സമയവും സ്ഥലവും പറയൂ സംവാദത്തിന് തയ്യാര്‍; പിണറായിക്ക് മറുപടിയുമായി കെ സുരേന്ദ്രന്‍

വികസനകാര്യത്തില്‍ കേരളം എവിടെയെത്തിയെന്ന സംവാദത്തിന് തയ്യാറാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സ്ഥലവും സമയവും പിണറായിക്കു നിശ്ചയിക്കാം. അദ്ദേഹത്തിനിഷ്ടമുള്ള ഏതു മൂന്നാം കക്ഷിയേയും മാധ്യസ്ഥനായി വെക്കാം. സംവാദത്തിനു വെല്ലുവിളിച്ച മുഖ്യമന്ത്രി പിണറായി വിജയനു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ മറുപടി പറഞ്ഞത്. വികസനത്തിന്റെയും ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെയും കാര്യത്തില്‍ തങ്ങളോടു ഏറ്റുമുട്ടാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ സിപിഐഎമ്മിനെ വെല്ലുവിളിച്ചിരുന്നു. അതിനു മറുപടിയായി, വികസനത്തിന്റെയും ആശയങ്ങളുടെയും തലത്തിലുള്ള സംവാദമാണ് അമിത് ഷാ ആഗ്രഹിക്കുന്നതെങ്കില്‍ തയറാണെന്ന പിണറായിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് സുരേന്ദ്രന്റെ പോസ്റ്റ്.
പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം ഉള്‍പ്പെടെ ഏതു രംഗത്തും സിപിഎം തന്നെ നടത്തിയ വികസന പഠനവേദികളിലെ രേഖകളും ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തിയ പഠനങ്ങളും അടക്കം ഏതു രേഖകളും ഉദ്ധരിച്ചുതന്നെ നമുക്കു ചര്‍ച്ച നടത്താം. സാമൂഹ്യസുരക്ഷാരംഗത്ത് ചരിത്രപരമായ കാരണങ്ങളാല്‍ നാം നേടിയ പലതും തങ്ങളുടെ അക്കൗണ്ടില്‍പ്പെടുത്തി മേനി പറയുന്നവര്‍ വര്‍ത്തമാനകേരളം എവിടെ നില്‍ക്കുന്നു എന്ന വസ്തുത കൂടി ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ ഈ സംവാദം നിമിത്തമാവുമെന്നും സുരേന്ദ്രന്‍ പറയുന്നു.

Top