യുവാവിനെ മര്‍ദിച്ച സംഭവം: അറസ്റ്റിലാകാതെ കേസ് ഒത്തുതീര്‍പ്പാക്കി ഗണേഷ്‌കുമാര്‍

അഞ്ചല്‍: യുവാവിനെയും അമ്മയേയും ഗണേഷ്‌കുമാര്‍ എംഎല്‍എ കയ്യേറ്റം ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കി. പത്തനാപുരത്ത് എന്‍എസ്എസിന്റെ താലൂക്ക് യൂണിയന്‍ ഓഫീസില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ എംഎല്‍എ മാപ്പു പറഞ്ഞ് കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ഇതു സംബന്ധിച്ച പരസ്യപ്രതികരണത്തിനു ഗണേഷോ പരാതിക്കാരോ തയാറായില്ല. ഗണേഷിന്റെ പിതാവ് ആര്‍.ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലായിരുന്നു ഒത്തുതീര്‍പ്പു ചര്‍ച്ച. അതിക്രമത്തിനിരയായ അനന്തകൃഷ്ണന്റെയും അമ്മ ഷീനയുടെയും ബന്ധുക്കളും ചര്‍ച്ചയ്‌ക്കെത്തിയിരുന്നു.

ഗണേഷ് ഒന്നുകില്‍ പരസ്യമായി മാപ്പു പറയണം അല്ലെങ്കില്‍ മാപ്പ് എഴുതി നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. സംഭവത്തില്‍ തുടക്കം മുതല്‍ എന്‍എസ്എസ് പ്രാദേശിക നേതൃത്വം ഇടപെടുന്നുണ്ട്. പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റാണ് ബാലകൃഷ്ണ പിള്ള. ഷീനയുടെ അകന്ന ബന്ധുവുമാണ്. ഈ സാഹചര്യത്തിലാണ് ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കു വഴിയൊരുങ്ങിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജൂണ്‍ 13ന് ഉച്ചയ്ക്ക് ഒന്നരയോടെ അഗസ്ത്യക്കോട് വച്ച് ഷീനയും മകന്‍ അനന്തകൃഷ്ണനും എംഎല്‍എയുടെ ഉപദ്രവത്തിന് ഇരകളായി എന്നാണു പരാതി. ഇടുങ്ങിയ റോഡില്‍, ഗണേഷ്‌കുമാറിന്റെ കാറിന് എതിര്‍ദിശയില്‍ കാറില്‍ വന്ന അനന്തകൃഷ്ണന്‍ സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഗണേഷ്‌കുമാര്‍ അനന്തകൃഷ്ണനെ മര്‍ദിക്കുകയും തടസ്സം പിടിക്കാന്‍ചെന്ന ഷീനയെ അസഭ്യം പറയുകയും അശ്ലീലച്ചുവയുള്ള ആംഗ്യം കാട്ടുകയും ചെയ്‌തെന്നാണു പരാതി.

എന്നാല്‍ ഗണേഷിനെതിരെ ദുര്‍ബല വകുപ്പുകളാണു ചുമത്തിയത്. മര്‍ദനമേറ്റ അനന്തകൃഷ്ണനെതിരെ കേസ് എടുക്കുകയും ചെയ്തു. പൊലീസിന്റെ ഒളിച്ചുകളി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതിനിടെ ഷീനയുടെ രഹസ്യമൊഴി കഴിഞ്ഞയാഴ്ച കോടതി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേസ് അടിയന്തരമായി ഒത്തുതീര്‍പ്പാക്കാന്‍ ഗണേഷിന്റെ ഭാഗത്തു നിന്നുള്ള ശ്രമം.

ഗണേഷ്‌കുമാര്‍ റോഡില്‍വച്ചു കയ്യില്‍ കടന്നു പിടിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നായിരുന്നു ഷീനയുടെ മൊഴി. എംഎല്‍എയ്‌ക്കെതിരെ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമത്തിനു സ്വീകരിക്കുന്ന വകുപ്പുകള്‍ ചുമത്തിയേക്കുമെന്ന സൂചനയെത്തുടര്‍ന്നാണ് ഒത്തുതീര്‍പ്പിനു ശ്രമം ആരംഭിച്ചത്. മൊഴിയില്‍ ഗണേഷിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടെന്നു സൂചനയുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ അഞ്ചല്‍ സിഐ ടി.സതികുമാറാണു മൊഴിപകര്‍പ്പ് ഏറ്റുവാങ്ങിയത്.

പിള്ളയുടെ അകന്ന ബന്ധുവാണ് സംഭവത്തില്‍ ഉള്‍പ്പെട്ട ഷീനയും മകനുമെന്നാണു വിവരം. കേസില്‍പ്പെട്ടതില്‍ കുടുംബം ഭയചകിതരാണ്. പിള്ളയെ പിണക്കാനും താല്‍പര്യമില്ല. എന്‍ജിനീയറിങ് ബിരുദധാരിയായ അനന്തകൃഷ്ണനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരമാണു കേസെടുത്തിരിക്കുന്നത്. ജനപ്രതിനിധിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു എന്നാണു കേസ്. സംഭവത്തില്‍ ഒത്തുതീര്‍പ്പിനു രാഷ്ട്രീയമായും പൊലീസില്‍ നിന്നും സമ്മര്‍ദമുണ്ട്.

നിയമസഭയില്‍ ഉള്‍പ്പെടെ താന്‍ നിരപരാധിയാണെന്ന കാര്യം ഗണേഷ്‌കുമാര്‍ ആവര്‍ത്തിച്ചിരുന്നു. മാധ്യമങ്ങള്‍ക്കു തന്നോടുള്ള ശത്രുതയാണു സംഭവത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരനല്ലെന്ന് ആവര്‍ത്തിച്ചിട്ടും ഒത്തുതീര്‍പ്പിനു ശ്രമിച്ചത് വിവാദത്തിലേക്കു നയിച്ചിരുന്നു.

Top