കോഴിക്കോട് : കെ എം ഷാജിയെ അറസ്റ്റു ചെയ്യുമോ ? രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ് . അനധികൃത സ്വത്തുസമ്പാദന കേസിൽ മുസ്ലിം ലീഗ് നേതാവ് കെ. എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലൻസ് ഓഫിസിലാണ് ചോദ്യം ചെയ്യൽ. റെയ്ഡിൽ പിടിച്ചെടുത്ത പണത്തിന്റെ രേഖകൾ കെ. എം ഷാജി ഹാജരാക്കിയതായാണ് വിവരം. കേസിൽ ഇത് രണ്ടാം തവണയാണ് വിജിലൻസ് കെ. എം ഷാജിയെ ചോദ്യം ചെയ്യുന്നത്. ഈമാസം പതിനാറിന് ചോദ്യം ചെയ്യലിന് വിജിലൻസിന് മുന്നിലെത്തിയപ്പോൾ രേഖകൾ ഹാജരാക്കാൻ ഒരാഴ്ചത്തെ സാവകാശം കെ.എം. ഷാജി തേടിയിരുന്നു.
വീട്ടിൽ നിന്ന് കണ്ടെടുത്ത നാൽപ്പത്തി ഏഴ് ലക്ഷത്തിലധികം രൂപ തെരഞ്ഞെടുപ്പ് ചെലവിനായി സാധാരണക്കാരിൽ നിന്ന് പിരിച്ചതെന്നായിരുന്നു വാദം. ഇതിന്റെ രേഖകൾ വീണ്ടെടുക്കാനാണ് രണ്ട് ദിവസം കൂടി സാവകാശം തേടിയത്. കെ. എം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലൻസിന്റെ പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞത്. 2012 മുതൽ 2021 വരെയുള്ള 9 വർഷം കൊണ്ട് ഷാജിയുടെ സ്വത്തിൽ 166 ശതമാനം വർധനയുണ്ടായി എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.









