തിരുവനന്തപുരം: കോണ്‍ഗ്രസിലെ അധികാര മോഹികള്‍ക്ക് മറുപടി നല്‍കി ടി എന്‍ പ്രതാപന്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ കഴിഞ്ഞ 35 വര്‍ഷമായി എംഎല്‍യായിയട്ടും സീറ്റിനുവേണ്ടി കടിപിടികൂടുന്ന കെസി ജോസഫിലേക്കാണ്. കെസി ജോസഫിനെതിരെ മണ്ഡലത്തില്‍ തന്നെ പ്രതിഷേധമുയര്‍ന്നിട്ടും സീറ്റ് തരപ്പെടുത്താനുള്ള ഓട്ടത്തിലാണ് ഈ വയസാംകാലത്തും മന്ത്രി. മൂന്ന് പതിറ്റാണ്ട് എംഎല്‍എയായി മന്ത്രിയായി എന്നിട്ടും കെസി ജോസഫിന് അധികാര കൊതി തീരുന്നില്ലെന്നാണ് ഇത് തെളിയിക്കുന്നത്. ഇത്തവണയും താന്‍ തന്നെ മത്സരിക്കുമെന്ന് വെല്ലുവിളിക്കാനും അദ്ദേഹം തയ്യാറായി.
തെരഞ്ഞെടുപ്പില്‍ നിന്നും മാറിനില്‍ക്കാനുള്ള സന്നദ്ധത അറിയിച്ച് കെപിസിസിക്ക് കഴിഞ്ഞ ദിവസമാണ്
പ്രതാപന്‍ കത്തു നല്‍കിയത്. യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രതാനിധിധ്യം നല്‍കണമെന്നും പ്രതാപന്‍ കത്തില്‍ ആവശ്യപ്പെടുന്നു. അതിന് വേണ്ടിയാണ് താന്‍ മാറിനില്‍ക്കുന്നതെന്നും പ്രതാപന്‍ തന്റെ കത്തില്‍ ചൂണ്ടിക്കാട്ടി.
സ്ഥിരം സീറ്റു കുത്തകയാക്കി വച്ചിരിക്കുന്ന നേതാക്കന്മാര്‍ക്കു കനത്ത തിരിച്ചടിയാണ് പ്രതാപന്റെ നടപടി. തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ പ്രതാപന്റെ കത്ത് വി എം സുധീരന്‍ വായിച്ചു. മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതാപനെ അഭിനന്ദിക്കാനും സുധീരന്‍ മറന്നില്ല.
വി എസ് അച്യുതാനന്ദനെപ്പോലുള്ളവര്‍ ഇതു മാതൃകയാക്കണമെന്നും സുധീരന്‍ പറഞ്ഞു. അതേസമയം, ഉമ്മന്‍ ചാണ്ടിയെപ്പോലുള്ളവര്‍ മത്സരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു സുധീരന്‍ മറുപടി പറഞ്ഞില്ല.
ഇത്തവണ മാത്രം മത്സര രംഗത്ത് നിന്നും മാറിനില്‍ക്കുകയാണെന്നാണു പ്രതാപന്‍ പറയുന്നത്. ഡല്‍ഹിക്ക് അയക്കുന്ന കത്തില്‍ തന്റെ പേര് ഉള്‍പ്പെടുത്തേണ്ടെന്നും ഇക്കാര്യം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ താന്‍ അറിയിച്ചിട്ടുണ്ടെന്നും പ്രതാപന്‍ കത്തില്‍ വ്യക്തമാക്കി. 2001 ലും 2006 ലും നാട്ടികയില്‍ നിന്നും കഴിഞ്ഞ തവണ കൊടുങ്ങല്ലൂരില്‍ നിന്നുമാണ് പ്രതാപന്‍ നിയമസഭയിലെത്തിയത്.


