‘മോളെന്തിയേ ചേട്ടാ, അവളിതാ എന്റെ നെഞ്ചില്‍ കിടന്ന് തലകുത്തിമറിയുന്നു..ഇന്ന് നോവായി കുഞ്ഞാവ പോയി.. മകളെക്കുറിച്ച് ബാലഭാസ്‌കര്‍ പറഞ്ഞതോര്‍ത്ത് കിടിലം ഫിറോസ്

മലയാളക്കരയെ ആകെ ഞെട്ടിച്ചിരിക്കുകയാണ് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും കുടുംബത്തിന്റെയും അപകടം. മകള്‍ പോയതറിയാതെ ഗുരുതരാവസ്ഥയില്‍ ആ്‌രശുപത്രിയില്‍ കഴിയുന്ന ബാലഭാസ്‌കറിനെയും ഭാര്യയെയും ഓര്‍ത്ത് വിങ്ങുകയാണ് സംഗീത ലോകവും പുറത്തുള്ള ആരാധകരും. പതിനാറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും തേജസ്വിനി പിറക്കുന്നത്. ജീവിതത്തിന് അര്‍ത്ഥമുണ്ടായെന്ന് ഇരുവര്‍ക്കും തോന്നിയ രണ്ട് വര്‍ഷങ്ങളായിരിക്കണം കടന്നുപോയത്. കുഞ്ഞാവയെ ചുറ്റിപ്പറ്റി മാത്രം ലോകം പടുത്തുയര്‍ത്തിയ ആ രണ്ടുപേര്‍ ഇപ്പോഴുമറിഞ്ഞിട്ടില്ല തങ്ങളുടെ കുഞ്ഞുമാലാഖ ഈ ലോകത്തിലെ ജീവിതം അവസാനിപ്പിച്ച് തിരിച്ചുപോയ വാര്‍ത്ത. രണ്ട് വര്‍ഷത്തെ മാത്രം സന്തോഷങ്ങള്‍ക്കായി ഭൂമിയിലേക്ക് വന്ന മാലാഖ. ഇത്രയേറെ അവരെ സന്തോഷിപ്പിച്ച് ഒടുവില്‍ കുഞ്ഞിനെ തിരിച്ചുവിളിച്ച വിധിയുടെ ക്രൂരതയില്‍ തരിച്ചുനില്‍ക്കുകയാണ് ബന്ധുക്കളും പ്രിയപ്പെട്ടവരും കേരളം മുഴുവനും. സത്യമറിയുന്ന നിമിഷത്തെ ഇരുവരും എങ്ങനെയാണ് നേരിടുക എന്നോര്‍ത്ത് വേദനിക്കുകയാണ് കുടുംബാംഗങ്ങള്‍.

