ഏരൂര്‍ കൊലപാതകം; കുട്ടിയുടെ അമ്മയെയും ബന്ധുക്കളെയും നാട്ടുകാർ നാടുകടത്തി

അഞ്ചൽ ഏരൂരിൽ കൊലചെയ്യപ്പെട്ട കുട്ടിയുടെ അമ്മയെ നാട്ടുകാർ നാടുകടത്തി. കുട്ടിയുടെ മൃതദേഹം കാണാൻ അനുവദിക്കാതെയാണ് അമ്മയെയും ബന്ധുക്കളെയും നാട്ടുകാർ നാടുകടത്തിയത്. ദുർനടപ്പുകാർ എന്ന് ആരോപിച്ചായിരുന്നു നടപടി. നാട്ടുകാരുടെ ഭീഷണിയെ തുടർന്നു കുട്ടിയുടെ കുടുംബം മറ്റൊരു സ്ഥലത്തേക്ക് മാറി താമസിച്ചു. പ്രകോപിതരായ നാട്ടുകാർ കുട്ടിയുടെ അമ്മയെയും അമ്മയുടെ അച്ഛനെയും മർദ്ദിച്ചു. പോലീസ് നോക്കിനിൽക്കെയാണ് നാട്ടുകാർ ഇവരെ മർദ്ദിച്ചത്. കുട്ടിയുടെ മൃതദേഹം സ്വന്തം വീട്ടിൽ സംസ്കാരിക്കാനും നാട്ടുകാർ അനുവദിച്ചില്ല. പിന്നീട് അച്ഛന്‍റെ വസതിയിലാണ് കുട്ടിയുടെ മൃതദേഹം സംസ്കരിച്ചത്. നാട്ടുകാർ പ്രകോപിതരാണെന്നും അതിനാൽ ഇവിടെ നിന്നു മാറി താമസിക്കണമെന്നും പോലീസ് പറഞ്ഞതായി കുട്ടിയുടെ അമ്മ പറഞ്ഞു. നിരവധി നാട്ടുകാർ ചേർന്നാണ് തങ്ങളെ മർദിച്ചതെന്നും നാട്ടുകാരുടെ ഭീഷണി നിലനിൽക്കുന്നതിനാൽ ചികിത്സ തേടാൻ സാധിക്കുന്നില്ലെന്നു കുട്ടിയുടെ അമ്മ പറഞ്ഞു. കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മയുടെ സഹോദരി ഭർത്താവ് രാജേഷ് പോലീസ് അറസ്റ്റു ചെയ്തിരുന്നു. മാനഭംഗപ്പെടുത്തിയശേഷം താനാണ് കുട്ടിയെ കൊന്നതെന്ന് രാജേഷ് പോലീസിനു മൊഴി നൽകിയിരുന്നു. രാജേഷിനൊപ്പം ട്യൂഷനു പോയ കുട്ടിയെ ബുധനാഴ്ചയാണ് കാണാതായത്. പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യാഴാഴ്ച കുളത്തൂപുഴ ആർപി കോളനിയിലെ റബർ എസ്റ്റേറ്റിൽനിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Top