ഇംഗ്ലീഷ് പരീക്ഷ ഒഴിവാക്കണം; ദേഹത്ത് മുറിവേല്‍പ്പിച്ചും ബാഗ് വലിച്ചെറിഞ്ഞും എട്ടാംക്ലാസുകാരന്‍റെ തട്ടിക്കൊണ്ടുപോകല്‍ നാടകം  

 

 

വിദ്യാനഗര്‍: ഇംഗ്ലീഷ് പരീക്ഷയെഴുതാന്‍ വയ്യ. എങ്ങനെ ഒഴിവാക്കുമെന്ന് ചിന്തിച്ച എട്ടാംക്ലാസുകാരന്‍ കണ്ടെത്തിയ വഴിയാണ് തട്ടിക്കൊണ്ടുപോകല്‍ നാടകം. എന്നാല്‍ ക്ലൈമാക്‌സില്‍ പൊലീസ് വിദ്യാര്‍ത്ഥിയെ കൈയോടെ പിടികൂടി. കാസര്‍ഗോഡ് എടനീരിലെ ഒരു സ്‌കൂളിലാണ് സംഭവം.  പതിമ്മൂന്നുകാരന്‍ ബുധനാഴ്ച രാവിലെ ബന്ധുവീട്ടില്‍നിന്ന് പിതാവിനെ വിളിക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. അച്ഛനെ വിളിച്ച് തന്നെ കുറച്ചുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയെന്നു പറയുന്നു. പിന്നീട് ഉച്ചയോടെയാണ് കുട്ടിയുമായി പിതാവ് വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെത്തി.  കുട്ടിയുടെ ഷര്‍ട്ട് കീറിപ്പറിഞ്ഞ് ദേഹത്ത് ബ്ലെയ്ഡുപയോഗിച്ച് പോറലേല്‍പ്പിച്ച നിലയിലായിരുന്നു. സ്‌കൂളിന് സമീപത്തുള്ള കടയിലേക്ക് മിഠായി വാങ്ങാന്‍ പോകുന്നതിനിടെ വെളുത്ത വാനിലെത്തിയ രണ്ടുപേര്‍ തട്ടിക്കൊണ്ടു പോയെന്നും ആദൂര്‍ ഭാഗത്തെത്തിയപ്പോള്‍ ചാടിയിറങ്ങി രക്ഷപ്പെട്ടതാണെന്നുമാണ് പോലീസിനോട് പറഞ്ഞത്.  രണ്ടുപേരിലൊരാള്‍ ജീന്‍സും കറുത്ത ടീ ഷര്‍ട്ടും രണ്ടാമത്തെയാള്‍ ലുങ്കിയും ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. ചെര്‍ക്കള ഭാഗത്തേക്കാണ് വാന്‍ ആദ്യം പോയത്. ഫോണിലൂടെ ആളെ കിട്ടിയിട്ടുണ്ടെന്ന് ഇതിലൊരാള്‍ ആരോടോ പറഞ്ഞപ്പോള്‍ പോലീസ് പരിശോധന നടക്കുന്നുണ്ടെന്ന് മറുപടി ലഭിച്ചു.  ഇതേത്തുടര്‍ന്ന് ആദൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു. വാനില്‍വെച്ചാണ് ബ്ലെയ്ഡുപയോഗിച്ച് മുറിവേല്‍പ്പിച്ചത് കുട്ടി വിശദീകരിച്ചു. ആദൂരിനടുത്തെത്തിയപ്പോള്‍ അക്രമികളുടെ കൈയില്‍ കടിച്ച് പുസ്തകമടങ്ങിയ ബാഗും ചെരിപ്പും വാനിലുപേക്ഷിച്ച് രക്ഷപ്പെട്ടതായും സമീപത്തെ ബന്ധുവീട്ടിലെത്തിയ കുട്ടി പറഞ്ഞു.  ബന്ധുവീട്ടില്‍നിന്നാണ് പിതാവിനെ വിളിച്ച് തട്ടിക്കൊണ്ടുപോയ കാര്യം പറഞ്ഞത്. പിതാവ് ആദൂരിലെത്തി കുട്ടിയുമായി സ്‌കൂളിലെത്തി പ്രിന്‍സിപ്പലിനെ അറിയിച്ചു. വിദ്യാനഗര്‍ സി.ഐ. ബാബു പെരിങ്ങേത്ത്, എസ്.ഐ. കെ.പി.വിനോദ്കുമാര്‍ എന്നിവരുടെ ചോദ്യം ചെയ്യലിലാണ് തട്ടിക്കൊപോകല്‍ നാടകം പൊളിഞ്ഞത്.  കുട്ടിയുടെ ദേഹത്ത് സ്വയം മുറിവേല്‍പ്പിക്കാവുന്ന ഭാഗങ്ങളില്‍ മാത്രമാണ് പരിക്കുണ്ടായിരുന്നത്. നുണപരിശോധന വേണ്ടിവരുമെന്ന് പോലീസ് പറഞ്ഞപ്പോഴാണ് സത്യം പറഞ്ഞത്. ആദൂരിലെ വിജനമായ സ്ഥലത്ത് കൊക്കയിലേക്ക് വലിച്ചെറിഞ്ഞ ബാഗും ചെരുപ്പും കുട്ടിയുമായെത്തി പൊലീസ് നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തുകയും ചെയ്തു.

Top