കര്‍ണാടകത്തില്‍ ശിവകുമാറിന് സാധ്യത മങ്ങുന്നു!!വേണുഗോപാലിന്റെ പിന്തുണ സിദ്ധരാമയ്യ വിഭാഗത്തിന് !!

ബംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഡികെ ശിവകുമാറിന് സാധ്യത മങ്ങുകയാണ് . ഡികെ ശിവകുമാറും എംബി പാട്ടീലുമാണ് അവസാന പട്ടികയില്‍ ഉള്ളത്. ഇവരില്‍ ആരാകും അധ്യക്ഷനെന്ന കാര്യത്തില്‍ നേതാക്കള്‍ ആശങ്കയിലാണ്. ഡികെ ശിവകുമാര്‍ എല്ലാ രാഷ്ട്രീയ തന്ത്രങ്ങളും അധ്യക്ഷ സ്ഥാനത്തിനായി നടത്തുന്നുണ്ട്. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് കഴിഞ്ഞ ദിവസം സിദ്ധരാമയ്യയെ കണ്ട് പിന്തുണ തേടാനും അദ്ദേഹമെത്തി. പാട്ടീലുമായി അദ്ദേഹത്തിനുള്ള അടുപ്പം അറിഞ്ഞിട്ടും ശിവകുമാര്‍ എത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ശിവകുമാറിനെ സിദ്ധരാമയ്യ അപ്രസക്തനാക്കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് തോല്‍വിയോടെ ഇതിനുള്ള മറുപടി സിദ്ധരാമയ്യക്ക് ലഭിക്കുകയും ചെയ്തു. ശിവകുമാര്‍ അധ്യക്ഷനായാല്‍ വൊക്കലിഗ വിഭാഗം കോണ്‍ഗ്രസിനൊപ്പം തന്നെ നില്‍ക്കുമെന്നും, പാര്‍ട്ടി ശക്തിപ്പെടുമെന്നും സംസ്ഥാന സമിതിയില്‍ ഭൂരിഭാഗം പേരും പറയുന്നു.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദേശീയ അധ്യക്ഷനല്ലെങ്കിലും പാര്‍ട്ടിയിലെ തീരുമാനങ്ങള്‍ എല്ലാം എടുക്കുന്നത് രാഹുല്‍ ഗാന്ധിയാണ്. ശിവകുമാറുമായും സിദ്ധരാമയ്യയുമായും നല്ല അടുപ്പം രാഹുലിനുണ്ട്. അദ്ദേഹം ആരെ പിന്തുണയ്ക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. പക്ഷേ കെസി വേണുഗോപാലിന്റെ പിന്തുണ ഇക്കാര്യത്തില്‍ നിര്‍ണായകമാകും. സിദ്ധരാമയ്യ, വേണുഗോപാലുമായി വളരെ അടുപ്പത്തിലാണ്. ഇത് ഡികെയുടെ സാധ്യതകളെ ഇല്ലാതാക്കുന്നതാണ്. എന്നാല്‍ നിര്‍ണായക പദവി നല്‍കി ശിവകുമാറിനെ ഒപ്പം നിര്‍ത്താനും രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ശിവകുമാറിനെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് കേസാണ് അദ്ദേഹത്തിനുള്ള വലിയ തിരിച്ചടി. അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ രാഷ്ട്രീയ ഭാവിയും പ്രതിസന്ധിയിലാവും. എന്നാല്‍ ശിവകുമാറിനെ തഴഞ്ഞാല്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും. ദീര്‍ഘകാലമായി പാര്‍ട്ടി അദ്ദേഹത്തെ അവഗണിക്കുന്നു എന്ന തോന്നല്‍ നേതൃത്വത്തിലുണ്ട്. അതുകൊണ്ട് അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് വലിയ പ്രതിസന്ധിയിലേക്കാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. ശിവകുമാറിനെ ദേശീയ തലത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

രണ്ട് പേരില്‍ ആരെ തഴഞ്ഞാലും വലിയ പ്രത്യാഘാതങ്ങള്‍ സംസ്ഥാന സമിതിയില്‍ ഉണ്ടാവും. രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ ഇക്കാര്യം നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ അധ്യക്ഷ സോണിയാ ഗാന്ധി സിദ്ധരാമയ്യയുമായി അടുപ്പമുള്ളത് കൊണ്ട് എംബി പാട്ടീല്‍ തന്നെ അധ്യക്ഷനാവുമെന്നും അഭ്യൂഹങ്ങളുണ്ട്. ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. എന്നാല്‍ അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനമായതായും ഒരു വിഭാഗം പറയുന്നു.

സംസ്ഥാന അധ്യക്ഷ സ്ഥാനത്തിനായി ലോബിയിംഗ് ശക്തമാണ്. അധ്യക്ഷനാവുന്നയാള്‍ കര്‍ണാടകത്തില്‍ ഏറ്റവം ശക്തനായി മാറുമെന്ന് ഉറപ്പാണ്. അടുത്തിടെ അറസ്റ്റും ജയില്‍ വാസവും കഴിഞ്ഞെത്തിയ ഡികെ ശിവകുമാറിന് നഷ്ടപ്രതാപം തിരിച്ചുപിടിക്കണമെങ്കില്‍ അധ്യക്ഷ സ്ഥാനം അത്യാവശ്യമാണ്. അതിന് പുറമേ വൊക്കലിഗ വിഭാഗത്തിന്റെ പ്രിയ നേതാവ് എന്ന സമ്മര്‍ദ തന്ത്രവും ശിവകുമാര്‍ പ്രയോഗിക്കുന്നുണ്ട്. സംസ്ഥാന സമിതിയില്‍ ഈ സമ്മര്‍ദ തന്ത്രം ശക്തമായതോടെയാണ് ഹൈക്കമാന്‍ഡിന് മുന്നിലേക്ക് തീരുമാനമെത്തിച്ചത്.

കര്‍ണാടകത്തില്‍ ഏറ്റവും സ്വാധീനമുള്ള വിഭാഗമാണ് ലിംഗായത്തുകള്‍. എംബി പാട്ടീല്‍ ഈ വിഭാഗത്തിലെ ശക്തനായ നേതാവാണ്. അതിന് പുറമേ സിദ്ധരാമയ്യയുടെ ശക്തമായ പിന്തുണയും അദ്ദേഹത്തിനുണ്ട്. ലിംഗായത്തുകളെ കൈയ്യിലെടുക്കാന്‍ ദീര്‍ഘകാലമായി സിദ്ധരാമയ്യ ശ്രമിക്കുന്നുണ്ട്. പാട്ടീലിനെ അധ്യക്ഷനാക്കിയാല്‍ ഉറപ്പായും അവര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കും. ഇത് സിദ്ധരാമയ്യയുടെ കരുത്ത് വര്‍ധിപ്പിക്കും. ഇതിന് പുറമേ ഉത്തര കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും ശക്തമായ മുഖം കൂടിയാണ് പാട്ടീല്‍.

Top