥാനാര്‍ത്ഥിയായി….

കൊച്ചി:കോൺഗ്രസ് രാഷ്ട്രീയത്തിൽ കരുത്തനായി കെ.മുരളീധരൻ .മുരളിയുടെ ഉദിച്ചുയറിലൂടെ വിശാല ഐ ഗ്രൂപ്പ് ഇല്ലാതാകുന്നു.കേന്ദ്രത്തിൽ മന്ത്രിസഭ വന്നാൽ മുരളി പ്രമുഖനാകും എന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ .ചെന്നിത്തല ഗ്രൂപ്പ് അപ്രസക്തമാകുമ്പോൾ ഉമ്മൻ ചാണ്ടിക്കൊപ്പം മുരളി കേരളരാഷ്ട്രീയത്തിൽ അതി ശക്തനാകുന്നു എന്നതാണ് സത്യം .പി ജയരാജന് എതിരായി കെ മുരളീധരൻ എത്തുന്നതോടെ സംസ്ഥാനത്തെ ഏറ്റവും തീപാറുന്ന രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമായി വടകര മാറും. ഇരു മുന്നണികളുടേയും  ഏറ്റവും ശക്തിയുള്ള ആയുധങ്ങൾ വടകരയിൽ പരമാവധി പ്രഹരശേഷിയോടെ വർഷിക്കപ്പെടും. കോൺഗ്രസിലേക്കുള്ള തിരിച്ചുവരവിന് ശേഷം മുൻനിര നേതൃത്വത്തിലേക്ക് ഉയരാനാകാതെ രണ്ടാം നിരയിലെ ഒന്നാം നിരക്കാരനായി ക്ഷമയോടെ ഒതുങ്ങിക്കൂടുകയായിരുന്നു മുൻ കെപിസിസി പ്രസിഡന്‍റ്. വട്ടിയൂർക്കാവിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശേഷം മണ്ഡലത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. സംസ്ഥാന, ദേശീയ വിഷയങ്ങളിൽ അപൂർവമായി മാത്രം ഇടപെട്ടു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ മാത്രമല്ല, യുഡിഎഫിന്‍റെ തന്നെ പ്രധാന പോർമുനയായി മുരളീധരൻ മാറുന്ന അപ്രതീക്ഷിത സാഹചര്യത്തിലേക്കാണ് വടകരയിൽ തട്ടി വഴിമുട്ടിയ കോൺഗ്രസിന്‍റെ സീറ്റ് നിർണ്ണയം വികസിച്ചത്

എന്നാൽ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നപ്പോള്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ട വിമര്‍ശനം എം.എല്‍.എമാരെ മത്സരിപ്പിക്കുന്നുവെന്നതായിരുന്നു. സി.പി.ഐ.എമ്മിന്റെ നാലും സി.പി.ഐയുടെ രണ്ടും ഉള്‍പ്പടെ ആറ് എം.എല്‍.എമാരായിരുന്നു എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പട്ടികയെങ്കില്‍ യു.ഡി.എഫിന്റെ ലിസ്റ്റിലുള്ളത് മൂന്ന് എം.എല്‍.എമാരാണ്.കെ. മുരളീധരന്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ് എന്നിവരാണ് യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലെ എം.എല്‍മാര്‍. എ. പ്രദീപ് കുമാര്‍, വീണാ ജോര്‍ജ്, സി. ദിവാകരന്‍, ചിറ്റയം ഗോപകുമാര്‍, എ.എം ആരിഫ്, പി.വി അന്‍വര്‍ എന്നിവരാണ് എല്‍.ഡി,എഫില്‍ നിന്നും മത്സരിക്കുന്ന സിറ്റിംഗ് എം.എല്‍എമാര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതില്‍ എം.എല്‍.എമാരെ നിര്‍ത്തി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇടതുപക്ഷത്തിന്റെ ഗതികേടാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരനാണ് ഏറ്റവും ഒടുവില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സിറ്റിംങ് എം.എല്‍.എ.കേരളത്തില്‍ ലോകസ്ഭാ തെരഞ്ഞെടുപ്പുകളില്‍ എം.എല്‍.എമാരെ നിര്‍ത്തി വോട്ടുപിടിക്കുന്നത് ഇതാദ്യമല്ല. എന്നാല്‍ പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് പണമില്ലെന്ന് പറഞ്ഞ് വിലപിക്കുന്ന ഭരണകക്ഷിയും ചെലവു കുറക്കാന്‍ ഭരണപക്ഷത്തെ നിരന്തരം ഉപദേശിച്ചുകൊണ്ടിരുന്നു പ്രതിപക്ഷകക്ഷിയും സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുമ്പോള്‍ പുനര്‍ നിര്‍മ്മാണവും ചെലവു ചുരുക്കലുമെല്ലാം മറന്നു പോയി.