ആര്‍ജെ ഫിറോസ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പ് വായിക്കുന്നവരുടെ കണ്ണുനിറയ്ക്കുകയാണ്. മുന്‍പൊരിക്കല്‍ വിളിച്ചപ്പോള്‍ സംസാരത്തിനൊടുവില്‍ ”മോളെന്തിയേ ചേട്ടാ’ എന്നുള്ള ചോദ്യത്തിന് ബാലഭാസ്‌കറിന്റെ മറുപടിയാണ് ഫിറോസ് ഓര്‍ത്തെടുക്കുന്നത്. അവളിതാ എന്റെ നെഞ്ചില്‍ക്കിടന്ന് തലകുത്തി മറിയുന്നു’ എന്നാണ് ചിരിയോടെ ബാലഭാസ്‌കര്‍ പറഞ്ഞത്. മനസ്സിലെ നോവായി കുഞ്ഞാവ പോയി എന്നും ഫിറോസ് എഴുതിയിരിക്കുന്നു. ഇനിയൊരിക്കലും ആ നെഞ്ചില്‍ കിടന്ന് തലകുത്തിമറിയാന്‍ തേജസ്വിനി ബാലയെന്ന കുഞ്ഞാവയില്ല. രണ്ട് വര്‍ഷത്തെ മാത്രം സമയം വിധിക്കപ്പെട്ട മാലാഖ തിരിച്ചുപോയിക്കഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചേട്ടനും ചേച്ചിയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ ആ വിയോഗം താങ്ങാനുള്ള കരുത്തു കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും ഫിറോസ് ഫെയ്സ്ബുക്കില്‍ കുറിച്ചു. അപകടത്തില്‍ നട്ടെല്ലിന് ഗുരുതര പരുക്കേറ്റ ബാലഭാസ്‌കറിനെ അടിയന്തിര ശസ്ത്രക്രീയക്കു വിധേയമാക്കിയിരുന്നു. ശസ്ത്രക്രീയ വിജയമായിരുന്നുവെന്നും 24 മണിക്കൂര്‍ നിരീക്ഷിക്കേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഭാര്യ ലക്ഷ്മിയും ഇതേ ആശുപത്രിയില്‍ തന്നെ ചികിത്സയിലാണ്. അപകടത്തില്‍ മരിച്ച ഇവരുടെ മകള്‍ തേജസ്വിനിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കോളേജ് പഠനകാലത്ത് ഏറ്റവുംഅടുപ്പമുള്ള ജ്യേഷ്ഠ സഹോദരനായിരുന്നു ബാലുച്ചേട്ടന്‍ .കക്ഷീടെ പ്രണയകാലത്തിനു സാക്ഷ്യം വഹിച്ചു ഞങ്ങള്‍ യുവജനോത്സവവേദികളില്‍ ഇഷ്ടം പകുത്തു എത്രയോ യാത്ര ചെയ്തു! റേഡിയോയില്‍ എത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചവരില്‍ ഒരാള്‍ .ആ സ്നേഹമാണ് ഇപ്പൊ ബോധം മറഞ്ഞു ,16വര്‍ഷം കാത്തിരുന്ന് ലഭിച്ച കണ്മണി പോയതറിയാതെ ആശുപത്രിക്കിടക്കയില്‍ സര്‍ജറി മുറിയില്‍ ഉള്ളത് !വിധു പ്രതാപ് പോയി കണ്ടിട്ട് പറഞ്ഞ വാക്കുകള്‍ ഞാനും കേട്ടു .ചേച്ചി അപകട നിലതരണംചെയ്തു. ബാലുച്ചേട്ടന്‍ സ്പൈനല്‍ കോഡ്‌ന് ഇഞ്ചുറി സംഭവിച്ച സ്ഥിതിയിലാണ് .ബിപി ഒരുപാട് താഴെയും ,എല്ലുകള്‍ ഒടിഞ്ഞ അവസ്ഥയിലുമാണത്രെ !സര്ജറിക്ക് കയറ്റിയിട്ടുണ്ട് .മലയാളക്കരയുടെ മുഴുവന്‍ പ്രാര്‍ത്ഥനകളുണ്ട് .ബാലുച്ചേട്ടന്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ .പ്രളയ സമയത്തു ചേട്ടന്‍ വിളിച്ചിരുന്നു. ഡാ, നീ ചെയ്യുന്നതൊക്കെ കാണുന്നും അറിയുന്നുമുണ്ട്. ഞാനും കൂടാം എന്റെ വയലിനുമായി. ക്യാമ്പുകളില്‍ വന്ന് അവരെയൊക്കെ ഒന്നുഷാറാക്കാം എന്ന് പറഞ്ഞു വയ്ക്കുമ്പോള്‍ മോളെന്തെയ്യുന്നു ചേട്ടാന്ന് ചോദിച്ചതോര്‍ക്കുന്നു. നെഞ്ചില്‍ കിടന്നു തലകുത്തി മറിയുവാ എന്ന് മറുപടി. മനസ്സിലെ നോവായി കുഞ്ഞാവ പോയി. ചേട്ടനും ചേച്ചിയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ ആ വിയോഗം താങ്ങാനുള്ള കരുത്തു കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ആകെ സങ്കടം, ആധി… എത്രയും വേഗം ഭേദമാകട്ടെ…

Top