മണിയുടെ മരണം; പാഡിയിലുണ്ടായിരുന്ന എല്ലാവരെയും നുണപരിശോധനയ്ക്ക് വിധേയമാക്കും

kalabhavan-mani

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുള്ള സാഹചര്യത്തില്‍ സഹായികളുടെയും സുഹൃത്തുക്കളുടെയും മൊഴി വിശ്വസനീയമല്ലെന്നാണ് നിഗമനം. പലരും കള്ളം പറയുകയാണെന്നും സംശലയമുണ്ട്. അതുകൊണ്ടു തന്നെ പാഡിയില്‍ ഉണ്ടായിരുന്ന സഹായികളെയും സുഹൃത്തുക്കളെയും നുണപരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം.

മണിയെ അവശനിലയില്‍ കണ്ടതിന്റെ തലേ ദിവസം വിശ്രമകേന്ദ്രമായ പാഡിയിലുണ്ടായിരുന്നവരെയാണ് നുണപരിശോധനക്ക് വിധേയമാക്കുക. റൂറല്‍ എസ്പി നിശാന്തിനിയെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലീകരിക്കാനും തീരുമാനമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മണിയുടെ മരണത്തിലെ ദുരൂഹത തുടരുന്ന സാഹചര്യത്തില്‍ കുടുംബത്തിന്റെ ആരോപണം കൂടി കണക്കിലെടുത്താണ് അന്വേഷണ സംഘം സഹായികളുടെ നുണപരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. മണിയെ അപായപ്പെടുത്താന്‍ ഒപ്പമുണ്ടായിരുന്നവര്‍ ശ്രമിച്ചിട്ടുണ്ടെന്ന സംശയമാണ് കുടുംബത്തിനുള്ളത്. സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ഈ ആരോപണം നിരവധി തവണ ഉന്നയിച്ചിട്ടുള്ളത്.

മണിയുടെ സഹായികളായ അരുണ്‍,വിപിന്‍,മുരുകന്‍ എന്നിവര്‍ക്കൊപ്പം മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍ എന്നിവരെയും നുണപരിശോധനക്ക് വിധേയമാക്കും. മണിയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നവരും അവസാന നിമിഷങ്ങള്‍ വരെ ചെലവഴിച്ചവരുമാണ് ഇവര്‍. നുണപരിശോധനക്കുള്ള സമ്മതം പോലീസിന് ഇവര്‍ നല്‍കിയിട്ടുണ്ട്.

അതേസമയം കേസ് സിബിഐക്ക് വിടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചുവെങ്കിലും നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ റൂറല്‍ എസ്പി നിശാന്തിനിയെ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തെ ശക്തിപ്പെടുത്താനാണ് തീരുമാനം. അന്വേഷണ സംഘത്തിന്റെ നേതൃനിരയിലുള്ളവര്‍ പെരുമ്പാവൂര്‍ ജിഷ വധക്കേസുമായിബന്ധപ്പെട്ട് ആലുവയിലാണുള്ളത്. സിബിഐ അന്വേഷണം ആരംഭിക്കാത്തതിനാല്‍ നിലവിലെ സംഘത്തിന്റെ പ്രധാന ചുമതല നിശാന്തിനിക്കാകും.

Top