സ്വന്തം ലേഖകൻ
ന്യൂഡൽഹി: മരിയ ഷറപ്പോവയ്ക്കും, സ്‌നാപ് ചാറ്റിനും, പാക്കിസ്ഥാനും പിന്നാലെ മലയാളിയുടെ പൊങ്കാലച്ചൂട് ഏറ്റുവാങ്ങി ടൈംസ് നൗ ചാനലും. കേരളം പാക്കിസ്ഥാനാണെന്നു വാർത്തയ്ക്കിടെ എഴുതികാട്ടി പുലിവാല് പിടിച്ച ചാനലിനു നേരെ രൂക്ഷമായ ആക്രമണാണ് മലയാളികൾ നടത്തിയത്. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ഹാഷ്ടാഗ് വിപ്ലവത്തോടെ മലയാളികൾ ആഞ്ഞടിച്ചതോടെ ചാനലിനു പിടിച്ചു നിൽക്കാനാവാതെ വന്നു. ഇതോടെ ചാനൽ മാപ്പു പറഞ്ഞെങ്കിലും മാപ്പു നൽകാൻ മലയാളി തയ്യാറായിരുന്നില്ല.
ചാനലിന്റെ മൊബൈൽ ആപ്ലിക്കേഷനിൽ നെഗറ്റീവ് റിവ്യൂ രേഖപ്പെടുത്തിയ മലയാളികൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ടൈംസ് നൗവിന്റെ റേറ്റിങ് 3.5-ലെത്തിച്ചു. വെറും ഒറ്റ ദിവസം കൊണ്ടാണ് 4.5-ൽ നിന്നും ടൈംസ് നൗവിന്റെ റേറ്റിങ് ഒരു സ്റ്റാർ കുറഞ്ഞത്. ആപ്പ് അൺഇൻസ്റ്റാൾ ചെയ്യുന്നതിനൊപ്പം ഒറ്റ സ്റ്റാർ അടയാളപ്പെടുത്തി റിവ്യൂ നൽകിയുമാണ് മലയാളികൾ ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചാനലിന്റെ മാധ്യമ ധാർമികതക്കു നിരക്കാത്ത നിലപാടുകളോട് പ്രതികരിക്കുന്നത്.
ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് നൽകിയ വാർത്തയിലാണ് കേരളത്തെ പാകിസ്താനോടുപമിച്ചു കൊണ്ടുള്ള വലിയ ക്യാപ്ഷൻ സ്‌ക്രീനിൽ വലുതാക്കി നൽകിയത്. ‘പ്രക്ഷുബ്ധമായ പാകിസ്താനിലേക്ക്’ അമിത് ഷാ പോകുന്നു എന്നായിരുന്നു തലക്കെട്ട്. സമീപകാലത്ത് മാട്ടിറച്ചി നിരോധനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേരളം സ്വീകരിച്ച നിലപാടാണ് സംഘ് പരിവാറുമായി ചേർന്നുപോകുന്ന ചാനലിനെ ചൊടിപ്പിച്ചത്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ചാനൽ ഖേദം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.
കേരളത്തെപ്പറ്റി നൽകിയ വാർത്തയിൽ പ്രതിഷേധമറിയിച്ചും ടൈംസ് നൗവിന്റെ പൊതുവെയുള്ള കാവി വലതുപക്ഷ ചായ് വിനെ വിമർശന വിധേയമാക്കിയും ആയിരക്കണക്കിന് കമന്റുകളാണ് ടൈംസ് നൗവിന്റെ പ്ലേസ്റ്റോർ പേജിൽ വന്നിട്ടുള്ളത്. വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ടൈം നൗ അധികൃതരെ ‘പഠിപ്പിക്കാനും’ ചിലർ ഈ അവസരം ഉപയോഗപ്പെടുത്തി. ആപ്പിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള കമന്റുകളും വരുന്നുണ്ട്.
അതേസമയം, ടൈംസ് നൗവിന്റെ ഫേസ്ബുക്ക് പേജിലും ‘പൊങ്കാല’ തുടരുകയാണ്. എല്ലാ വാർത്തകൾക്കു കീഴിലും മലയാളികളുടെ കമന്റുകൾ കൊണ്ട് നിറഞ്ഞ അവസ്ഥയാണുള്ളത്.
ദേശീയ തലത്തിലെ പ്രമുഖ വാർത്താ മാധ്യമങ്ങളായ എൻ.ഡി.ടി.വി, ദി ഹിന്ദു, എ.ബി.പി ലൈവ്, സീ ന്യൂസ്, എൻ.ഡി.ടി.വി ഇന്ത്യ ഹിന്ദി, ഡി.ഡി ന്യൂസ്, ഇക്കണോമിക് ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയവക്കെല്ലാം നാലോ അതിലധികമോ റേറ്റിങ് ഉള്ളപ്പോഴാണ് ടൈംസ് നൗവിന്റെ റേറ്റിങ് കുത്തനെ ഇടിയുന്നത്. മൊബൈൽ ആപ്ലിക്കേഷനിലൂടെയുള്ള പരസ്യ വരുമാനം അടക്കമുള്ള നിരവധി കാര്യങ്ങൾക്ക് പ്ലേ സ്റ്റോർ റേറ്റിങ് ആണ് അടിസ്ഥാനമാക്കാറുള്ളത്.