എം.എല്‍.എ, എം.പി ആയാല്‍ ആറുമാസത്തിനുള്ളില്‍ ഒരു സ്ഥാനം ഒഴിയണമെന്നതാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. സാധാരണഗതിയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞാല്‍ നിലവിലുണ്ടായിരുന്ന സ്ഥാനം ഒഴിയുകയാണ് പതിവ്. ഇപ്പോഴത്തെ നിലയില്‍ കേരളത്തില്‍ മത്സരിക്കുന്ന എം.എല്‍.എമാര്‍ എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ രാജിവയ്ക്കുന്നത് എം.എല്‍.എ സ്ഥാനം തന്നെയാകും. അങ്ങനെയെങ്കില്‍ 2021 മേയ് വരെ കേരള നിയമസഭയ്ക്ക് കാലാവധി ഉള്ളതിനാല്‍ ഒഴിവുവരുന്ന മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും.

ഒരു നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പു കമ്മിഷന് ചെലവാകുക 75 ലക്ഷത്തോളം രൂപയാണ്. ഉദ്യോഗസ്ഥരുടെ ഭക്ഷണം, യാത്ര, തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍, നിരീക്ഷകരുടെ ചെലവ്, തുടങ്ങിയവ ഇതില്‍ പെടും. ചെലവുകളുടെ വകയില്‍ വോട്ടറുടെ വിരലില്‍ പുരട്ടുന്ന മഷിക്ക് വരെ നല്ല തുക ചെലവാകും. പത്തു മില്ലി മഷിയുടെ ഒരു കുപ്പിക്ക് വില 142 രൂപയാണ്. ഒരു ബൂത്തില്‍ 2 കുപ്പി മഷി വേണ്ടിവരും. ശരാശരി 165 ബൂത്തുകളെങ്കിലും ഒരു മണ്ഡലത്തിലുണ്ടാകും. കൂടാതെ ഉപതെരഞ്ഞെടുപ്പിന് വേണ്ടി ചെലവിടുന്ന സമയവും പ്രധാനപ്പെട്ടതാണ്.

നിയമസഭയിലക്ക് ഒരു സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ച തുകയുടെ പരിധി 28 ലക്ഷം രൂപയാണ്. തെരഞ്ഞെടുപ്പു പ്രചരണത്തിനായി ഓരോ നിയമസഭാ മണ്ഡലത്തിലും പ്രതിദിനം ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പ്രദീപ് കുമാര്‍ 21,80862 രൂപ ചെലവായെന്ന് ഇലക്ഷന്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഇത് ഒരു മണ്ഡലത്തിലെ ഒരു സ്ഥാനാര്‍ത്ഥിയുടെ മാത്രം കണക്കാണ്.

കൂടാതെ ഒരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ സര്‍ക്കാറിന്റെ മുഴുവന്‍ ശ്രദ്ധയും തെരഞ്ഞെടുപ്പ് മണ്ഡലങ്ങളിലേക്ക് ചുരുങ്ങും. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്തെ അരുവിക്കര ഉപതെരഞ്ഞെടുപ്പും പിണറായി വിജയന്‍ സര്‍ക്കാറിന്റെ കാലത്തെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പും അതിനൊരുദാഹരണമാണ്.

2019ലെ ബജറ്റ് പ്രസംഗത്തില്‍ കേരളം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ധനമന്ത്രി തോമസ് ഐസക് വിശദമായി പരാമര്‍ശിക്കുകയും ചിലവു ചുരുക്കലിനായി ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു. പുതിയ തസ്തികകള്‍ സൃഷ്ടിക്കില്ല, സര്‍ക്കാര്‍ വകുപ്പുകള്‍ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ മിതത്വം പാലിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ഇത്രയേറെ ആശങ്കപ്പെടുന്ന സാഹചര്യത്തിലാണ് അനാവശ്യ ഉപതെരഞ്ഞെടുപ്പെന്ന ധൂര്‍ത്തിന് വഴിവെക്കുന്ന സമീപനം അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടി കൈക്കൊണ്ടിരിക്കുന്നത്.

ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുമല്ലോയെന്ന സാഹചര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ‘ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍.ഡി.എഫിന് യാതൊരു പ്രയാസവുമില്ല. എല്‍.ഡി.എഫിന്റെ ആത്മവിശ്വാസമാണ് അത് തെളിക്കുന്നത്.’ എന്ന പൊങ്ങച്ചം പറയുകയാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി പറഞ്ഞത്. അതുകൊണ്ടുതന്നെ പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിനായി ചിലവു ചുരുക്കല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന സര്‍ക്കാര്‍ അവകാശവാദത്തിന്റെ ആത്മാര്‍ത്ഥതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഒപ്പം പ്രളയാന്തര പുനര്‍ നിര്‍മ്മാണത്തിന് തടസ്സമാകും വിധം പണം ധൂര്‍ത്തടിക്കുന്നതിനേയും അനാവശ്യചെലവിനേയും പത്രസമ്മേളനം വിളിച്ചും പ്രസംഗിച്ചും എതിര്‍ത്തിരുന്ന പ്രതിപക്ഷത്തിന്റെ ആത്മാര്‍ത്ഥതയും ഇതോടെ ചോദ്യം ചെയ്യപ്പെടുന്നു.

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Top